പാലാ: സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജില്‍ നടന്നുവന്ന അസ്ത്ര 7.0 എന്ന പേരിലുള്ള ഇന്റര്‍ കൊളീയറ്റ് ടെക്ഫെസ്റ്റ് സമാപിച്ചു. പതിനായിരത്തിലേറെ സന്ദര്‍ശകര്‍ പങ്കെടുത്ത കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍ കോളജ് ദേശീയ ടെക്ഫെസ്റ്റുകളിലൊന്നായ അസ്ത്ര പ്രഫഷണല്‍ ഷോകള്‍, മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവകൊണ്ട് മികവുറ്റതാക്കാന്‍ സാധിച്ചെന്ന് ചെയര്മാന് മോണ്‍. ജോസഫ് മലേപറമ്പില്‍ പറഞ്ഞു.
മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മേക്കാവുറ, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇമെര്ജ്, കംപ്യുട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ റേഡിയന്‍സ്, സിവില്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആകൃതി, ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സ്പെക്ട്ര, ഇലക്രോണിക്സ് ആൻഡ് കംപ്യുട്ടര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പാന്‍ഡോറ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് ഡാറ്റ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആസ്ടെക് അല്ല്യുരെ, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇന്‍സ്ട്രമെന്റേഷന്‍ ഡിപ്പാര്‍ട്ടമെന്റിന്റെ യാന്ത്രിക, എംസിഎ ഡിപ്പാര്‍ട്മെന്റിന്റെ ഫെന്സ്ട്ര, എംബിഎ ഡിപ്പാര്‍ട്ട്മെന്റിന്റെ ത്രിലോക് എന്നിവ കാഴ്ചകള്‍കൊണ്ടു വിസ്മയം തീര്‍ത്തു. ഓരോ ഡിപ്പാര്‍ട്ട്മെന്റും ഒരു ഡസനിലേറെ വരുന്ന പ്രദര്ശങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ആയുധപ്രദര്‍ശനം പ്രത്യേക ശ്രദ്ധ നേടി.
മിനിയേച്വര്‍ എക്സ്പോ, ഫുട്ബോള്‍, ബാസ്കറ്റ്, ക്രിക്കറ്റ്, വോളിബോള്‍ മത്സരങ്ങള്‍ അസ്ത്രയ്ക്ക് മാറ്റുകൂട്ടി. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും അസ്ത്ര 7.0 യുടെ ഭാഗമായി സാങ്കേതികവിദ്യകളുടെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട അറിവ്, അനുഭവം, ഫലങ്ങള്‍, വിവരങ്ങള്‍, സൈദ്ധാന്തിക പരിജ്ഞാനം എന്നിവ പഠിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുക എന്ന ഉദ്ദേശം നിറവേറ്റാന്‍ അസ്ത്ര 7.0ക്ക് സാധിച്ചെന്ന് മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ എന്നിവര്‍ പറഞ്ഞു.