ജില്ലാ കൃഷിത്തോട്ടത്തിലേക്ക് വരൂ; പച്ചക്കറിത്തൈകളും തെങ്ങിന്‍തൈയും വാങ്ങാം
Thursday, June 1, 2023 10:37 PM IST
കുറവിലങ്ങാട്: അനുകൂലമായ കാലാവസ്ഥയില്‍ വീട്ടുവളപ്പില്‍ പച്ചക്കറികൃഷി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ തൈകളും വിത്തിനങ്ങളും തേടി അലയേണ്ട. നിങ്ങള്‍ക്ക് തൈകള്‍ ഒരുക്കി കോഴായിലെ ജില്ലാകൃഷിത്തോട്ടം കാത്തിരിക്കുകയാണ്. ഇനി തെങ്ങ് കൃഷി തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെങ്കിലും നേരെ ജില്ലാ കൃഷിത്തോട്ടത്തിലേക്ക് ചെന്നാല്‍ മതി. തെങ്ങിന്‍ തൈകളും വിതരണത്തിന് തയാറാണ്.
വെണ്ട, വെള്ളരി, വഴുതന, വള്ളിപ്പയര്‍, തടപ്പയര്‍, മത്തന്‍, ചീനി, കാന്താരി, പാവല്‍ എന്നിവയുടെ തൈകള്‍ വിതരണത്തിന് തയാറാണ്. പാവല്‍, വെണ്ട, മുളക്, വെള്ളരി, തടപ്പയര്‍, ചുര, വള്ളിപ്പയര്‍, ചീര എന്നിവയുടെ വിത്തുകളും ജില്ലാ കൃഷിത്തോട്ടത്തില്‍ ലഭ്യമാണ്. ഇവയെല്ലാം ജില്ലാ കൃഷിത്തോട്ടത്തിലെ സെയില്‍ കൗണ്ടറിലെത്തി പണമടച്ചാലുടന്‍ ലഭിക്കും.
തെങ്ങിന്‍ തൈ ആവശ്യമുള്ളവരും സെയില്‍സ് കൗണ്ടറിലാണ് എത്തേണ്ടത്. നിലവില്‍ ഡബ്ല്യുസിടി തെങ്ങിന്‍ തൈകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. തൈ ഒന്നിന് 100 രൂപയാണ് നല്‍കേണ്ടത്. ഫാമില്‍ ഉത്പാദിപ്പിച്ച തൈകളും വിത്തുകളുമാണ് വില്പനയ്ക്ക് തയാറാക്കിയിരിക്കുന്നതെന്നത് കര്‍ഷകര്‍ക്ക് ഏറെ നേട്ടമാണ്.