ചങ്ങനാശേരി: മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ അഭിവന്ദ്യ പിതാക്കന്മാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് കോച്ചേരി, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്, മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത്, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവർ അനുയാത്ര ചെയ്യും.
അതിരൂപതയിലെ 18 ഫൊറോന വികാരിമാരുടെ നേതൃത്വത്തില്‍ 250 ഇടവകകളില്‍നിന്നും വൈദികര്‍, സന്യസ്തര്‍, കൈക്കാരന്മാര്, വിവിധ സംഘടനാ പ്രതിനിധികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. എല്ലാ ഇടവകകളില്‍നിന്നും സ്വര്‍ണക്കുരിശ്, വെള്ളിക്കുരിശ് എന്നിവയും മുത്തുക്കുടകളും വിലാപയാത്രയില്‍ അണിനിരക്കും.
സെന്‍ട്രല്‍ ജംഗ്ഷനില്‍
നഗരത്തിന്റെ ആദരവ്
വിലാപയാത്ര അതിരൂപതാഭവനത്തില്നിന്ന് ആരംഭിച്ച് ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനിലെത്തുമ്പോള്‍ പൗരാവലി ആദരവര്‍പ്പിക്കും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരവില്‍ പങ്കുചേരും.
തുടര്‍ന്ന് മാര്‍ക്കറ്റ് റോഡ്, വട്ടപ്പള്ളി ജംഗ്ഷന്, വണ്ടിപേട്ട ജംഗ്ഷന്, ബോട്ടുജെട്ടി, ചന്തക്കടവ്, വെജിറ്റബിള്‍ മാര്‍ക്കറ്റ്, പാലാക്കുന്നേല്‍ റോഡ് വഴി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ഭൗതികശരീരം വൈദികര്‍ കരങ്ങളില്‍ സംവഹിച്ച് പള്ളിക്കുള്ളില്‍ വയ്ക്കും. അതിനുശേഷം ആരംഭിക്കുന്ന പൊതുദര്‍ശനം നാളെ രാവിലെ ഒമ്പതുവരെ തുടരും.