കോട്ടയം: നാളെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിന്റെ കണക്കുപുസ്തകം തുറക്കുന്പോൾ ജില്ല ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രി വി.എൻ. വാസവൻ പ്രതിനിധാനം ചെയ്യുന്ന ജില്ലയായ കോട്ടയത്തിനു ബജറ്റിൽ വലിയ മാറ്റിവയ്ക്കലുകളുണ്ടാകുമെന്നാണ് പ്രതീക്ഷ.
റബറും നെല്ലും അതിരിടുന്ന ജില്ലയുടെ കാർഷികമേഖലയ്ക്ക് മികച്ച പരിഗണന ലഭിച്ചേക്കും. അതേപോലെ ജില്ലയുടെ വികസനത്തിനു കുതിപ്പേകുന്ന എരുമേലി ശബരി വിമാനത്താവളം, ശബരി റെയിൽപാത എന്നിവയ്ക്ക് കൂടുതൽ തുക മാറ്റിവയ്ക്കും. ടൂറിസം മേഖലയ്ക്കും മികച്ച പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശബരിപാതയും
വിമാനത്താവളവും
കേന്ദ്ര സർക്കാർ പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയ ശബരി റെയിൽപാതയ്ക്കു സംസ്ഥാന സർക്കാരിന്റെ നീക്കിയിരിപ്പ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ളവയ്ക്കാണ് പണം അനുവദിക്കുക. ചെറുവള്ളി എസ്റ്റേറ്റിലെ എരുമേലി ശബരി വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുപ്പിനും കൂടുതൽ തുക അനുവദിക്കും. വിമാനത്താവളത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള ടോക്കൺ തുകയും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
മീനച്ചിൽ റിവർവാലിയും നദിശുചീകരണവും
മൂലമറ്റം പവർ ഹൗസിൽ നിന്നും പുറന്തള്ളപ്പെടുന്ന ജലം മീനച്ചിലാറിൽ വർഷം മുഴുവൻ വെള്ളം ലഭിക്കത്തക്ക വിധം ടണൽ വഴി എത്തിക്കുന്ന മീനച്ചിൽ റിവർവാലി പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. കൂടാതെ മീനച്ചിലാർ ശുചീകരണത്തിനും നദീ പുനരുദ്ധാരണത്തിനും ഫണ്ട് അനുവദിച്ചേക്കും.
കയർമേഖല
പ്രതീക്ഷയിൽ
വൈക്കം മേഖലയിലെ കയർ തൊഴിലാളികൾ ബജറ്റിൽ വലിയ പ്രതീക്ഷയാണ് പുലർത്തുന്നത്. കയർമേഖലയുടെ ആധുനികവത്കരണവും കയർ ഉത്പന്നങ്ങളുടെ പുത്തൻ വിപണിക്കും ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
റബർ കർഷകർ
പ്രതീക്ഷയിൽ
ജില്ലയിലെ റബർ കർഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെള്ളൂർ എച്ച്എൻഎൽ കോംപ്ലക്സിലെ റബർ പാർക്കിനായി കൂടുതൽ തുക ബജറ്റിൽ വകകൊള്ളിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. റബറിൽനിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും വ്യവസായ സംരംഭകർക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളുണ്ടാകും. റബർ വിലസ്ഥിരതാ പദ്ധതിയിലേക്ക് പണം അനുവദിക്കുന്നതും താങ്ങുവില കുടുതൽ ഉയർത്തി പ്രഖ്യാപിക്കുന്നതും കർഷകർ പ്രതീക്ഷയോടെ കാണുന്നത്.
ടൂറിസം മേഖല
കുമരകം ഉൾപ്പെടുന്ന ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്ന പ്രഖ്യാപനങ്ങളുണ്ടാകും. ഉത്തരവാദിത്വ ടൂറിസത്തിലൂന്നി അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര, നീണ്ടൂർ, മറവൻതുരുത്ത്, തലയോലപ്പറന്പ് പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലും ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾ വികസിപ്പിക്കും. ഇല്ലിക്കക്കല്ലിൽ ടൂറിസം അമിനിറ്റി സെന്ററും മിനി ഫിലിം ഷൂട്ടിംഗ് സെന്ററും പ്രഖ്യാപിച്ചേക്കും. കെടിഡിസിയുടെ താമസസൗകര്യത്തോടു കൂടിയുള്ള ഹോട്ടലും പ്രതീക്ഷ നൽകുന്നതാണ്.
മെഡിക്കൽ കോളജിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള കോംപ്ലക്സ്, കാൻസർ സെന്റർ നവീകരണം, പകർച്ചവ്യാധി ക്ലിനിക്കും പരിശോധനാ ലാബും തുടങ്ങിയവ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. അയ്മനത്തെ റൈസ് പാർക്കിന്റെ കാര്യത്തിൽ തുടർ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായേക്കും.
മെഡിക്കൽ കോളജിനു സൗകര്യപ്രദമായി ഏറ്റുമാനൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ, ഏറ്റുമാനൂർ താലൂക്ക്, ചിങ്ങവനം സ്പോർട്സ്കോംപ്ലക്സ്, ഏറ്റുമാനൂർ, പാലാ റിംഗ് റോഡുകൾ, കാഞ്ഞിരപ്പള്ളി ബൈപാസ്, എയർസ്ട്രിപ്, വൈക്കത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ വികസനം തുടങ്ങിയവയ സംബന്ധിച്ചും ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ,