പാലാ: പാലാ മുനിസിപ്പാലിറ്റിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്കു ഡിപിസി യോഗത്തിന്റെ അംഗീകാരം. 194 പദ്ധതികളിലായി 13.50 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം.
വീടുകൾക്ക് 55 ലക്ഷം
സേവനമേഖലയില്‍ ലൈഫ് ഉള്‍പ്പെടെ പാര്‍പ്പിട ആവശ്യത്തിന് 55 ലക്ഷം രൂപ, പാലിയേറ്റീവ് പരിചരണം 11 ലക്ഷം രൂപ, അങ്കണവാടി പോഷകാഹാരം 15 ലക്ഷം, മരിയസദനം യാചക പുനരധിവാസ പദ്ധതി - അഞ്ചു ലക്ഷം, കുട്ടികള്‍ക്കു കായിക പരിശീലനം - രണ്ടു ലക്ഷം രൂപ, ഭിന്നശേഷിക്കാര്‍ക്ക് - 19 ലക്ഷം രൂപ, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കു മുച്ചക്ര വാഹനം വാങ്ങാൻ - 3.75 ലക്ഷം, കാന്‍സര്‍ നിയന്ത്രണം - അഞ്ചു ലക്ഷം രൂപ, മാലിന്യ നിര്‍മാര്‍ജം - 50 ലക്ഷം, വയോജനങ്ങളുടെ ആരോഗ്യപരിരക്ഷ - പത്തു ലക്ഷം ഉള്‍പ്പെടെ ഈ ഇനത്തില്‍ 26 ലക്ഷത്തിന്റെ പദ്ധതികളും നടപ്പാക്കും.
യോഗപരിശീലനം - 50,000, ഏഴു കുടിവെള്ള പദ്ധതികള്‍ - 50 ലക്ഷം, സ്കൂളുകളുടെ അധിക സൗകര്യം - 42 ലക്ഷം, അങ്കണവാടികൾ - 20 ലക്ഷം, നഗരസഭാ ഓഫീസ് ആവശ്യത്തിനു സ്കൂട്ടര്‍ - 1.50 ലക്ഷം എന്നിവയ്ക്കും അംഗീകാരമായി.
റോഡ് നിർമാണം 4.5 കോടി
പശ്ചാത്തല മേഖലയില്‍ റോഡ് അറ്റകുറ്റപ്പണി, നിര്‍മാണം - 4.5 കോടി, പാലാ ജനറല്‍ ആശുപത്രി- 1.67 കോടി, ജനറല്‍ ആശുപത്രിയില്‍ റേഡിയേഷന് മെഷീൻ - 1.72 കോടി, ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രി -17 ലക്ഷം, ഹോമിയോ ആശുപത്രി - 16.5 ലക്ഷം പദ്ധതികൾക്കും അംഗീകാരം ലഭിച്ചു. എംസിഎഫ് സ്ഥാപനം - 11 ലക്ഷം, ബയോ ഗ്യാസ് പ്ലാന്റ് - പത്തു ലക്ഷം, ഹരിതമിത്രം ആപ്പ് - 7.5-ലക്ഷം എന്നിവയും അംഗീകരിച്ചു. പട്ടികജാതി മേഖലയില്‍ എസ്സി വനിതകള്‍ക്കു വിവാഹധനം അടക്കം വിവിധ പദ്ധതികള്‍ക്കായി 26 ലക്ഷം അനുവദിച്ചിട്ടുണ്ട്.
നഗരസഭയുടെ 13.50 കോടി ആകെ അടങ്കല്‍ വരുന്ന 194 പദ്ധതികള്‍ക്കാണ് ജില്ലാ പ്ലാനിംഗ് ഓഫീസ് അംഗീകാരം നല്‍കിയതെന്നും കോട്ടയം ജില്ലയില്‍ പ്രോജക്ട് അംഗീകാരം വാങ്ങുന്ന ആദ്യ മുനിസിപ്പാലിറ്റി പാലാ നഗരസഭയാണെന്നും ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ പറഞ്ഞു.
എരുമകളെ നൽകും
ഉത്പാദന മേഖലയില്‍ കോഴി വളര്‍ത്തല്‍, വനിതകള്‍ക്കു കറവയുള്ള എരുമകളെ വിതരണം ചെയ്യല്‍, കുറ്റിക്കുരുമുളക് തൈ വിതരണം, സ്വയംതൊഴില്‍ സംരംഭകര്‍ക്ക് പരിശീലനം, ജൈവവള വിതരണം, കന്നുകുട്ടി പരിപാലനം, നെല്‍കൃഷി, തുടങ്ങിയ ഇനങ്ങളിലായി 16 ലക്ഷം രൂപയുടെ പ്രോജക്ടുകള്‍ക്ക് അനുമതി ലഭിച്ചു.