കോട്ടയം: തിരുനക്കര ബസ്ബേ കം ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ്, കഞ്ഞിക്കുഴി ബസ്ബേ കം ഷോപ്പിംഗ് കോംപ്ലക്സ്, പാക്കില്‍ ഷോപ്പിംഗ് കോംപ്ലക്സ്, നെഹ്റു സ്റ്റേഡിയം-ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിര്‍മാണം എന്നിവയുടെ ഡിപിആര്‍ തയാറാക്കുന്ന പദ്ധതികള്‍ വിഭാവനം ചെയ്തു കോട്ടയം നഗരസഭ ബജറ്റ്.
ആരോഗ്യ-ശുചിത്വ പദ്ധതികള്‍ക്ക് ഊന്നല്‍ നല്കുന്ന ബജറ്റില്‍ 149,11,52,080 രൂപ വരവും 144,77,29,002 ചെലവും 4,34,23,078 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നു. വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ അവതരിപ്പിച്ച ബജറ്റ് സമ്മേളനത്തില്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമായ ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡിനെയാണ് ഡിപിആര്‍ തയാറാക്കാൻ ഏല്പിക്കുന്നത്.
റോഡുകൾക്ക് വീതികൂട്ടും
തിരുനക്കരയിലെ വിവിധ റോഡുകള്‍ക്കു വീതിക്കുറവുമൂലം ഏതെങ്കിലും തരത്തിലുള്ള അത്യാഹിതം സംഭവിച്ചാല്‍ അഗ്നിശമനസേനയ്ക്ക് എത്തിച്ചേരാനുള്ള വഴി സൗകര്യം പോലുമില്ല. തിരുനക്കര ക്ഷേത്രവും ബഹുനില കെട്ടിടങ്ങളും ഹോസ്റ്റലുകളും വീടുകളും സ്ഥിതിചെയ്യുന്ന പടിഞ്ഞാറേ നട-നെടുമങ്ങാട് ലെയിനിന്റെ തുടക്കത്തില്‍ 20 മീറ്റര്‍ നീളത്തിൽ വീതി കൂട്ടും. താമരപ്പള്ളി ലെയിനിന്റെ തുടക്കത്തില്‍ 80 മീറ്റര്‍ നീളത്തിലും പൊതുവാള് ലെയിനിന്റെ തുടക്കത്തില്‍ 20 മീറ്റര്‍ നീളത്തിലും വീതി കൂട്ടും. തുളസിയമ്മാള്‍ ലെയിനിന്റെ തുടക്കത്തില്‍ 40 മീറ്റര്‍ നീളത്തിലും കെകെ റോഡും ദേവലോകം- ഈരയില്‍ക്കടവ് റോഡിലെ റെയില്‍വേ സബ് വേയുമായി ബന്ധിപ്പിക്കുന്ന അബ്ദുള്‍ കലാം റോഡ് 100 മീറ്റര്‍ നീളത്തിലും വീതി കൂട്ടുകയാണ് ലക്ഷ്യം. രണ്ടു മീറ്റര്‍ വീതമാണ് വീതി കൂട്ടുന്നത്. ബഹുവര്‍ഷ പദ്ധതിയായി 30 ലക്ഷം രൂപ വകയിരുത്തി. ബജറ്റ് വര്‍ഷത്തില്‍ 15 ലക്ഷം രൂപ വിനിയോഗിക്കും.
കോടിമത ഡ്രെയിനേജ്
പദ്ധതി
കോടിമത എംജി റോഡിലെയും ടിബി റോഡിലെയും സമീപവാസികള്‍ നേരിടുന്ന ആരോഗ്യ, യാത്രപ്രശ്നങ്ങള്‍ പരിഹരിക്കാൻ കോടിമത ഡ്രെയിനേജ് പദ്ധതിക്ക് 30 ലക്ഷം നീക്കിവച്ചു. എംജി റോഡുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് റോഡും അപ്രോച്ച് റോഡും നിര്‍മിക്കാൻ ബഹുവര്‍ഷ പദ്ധതിയായി 20 ലക്ഷവും വകയിരുത്തി. എംഎല് റോഡില്‍ വനിതാ ഷോപ്പിംഗ് മാളിന്റെ ഒന്നാംഘട്ട നിര്‍മാണ പൈലിംഗ് പുരോഗമിക്കുന്നു. മാളിന്റെ രണ്ടാംഘട്ട നിര്‍മാണത്തിന് 1.38 കോടി വകയിരുത്തി. ട്യൂബ്ലൈറ്റുകള്ക്കു പകരമായി 35/70 വാട്സിന്റെ എല്‍ഇഡി ബള്‍ബ് സ്ഥാപിക്കാന്‍ 25 ലക്ഷം വകയിരുത്തി.
മാലിന്യം: പിടിക്കാൻ കാമറ
മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ് കാമറ സ്ഥാപിക്കാൻ 1.05 കോടി വകയിരുത്തി. തോടുകളിലേക്കു മാലിന്യം വലിച്ചെറിയുന്നതു തടയാന്‍ സംരക്ഷണവേലി നിര്‍മിക്കും. 5 ലക്ഷം നീക്കിവച്ചു. കിടപ്പുരോഗികള്‍ക്ക് ഉപകരണങ്ങള്‍- 30 ലക്ഷം, കുരുന്നുകള്‍ക്ക് വാട്ടര്‍ ഫ്യുരിഫയര്- 15 ലക്ഷം, കോടിമത വികസനം- 50 ലക്ഷം, റോഡിലെ കുഴികള്‍ മൂടാൻ കോര്‍ഡ് മിക്സ് ഷെല്മാര്ക്സ് ടാര്‍- 30 ലക്ഷം, നിലാവ് പദ്ധതി- 25 ലക്ഷം, അടുക്കളത്തോട്ടം 15 ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ -52 ലക്ഷം, ബയോടോയ്ലറ്റ് -10 രൂപ എന്നിങ്ങനെ നീക്കിവച്ചു.
സൗന്ദര്യത്തിനും കുറവില്ല
കരിയംപാടം ടൂറിസം വില്ലേജ് പദ്ധതിക്ക് 2 ലക്ഷം, ആറ്റുതീരം റോഡ് നിര്‍മാണത്തിന് 20 ലക്ഷം, ശാസ്ത്രിറോഡ്, ഈരയില്‍കടവ്-മണിപ്പുഴ ഇടനാഴി സൗന്ദര്യത്കരണത്തിന് അഞ്ചുലക്ഷം, ജലക്ഷാമം തീർക്കാന്‍ അമൃത് പദ്ധതി- 20 ലക്ഷം, സ്മാര്‍ട്ട് അങ്കണവാടി-10 ലക്ഷവും അനുവദിച്ചു. നഗരസഭയെ കോര്പറേഷന് പദവിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യവും ബജറ്റ് നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തി.