കടുത്തുരുത്തി: വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആപ്പാഞ്ചിറ പൗരസമിതി വീണ്ടും സമരപരിപാടികള്‍ ആരംഭിക്കുന്നു.
വഞ്ചിനാട്, വേണാട്, മലബാര്‍, രാജ്യറാണി, പരശുറാം, ഐലന്‍ഡ്, അമൃത, വേളാങ്കണ്ണി, ചെന്നൈ മെയില്‍, ശബരി, മുംബൈ, കന്യാകുമാരി എന്നീ എക്സ്പ്രസ് ട്രെയിനുകള്‍ക്കു വൈക്കം റോഡില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി വര്‍ഷങ്ങളായി സമരരംഗത്തുണ്ട്.
വൈക്കം, മീനച്ചില്‍ താലൂക്കുകളിലെ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ നിലവില്‍ കേരള, പാലരുവി, ഗുരുവായൂര്‍ എക്സ്പ്രസുകൾക്കും പാസഞ്ചര്‍, മെമു ട്രെയിനുകള്‍ക്കും മാത്രമാണ് സ്റ്റോപ്പുള്ളത്.
കോട്ടയം - എറണാകുളം മെയിന്‍ റോഡിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷനായ വൈക്കം റോഡില്‍ കൂടുതല്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചാല്‍ യാത്രാക്കാര്‍ക്ക് ഏറെ ഗുണകരമാകും. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷനായി ഉയര്‍ത്തണമെന്നും മുതിര്‍ന്ന പൗരന്മാര്ക്ക് ഉണ്ടായിരുന്ന യാത്രാ ഇളവുകള്‍ പുന:സ്ഥാപിക്കണമെന്നും പൗരസമിതി യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു പൗരസമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ, ജനകീയ സദസ് കാമ്പയിനുകള്‍ നടത്തും. പൗരസമിതി പ്രസിഡന്റ് പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. അബ്ബാസ് നടയ്ക്കമ്യാലില്‍, ചന്ദ്രബോസ് ഭാവന, കുഞ്ഞുകുഞ്ഞ് പുള്ളോന്കാലായില്, ജോസഫ് തോപ്പില്‍, ജയിംസ്, മേരിക്കുട്ടി ചാക്കോ, കെ.എം. ജോര്‍ജ്, ഷാജി കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.