ആർപ്പൂക്കര: പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 41,66,50,090 കോടി രൂപയുടെ ബജറ്റിൽ കൃഷി, ടൂറിസം ആരോഗ്യം, ശുചിത്വം യുവജനക്ഷേമം എന്നീ മേഖലകൾക്ക് മുൻഗണന നൽകുമെന്ന് വൈസ്പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ് അവതരിപ്പിച്ച ബജറ്റിൽ പറയുന്നു. പ്രസിഡന്റ് അഞ്ജു മനോജ് അധ്യക്ഷത വഹിച്ചു.
മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് 10 കോടി, ലൈഫ് ഭവന പദ്ധതി 3 കോടി, തൊഴിലുറപ്പ് പദ്ധതിക്ക് അഞ്ചുകോടി, പ്രൈമറി ഹെൽത്ത് സെന്റർ സ്ഥലംവാങ്ങൽ-വാടക നൽകൽ -ഒന്നേകാൽ കോടി, കൃഷി-മൃഗസംരക്ഷണം-ക്ഷീര വികസനം -ഒന്നേകാൽ കോടി രൂപ, തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ, ഉത്തരവാദിത്ത ടൂറിസം, പൊതുശ്മശാനം, വനിതാ ക്ഷേമം, പഞ്ചായത്തു കെട്ടിടങ്ങളുടെ നവീകരണം, വൃദ്ധർ, വികലാംഗർ, ശിശുക്കൾ എന്നിവരുടെ ക്ഷേമം, പഞ്ചായത്തു റോഡുകളുടെ നിർമാണവും നവീകരണവും, യുവജന ക്ഷേമം, അങ്കണവാടികൾ, പകൽവീട്, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സഹായത്തോടെ ആധുനിക രീതിയിലുള്ള സ്പോർട്സ് ഹബ് എന്നീ മേഖലകളിലും തുക വകയിരുത്തിയിട്ടുണ്ട്.
ബജറ്റ് ചർച്ചയിൽ അംഗങ്ങളുടെ നിർദേശങ്ങൾകൂടി പരിഗണിച്ചു 2,16,59,440 രൂപയുടെ മിച്ചംവരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.