കളയാനുള്ളതെല്ലാം കമനീയമാകും; ആദിത്യയുടെ കൈയിലെത്തിയാൽ
1515120
Monday, February 17, 2025 6:30 AM IST
കോട്ടയം: നിറം കൊടുത്തൊരുക്കിയിരിക്കുന്ന മനോഹര രൂപങ്ങൾ. കൂട്ടത്തിലൊന്നിന് സ്വർണ നിറം. സൂക്ഷിച്ചു നോക്കുമ്പോൾ കാണാം, താക്കോൽ, കത്രിക, വള, കുപ്പിയുടെ അടപ്പ്, പെൻസിൽ കട്ടർ... അങ്ങനെയങ്ങനെ. എല്ലാം ഉപയോഗിച്ചശേഷം ഓരോരുത്തർ വലിച്ചെറിഞ്ഞവ. ആദിത്യ ബാബു എന്ന പതിനേഴുകാരിക്ക് ഇവയൊന്നും വലിച്ചെറിയാനുള്ളതല്ല.
എല്ലാം കൗതുകമുണർത്തുന്ന കൗശലവസ്തുക്കളാക്കി മാറ്റും ഈ മിടുക്കി. തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും ചേർന്ന് കോട്ടയം സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച മാലിന്യമുക്ത അവബോധന പരിപാടിയിൽ ആദിത്യയുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു.
കുപ്പികളിലെ ചിത്രവർണങ്ങൾക്കു പുറമേ മുത്തുകൾകൊണ്ടും വർണ നൂലുകൾ കൊണ്ടുമുള്ള തൊങ്ങലുകൾ അവയ്ക്ക് വേറേ മാനം നൽകുന്നു. ചെറുപ്പം മുതലേ ചിത്രരചനയിലും കരകൗശലത്തിലും ആദിത്യ ശ്രദ്ധ നൽകിയിരുന്നു. അറുനൂറോളം കരകൗശലങ്ങൾ ഇതുവരെ നിർമിച്ചു.
കിടങ്ങൂർ എൻഎൻഎസ് സ്കൂളിൽനിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കി. ഇനി ഫാഷൻ ഡിസൈനിംഗ് മേഖലയിലേക്ക് കടക്കാനാണ് ആഗ്രഹം. പൂർണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. കിടങ്ങൂർ ഉത്തമേശ്വരം ക്ഷേത്രത്തിനു സമീപം തോട്ടുംകരയിൽ ബി. ബാബുവിന്റെയും സുവർണാ ദേവിയുടെയും മകളാണ്. അമ്മ സുവർണ ദേവി കിടങ്ങൂർ പഞ്ചായത്തിലെ ഹരിതകർമ സേനാഗം കൂടിയാണ്.
സിവിൽ സ്റ്റേഷനിൽ നടന്ന മാലിന്യമുക്ത അവബോധന പരിപാടിയിൽ ആദിത്യയെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് ഉപഹാരം നൽകി അനുമോദിച്ചു.