പാതാമ്പുഴ: പരിസ്ഥിതി ദിനാചരണത്തിനു മുന്നോടിയായി പൂഞ്ഞാർ ഭൂമികയുടെ നൂറാമത് വിത്തുകുട്ട പാതാമ്പുഴയിൽ നടന്നു. നൂറാമത് വിത്തുകുട്ടയിൽ 100 ഇനങ്ങൾ എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രചാരണത്തിനൊടുവിൽ 150ലേറെ ഇനങ്ങളാണ് കർഷകർ പങ്കുവച്ചത്.
പച്ചക്കറി, ഫലവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, ഔഷധങ്ങൾ, വൃക്ഷവിളകൾ തുടങ്ങിയവയുടെ വിത്തുകളും തൈകളും മറ്റു നടീൽ വസ്തുക്കളുമാണ് മുൻകൂട്ടി അറിയിക്കുന്ന ഒരു പ്രത്യേക കേന്ദ്രത്തിൽ കൊണ്ടുവന്ന് നിക്ഷേപിച്ച് ആളുകൾ പരസ്പരം കൈമാറുന്നത്.
നൂറാമത് വിത്തുകുട്ടയിൽ കമണ്ഡലു, കൊയിന കസ്തൂരിമഞ്ഞൾ, ബ്രഹ്മി, വയമ്പ്, മുള്ളമൃത്, ചിറ്റമൃത്, രാമച്ചം, കച്ചോലം, ചെങ്ങഴുനീർ കിഴങ്ങ്, വാതക്കൊല്ലി, പഴുതാരക്കൊല്ലി, തൊഴുകാന്നി തുടങ്ങി എഴുപതിലേറെ ഔഷധ ഇനങ്ങൾ കൈമാറി. ചെറിത്തക്കാളി, മണതക്കാളി, വിവിധതരം പയർ, വെണ്ട, വഴുതിന തുടങ്ങി നിരവധി പച്ചക്കറി വിത്തുകളും തൈകളും, മഹ്ഗോട്ടദേവ, ആത്ത, പനിനീർ ചാമ്പ, നെല്ലി, ബറാബാ, നീളൻ മൾബറി തുടങ്ങി രണ്ടു ഡസനിലേറെ ഫലവർഗങ്ങളും അടതാപ്പ്, ചെറുകിഴങ്ങ് തുടങ്ങിയ കിഴങ്ങുവർഗങ്ങളും മറ്റു വൃക്ഷത്തൈകളും കർഷകർ വിത്തുകുട്ടയിൽ കൊണ്ടുവന്നു.
സാമൂഹിക പ്രവർത്തക ദയാബായിയുടെ വീഡിയോ സന്ദേശത്തോടെയായിരുന്നു നൂറാം വിത്തുകുട്ട ആരംഭിച്ചത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള കർഷകരും വിവിധ സംഘടനാ പ്രവർത്തകരും നൂറാം വിത്തുകുട്ടയിൽ പങ്കെടുക്കാനെത്തി.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി വിത്തുകുട്ടയിലെ ആദ്യ ഇനം ആൻഡ്രൂസ് ജോസഫിന് കൈമാറി. പഞ്ചായത്തംഗം പി.ജി. ജനാർദനൻ, സന്ധ്യ ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി തങ്കച്ചൻ, ഭരണങ്ങാനം ഇൻഫാം വിജ്ഞാന വ്യാപനകേന്ദ്രം ഡയറക്ടർ ജയിംസ് സെബാസ്റ്റ്യൻ ചൊവ്വാറ്റുകുന്നേൽ, പൂഞ്ഞാർ ക്ഷീര വ്യവസായ സഹകരണസംഘം പ്രസിഡന്റ് വി.വി. ജോസഫ് വട്ടോത്ത്, കോട്ടയം നാട്ടുകൂട്ടം സെക്രട്ടറി പള്ളിക്കോണം രാജീവ്, ഭൂമിക പ്രസിഡന്റ് കെ.ഇ. ക്ലമന്റ് കരിയാപുരയിടം, അഗസ്റ്റിൻ വെള്ളിലക്കാട്ട്, ഡോ. റോയി തോമസ്, ഡോ. ജൂബിലന്റ് ജോബ്, അക്ഷയശ്രീ മോളി പോൾ എന്നിവർ പ്രസംഗിച്ചു.