മണിമല: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശികളായ ആർപ്പൂക്കര വില്ലുന്നി ഭാഗത്ത് പിഷാരത്ത് സൂര്യദത്ത് (21), ഇയാളുടെ സഹോദരനായ വിഷ്ണുദത്ത് (22), കൈപ്പുഴ ഇല്ലിച്ചിറയിൽ ഷൈൻ ഷാജി(23), കുമാരനെല്ലൂർ പേരൂക്കരപറമ്പിൽ കാർത്തികേയൻ (21) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
മണിമലയിൽ മയക്കുമരുന്നുമായി യുവാക്കൾ എത്തിയിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മണിമലയിലുള്ള ഒരു ലോഡ്ജിൽനിന്നു യുവാക്കളെ എംഡിഎംഎയുമായി പിടികൂടുന്നത്. പാന്റ്സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎ (0.45 ഗ്രാം )യാണ് പോലീസ് കണ്ടെടുത്തത്. ഇതിലെ പ്രതികളായ വിഷ്ണുദത്ത്, സൂര്യദത്ത് എന്നിവരെ കാപ്പാ നിയമപ്രകാരം ജില്ലയിൽനിന്നു പുറത്താക്കിയിട്ടുള്ളവരാണ്.
കാപ്പാ നിയമലംഘനം
നാടുകടത്തിയതു വകവയ്ക്കാതെയാണ് ഇവർ ജില്ലയിൽ പ്രവേശിച്ചതും എംഡിഎംഎയുമായി പിടിയിലായതും. പ്രതികൾ കാപ്പാ നിയമം ലംഘിച്ചു ജില്ലയിൽ പ്രവേശിച്ചതിനാൽ ഇവർക്കെതിരെ കാപ്പാ നിയമലംഘനത്തിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ പോലീസിന്റെ പ്രത്യേക നിരീക്ഷണവലയത്തിലായിരുന്നു.
വിഷ്ണുദത്തിനു ഗാന്ധിനഗർ, പാമ്പാടി, കോട്ടയം വെസ്റ്റ്, ഇൻഫോ പാർക്ക് എന്നീ സ്റ്റേഷനുകളിലും സൂര്യദത്തിനു ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, ഇൻഫോപാർക്ക് എന്നീ സ്റ്റേഷനുകളിലും ഷൈൻ ഷാജിക്ക് ഗാന്ധി നഗർ, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലും കാർത്തികേയന് ഏറ്റുമാനൂർ സ്റ്റേഷനിൽ രണ്ട് കേസുകളും നിലവിലുണ്ട്.
എരുമേലി സ്റ്റേഷൻ എസ്എച്ച്ഒ വി.വി. അനിൽ കുമാർ, മണിമല സ്റ്റേഷൻ എസ്ഐ അനിൽകുമാർ, വിജയകുമാർ, ഡി. സുഭാഷ്, സിപിഒമാരായ ജിമ്മി, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.