ചങ്ങനാശേരിയില്‍ റോഡ് കുറുകെ കടക്കവേ രണ്ട് സ്ത്രീകൾക്കു ട്രാവലർ ഇടിച്ച് ഗുരുതര പരിക്ക്
1508114
Friday, January 24, 2025 11:36 PM IST
ചങ്ങനാശേരി: റോഡ് മുറിച്ചുകടക്കവേ ട്രാവലർ ഇടിച്ച് രണ്ടു സ്ത്രീകൾക്ക് ഗുരുതര പരിക്ക്. റോഡില്‍വീണ സ്ത്രീയെ അഗ്നിശമനസേനാംഗങ്ങള്‍ നഗരമധ്യത്തിലൂടെ ചുമന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്‍എച്ച്-183 (എംസി റോഡ്)ല്‍ ചങ്ങനാശേരി നഗരസഭാ കാര്യാലയത്തിനു മുമ്പില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നാണ് അപകടം. ഫാത്തിമാപുരം സ്വദേശി റഷീദ (56), ആലപ്പുഴ സ്വദേശി നദീറ (62) എന്നിവരാണ് കോട്ടയം ഭാഗത്തുനിന്നുമെത്തിയ ട്രാവലര്‍ ഇടിച്ച് അതേവാഹനത്തിനടിയില്പ്പെട്ടത്.
വിവരമറിഞ്ഞ് ചങ്ങനാശേരി ഫയര്‍ഫോഴ്സ് ഞൊടിയിടയില്‍ സംഭവസ്ഥലത്തെത്തി. പരിക്കേറ്റ റഷീദയെ അഗ്നിരക്ഷാസേനയുടെ ജീപ്പില്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. റോഡില്‍ വേദനയില്‍ പുളഞ്ഞുകിടന്ന നദീറയെ മറ്റു വാഹനങ്ങള്‍ ലഭിക്കാതെ വന്നതോടെ അഗ്നിശമനസേനാംഗങ്ങള്‍ സ്ട്രെച്ചറില്‍ കിടത്തി ചുമന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോട്ടയം ഭാഗത്തുനിന്നെത്തിയ ടെമ്പോ ട്രാവലര്‍ നിയന്ത്രണം നഷ്ടമായി ഇവരെ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നദീറയുടെ കാല്പത്തിയുടെ ഒരു ഭാഗം വാനിന്റെ ടയര്‍ കയറി ചതഞ്ഞരഞ്ഞു. ബ്രേക്ക് ജാമായതിനെത്തുടര്‍ന്ന് വാഹനം ഇവരുടെ കാലിനു മുകളില്‍നിന്നു നീക്കം ചെയ്യാന്‍ സാധിച്ചില്ല. അപകടത്തില്‍ റഷീദയുടെ വലതു കൈയ്ക്കും നദീറയുടെ ഇടതുകാലിനുമാണ് ഗുരുതരപരിക്കേറ്റത്. നാട്ടുകാരും സേനാംഗങ്ങളും ജാക്കിവച്ച് വാഹനം ഉയര്‍ത്തിയാണ് നദീറയെ പുറത്തെടുത്തത്.
108 ആംബുലന്‍സ് വിളിച്ചെങ്കിലും എത്തിയില്ല. ജനറല്‍ ആശുപത്രിയുടെ ആംബുലന്‍സിനു ശ്രമിച്ചെങ്കിലും അതും എത്താതായതോടെയാണ് അഗ്നിരക്ഷാസേനയുടെ ജീപ്പില്‍ റഷീദയെ കയറ്റിയത്. നദീറയുടെ കാലിന് ഗുരുതര പരുക്കേറ്റതിനാല്‍ വാഹനത്തില്‍ കയറ്റാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഒടുവില്‍ സേനയുടെ പക്കലുണ്ടായിരുന്ന സ്ട്രെച്ചറില്‍ ചുമന്ന് നദീറയെ നഗരമധ്യത്തിലൂടെ 500 മീറ്ററോളം ദൂരത്തുള്ള ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി എംസി റോഡില്‍നിന്നുള്ള പ്രവേശന ഭാഗം ബ്ലോക്ക് ചെയ്തു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേത്തുടർന്ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ അകത്തുകൂടി കയറിയാണ് സേനാംഗങ്ങള്‍ ഇവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയുടെ പിന്നിലുള്ള കവാടത്തിലൂടെയാണ് റഷീദയെ ജീപ്പില്‍ ആശുപത്രിയിലെത്തിച്ചത്.
ഇരുവരെയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഎസ്ടിഒ പ്രദീപ്, എസ്എഫ്ആര്‍ഒ ദിനേശ്കുമാര്‍, വിനോദ്, മനോജ് കുമാര്‍, ഗിരീഷ് കുമാര്‍, വിജേഷ്, ഫ്രാന്‍സിസ്, രതീഷ്, ജയകുമാര്‍, അഭിലാഷ് ശേഖര്‍ എന്നീ സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.