വേമ്പനാട്ടുകായലിൽ പോളപ്പായൽ തിങ്ങി; മത്സ്യതൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്നു
1460153
Thursday, October 10, 2024 6:25 AM IST
വൈക്കം: വേമ്പനാട്ടു കായലിൽ പോളപ്പായൽ തിങ്ങിയതിനെ തുടർന്ന് ജലഗതാഗതവും മത്സ്യബന്ധനവും കടുത്ത പ്രതിസന്ധിയിലാകുന്നു.
തണ്ണീർമുക്കം ബണ്ടിനു വടക്കുഭാഗം മുതൽ പുത്തോട്ടവരെയാണ് പോളപ്പായൽ തിങ്ങിയത്. പോള വളർന്ന് തിങ്ങി കായലിൽ നിറഞ്ഞതോടെ ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും ദുരിതമാകുകയാണ്. മഴ ശക്തമായതോടെ കായലിൽ ലവണാംശം കുറഞ്ഞതും പോളപ്പായൽ വളർന്നു പരക്കാൻ ഇടയാക്കി.
ചിഞ്ഞുതാഴുന്ന പായലുകൾ മൽസ്യബന്ധനത്തിനും ജലഗതാഗതത്തിനും തടസം സൃഷ്ടിക്കുന്നതിനൊപ്പം മലിനീകരണത്തിനുമിടയാക്കുന്നു. വേമ്പനാട്ടുകായലിന്റെ മനോഹാരിത നുകരാൻ വഞ്ചിവീടുകളിൽ കായൽചുറ്റുന്ന വിനോദ സഞ്ചാരികൾക്കും പോളപ്പായൽ അലോസരമുണ്ടാക്കുന്നു.
ചെറുവള്ളങ്ങൾ തുഴഞ്ഞു പോകാനാവാതെ വന്നതോടെ കക്കാവാരൽ തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെടുകയാണ്. ഉൾതോടുകളിൽ നിന്നുമാണ് പോള കായലിലെത്തുന്നത്. വൈക്കം - തവണക്കടവ്, ചെമ്മനാകരി - മണപ്പുറം, പൂത്തോട്ട - പെരുമ്പളം എന്നിവടങ്ങളെ ബന്ധിപ്പിച്ചു നടത്തുന്ന ബോട്ടു സർവീസുകൾക്കും വലിയ പ്രതിസന്ധിയാണ് ഇതു സൃഷ്ടിക്കുന്നത്.
മത്സ്യബന്ധനത്തെയും ജലഗതാഗതത്തേയും പ്രതികൂലമായി ബാധിക്കുന്ന പോളപ്പായൽനീക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം.