പാലാ: നഗരസഭയില്‍ ചരിത്രത്തിലാദ്യമായി നഗരസഭാ ചെയര്‍പേഴ്സണ്‍ നേരിട്ടു ബജറ്റ് അവതരണം നടത്തി. വൈസ് ചെയർപേഴ്സണും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ സിജി പ്രസാദ് തയാറാക്കിയ ബജറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ രണ്ടു തവണ വച്ചെങ്കിലും അംഗീകാരം ലഭിക്കാതെ വന്നതോടെയാണ് ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ ഇന്നലെ ബജറ്റ് അവതരിപ്പിച്ചത്.
40 കോടിയുടെ ബജറ്റ്
40,47,28,820 രൂപ വരവും 40,67,05,020 രൂപ ചെലവും 45,44,800 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് ചെയര്‍പേഴ്സണ്‍ അവതരിപ്പിച്ചത്. കെ.എം. മാണി മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കും. കുടിവെള്ള പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതികള്‍, വിശപ്പുരഹിത പദ്ധതി, പാലിയേറ്റീവ്-വയോമിത്രം, ന്യായവില ഭക്ഷണശാല, ഹരിത കര്‍മസേന-ശുചിത്വ മിഷന് പദ്ധതികള്‍, വഴിവിളക്ക് സ്ഥാപിക്കല്‍, എംസിഎഫ് സ്ഥാപിക്കല്‍, ലൈഫ്-പിഎംഎവൈ പദ്ധതികള്‍ എന്നിവയ്ക്കു മുന്‍തൂക്കം നല്‍കുന്നതാണ് ബജറ്റ്.
ജനറല്‍ ആശുപത്രി കാന്‍സര്‍ സെന്റര്‍ കെട്ടിട നിര്‍മാണത്തിനു രണ്ടു കോടി വകയിരുത്തി. ആശുപത്രി സാമഗ്രികള്‍ക്കായി 1.05 കോടി, ഡയാലിസിസ് കിറ്റ് - രണ്ടു ലക്ഷം, ഹോമിയോ ആശുപത്രി വികസനം - 20 ലക്ഷം, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് - 14 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. എംസിഎഫ് - 20 ലക്ഷം, ഗാര്‍ഹിക ബയോ പ്ലാന്റ് - 6.98 ലക്ഷം, മീനച്ചിലാറ്റിലേക്കു തുറക്കുന്ന ഓടകള്‍ നവീകരണം - 25 ലക്ഷം, ഇഎംഎസ് മെമ്മോറിയല്‍ സ്റ്റേഡിയം - 25 ലക്ഷം, കുടിവെള്ളം - 41 ലക്ഷം, അമൃത് പദ്ധതി - 9.5 ലക്ഷം എന്നിങ്ങനെയും തുക വകയിരുത്തി.
റേഡിയേഷന്
ചികിത്സാകേന്ദ്രം വരുന്നു
പാലാ: പ്രതിവര്‍ഷം 5000ല്‍പ്പരം പേര് സൗജന്യ ചികിത്സ തേടുന്ന പാലാ ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ ചികിത്സാ വിഭാഗത്തോടനുബന്ധിച്ചു കീമോതെറാപ്പി സൗകര്യംകൂടി ഏര്‍പ്പെടുത്തുന്നതിനായി കെ.എം. മാണി കാന്‍സര്‍ സെന്റര്‍ ആരംഭിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേകം തുക വകയിരുത്തിയ നഗരസഭാ അധികൃതരെ ആശുപത്രി മാനേജിംഗ് കമ്മിറ്റിയംഗം ജയ്സണ്‍ മാന്തോട്ടം അഭിനന്ദിച്ചു.
മുന്നണി മര്യാദ
പാലിക്കണം: ആന്റോ
പാലാ: മുന്നണി മര്യാദ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നു കേരള കോണ്‍ഗ്രസ്-എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആന്റോ പടിഞ്ഞാറെക്കര. തര്‍ക്കങ്ങളുണ്ടായാല്‍ അതു നേതൃത്വം ഇടപെട്ട് ഉചിതമായ തീരുമാനം എടുക്കാനുള്ള ശക്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. ഒരു മുന്നണിയില്‍നിന്നു മുന്നണി നേതാക്കളെ അവഹേളിക്കുന്നതു ശരിയാണോയെന്നു സ്വയം വിലയിരുത്തേണ്ടതാണെന്നും പടിഞ്ഞാറെക്കര അഭിപ്രായപ്പെട്ടു.
പ്രതിപക്ഷത്തിന്
എതിരെയല്ലന്ന്
പാലാ: ഭരണപക്ഷാംഗങ്ങള്‍ കറുപ്പണിഞ്ഞു പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് എന്ന ബാനര്‍ പിടിച്ചു പ്രതിഷേധിച്ചതു നാളുകളായി ഭരണമുന്നണിയിലുള്ള അതിരൂക്ഷമായ ചേരിതിരിവും അനൈക്യവും മറച്ചു പിടിക്കാനും പരസ്പര പോരാട്ടത്തിന്റെ വെളിപ്പെടുത്തലുമാണെന്നു യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സതീശ് ചൊള്ളാനി പരിഹസിച്ചു.
കറുപ്പണിഞ്ഞു ഭരണപക്ഷാംഗങ്ങള്‍
പാലാ: നഗരസഭാ ബജറ്റ് അവതരണത്തിനെത്തിയ ഭരണപക്ഷത്തെ അംഗങ്ങള്‍ കറുപ്പണിഞ്ഞ് എത്തിയതു കൗതുകമായി. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായ സിജി പ്രസാദിന് ബജറ്റ് അവതരിപ്പിക്കാനുള്ള അവസരം നിഷേധിച്ചതിനെത്തുടര്‍ന്നുള്ള പ്രതിഷേധ സൂചകമായാണ് കേരള കോണ്‍ഗ്രസ്-എമ്മിലെ 10 അംഗങ്ങളും സിപിഎമ്മിലെ സിജി പ്രസാദും ബിന്ദു മനുവും സതി ശശികുമാറും സിപിഐയിലെ ആര്. സന്ധ്യയും കറുപ്പ് വസ്ത്രങ്ങളണിഞ്ഞു ബജറ്റിനെത്തിയത്. എന്നാല്‍, ഭരണപക്ഷത്തെ ചെയര്‍പേഴ്സണ്‍ ജോസിനും സിപിഎമ്മിലെ ഷീബാ ജിയോയും കറുപ്പണിഞ്ഞിരുന്നില്ല. ബിനു പുളിക്കക്കണ്ടം കറുപ്പണിഞ്ഞിരുന്നെങ്കിലും ചെയര്മാന് പദവി ലഭിക്കാത്തതിലുള്ള പ്രതിഷേധമായി അദ്ദേഹം പതിവായി കറുപ്പാണ് ധരിക്കുന്നത്.
ബജറ്റ് അവതരണത്തിലെ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് നയത്തിലുള്ള പ്രതിഷേധ സൂചകമായാണ് കറുപ്പ് ധരിച്ചതെന്നു മുന്‍ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറെക്കര പറഞ്ഞു. എന്നാല്‍, ബജറ്റ് നടപടിയിലുടനീളം അംഗങ്ങളെല്ലാം നിശബ്ദരായി നടപടി വീക്ഷിക്കുകയായിരുന്നു.