കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 2023-24 വര്‍ഷത്തെ 39.97 കോടി രൂപ ചെലവ് വരുന്ന ബജറ്റ് വൈസ് പ്രസിഡന്റ് റോസമ്മ തോമസ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന് അധ്യക്ഷത വഹിച്ചു. 42.11 കോടി രൂപ വരവും 2.13 കോടി രൂപ നീക്കിയിരിപ്പുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്.
സമ്പൂര്‍ണ ഭവനം എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിന് ലൈഫ് ഭവന പദ്ധതിക്കായി എട്ട് കോടി രൂപയും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി രണ്ടു കോടി രൂപയും വീട് നവീകരണത്തിന് 1.28 കോടി രൂപയും അനുവദിച്ചു. അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങല്‍, നിര്‍മാണം, നവീകരണം എന്നിവയക്ക് 40 ലക്ഷം, ആനക്കല്ല്, പനിച്ചേപ്പള്ളി ഗവൺമെന്റ് എല്‍പി സ്കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ് മുറി നിര്‍മിക്കുന്നതിന് 20 ലക്ഷം, സ്ത്രീകള്‍ക്ക് ഫിറ്റ്നെസ് സെന്റര്‍, പെണ്‍കുട്ടികള്‍ക്ക് കരാട്ടെ, തായ്കൊണ്ടോ പരിശീലനത്തിന് എഴ് ലക്ഷം, പട്ടികജാതിക്ഷേമത്തിനുള്ള പ്രത്യേക പരിപാടികള്‍ക്ക് 9.56 ലക്ഷം, പട്ടികവര്‍ഗ ക്ഷേമത്തിന് 1.79 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. ചെറുകിടവ്യവസായം സ്വയംതൊഴിലിന് 9.50 ലക്ഷം, ശുചിത്വം മാലിന്യ പരിപാലനത്തിന് 10 ലക്ഷം, പകല്‍വീട് നവീകരണത്തിന് അഞ്ച് ലക്ഷം, വില്ലണി മിച്ചഭൂമി കമ്യൂണിറ്റി ഹാള്‍ നിര്‍മാണത്തിന് 34 ലക്ഷം, കുടിവെള്ളത്തിന് 36.86 ലക്ഷം, ക്ഷീരോത്പാദന വികസനത്തിന് 19 ലക്ഷം, ടെറസില്‍ പച്ചക്കറി കൃഷിക്ക് അഞ്ച് ലക്ഷം എന്നിവയാണ് മറ്റ് പ്രധാന പദ്ധതികള്‍.