കാവുംകണ്ടം സംഭവം: പ്രതികള്‍ നിരീക്ഷണത്തില്‍
1533664
Sunday, March 16, 2025 11:50 PM IST
കാവുംകണ്ടം: സെന്റ് മരിയ ഗൊരേത്തി പള്ളിയുടെ മുന്‍വശമുള്ള മാതാവിന്റെ ഗ്രോട്ടോയിലെ ചില്ലുകള്‍ തകര്‍ത്ത സംഭവത്തിലെ പ്രതികള്‍ നിരീക്ഷണത്തിലെന്നു സൂചന.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗ്രോട്ടോയുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എന്നാല്‍ ഇതുവരെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞില്ല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഫിംഗര്‍പ്രിന്റ് റിസൾട്ട് ലഭ്യമായില്ലെന്നു പറയുന്നു. സമീപത്തെ സിസിടിവി പരിശോധിച്ചെങ്കിലും പ്രതികളെക്കുറിച്ച് വ്യക്തത ലഭിച്ചില്ല.
പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സമരത്തിന് തയാറെടുക്കുകയാണ്.
ഇന്നലെ ഫ്രാന്‍സിസ് ജോര്‍ജ് എംപിയും മാണി സി. കാപ്പന് എംഎല്‍എയും സ്ഥലം സന്ദര്‍ശിച്ചു. ഇരുവരും പള്ളിയിലെത്തി വികാരി ഫാ. ഫ്രാന്‍സിസ് ഇടത്തിനാലുമായി സംസാരിക്കുകയും അന്വേഷണം വിലയിരുത്തുകയും ചെയ്തു. ഫ്രാന്‍സിസ് ജോര്‍ജ് എംപി ജില്ലാ പോലീസ് മേധാവിയുമായി ഫോണില്‍ ബന്ധപ്പെട്ടു. മാണി സി. കാപ്പന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.