കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിക്കാരുടെ നിരന്തര ആവശ്യമായിരുന്ന വ്യവസായ പാര്‍ക്കിനു സര്‍ക്കാര്‍ അനുമതി. സ്വകാര്യ വ്യവസായ പാര്‍ക്കിനാണ് അനുമതി ലഭിച്ചത്. സംസ്ഥാനത്ത് ആദ്യമായി അനുവദിച്ച നാലു സ്വകാര്യ വ്യവസായ പാര്‍ക്കുകളില്‍ ഒന്നാണ് കാഞ്ഞിരപ്പള്ളിക്കു ലഭിക്കുന്നത്. താലൂക്കില്‍ കൂവപ്പള്ളി വില്ലേജില്‍ പനച്ചേപ്പള്ളിയില്‍ സ്വകാര്യ വ്യവസായ പാര്‍ക്ക് നിര്‍മിക്കാന്‍ ഇന്ത്യന്‍ വെര്‍ജിന്‍ സ്പൈസസ് കമ്പനി ലിമിറ്റഡിനാണ് അനുമതി ലഭിച്ചത്. കമ്പനിയുടെ 12 ഏക്കര്‍ സ്ഥലത്തു വ്യവസായ പാര്‍ക്ക് നിര്‍മിക്കാനുള്ള ഡെവലപ്മെന്റ് പെര്‍മിറ്റ് കഴിഞ്ഞ 22ന് വ്യവസായ മന്ത്രി അനുവദിച്ചു.
ചുവപ്പ് കാറ്റഗറി പാടില്ല
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മലിനീകരണ നിയന്ത്രണ മാനദണ്ഡപ്രകാരം വെള്ള, പച്ച, ഓറഞ്ച് കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ ഇവിടെ ആരംഭിക്കാം. കൂടുതല്‍ മലിനീകരണ സാധ്യതയുള്ള ചുവപ്പ് കാറ്റഗറി പാടില്ല. നിര്‍ദിഷ്ട സ്ഥലത്ത് വഴി, വെള്ളം, വൈദ്യുതി, ചുറ്റുമതില്‍, ഭൂമി നിരപ്പാക്കല്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കമ്പനി ഒരുക്കണം. ഇതിന് ഏക്കറിനു 30 ലക്ഷം രൂപ പ്രകാരം പരമാവധി മൂന്നു കോടി രൂപ ഗ്രാന്റായി സര്‍ക്കാര്‍ നല്‍കും.
കന്പനിക്കു തീരുമാനിക്കാം
മാനദണ്ഡങ്ങള്‍ പാലിച്ചു എന്തു തരം വ്യവസായം എങ്ങനെ തുടങ്ങണമെന്നു കമ്പനിക്കു തീരുമാനിക്കാം. സ്വന്തമായോ മറ്റുള്ള സ്ഥാപനങ്ങള്‍ക്കു പാട്ടത്തിനോ വാടകയ്ക്കോ പാര്‍ക്കില്‍ വ്യവസായങ്ങള്‍ ആരംഭിക്കാം. സുഗന്ധവിള, ഭക്ഷ്യ സംസ്കരണം, റബര്‍, പ്ലൈവുഡ്, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലയില്‍ വ്യവസായങ്ങള്‍ തുടങ്ങാനുള്ള ചര്‍ച്ചകളാണ് ആരംഭിച്ചിട്ടുള്ളതെന്നു കമ്പനി മാനേജിംഗ് ഡയറക്ടര്‍ പുന്നാംപറമ്പില്‍ ശ്രീനാഥ് രാമകൃഷ്ണ അറിയിച്ചു. ആറു മാസത്തിനുള്ളില്‍ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും ശ്രീനാഥ് അറിയിച്ചു.
അഞ്ച് അപേക്ഷകൾ
ജില്ലയില്‍നിന്ന് ആകെ അഞ്ച് അപേക്ഷകളാണ് വ്യവസായ വകുപ്പിനു ലഭിച്ചത്. ഇനിയുള്ള നാലെണ്ണം പാറത്തോട്, ഭരണങ്ങാനം പഞ്ചായത്തുകളില്‍നിന്നാണ്. ഇവയുടെ പരിശോധന പൂര്‍ത്തിയാക്കി അനുയോജ്യമെങ്കില്‍ ഡവലപ്മെന്റ് പെര്‍മിറ്റ് നല്‍കും. പെര്‍മിറ്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യം ഒരുക്കണം. നിലവില്‍ സ്വകാര്യ വ്യക്തികള്‍ക്കു വ്യവസായ പാര്‍ക്ക് നിര്‍മിക്കാനുള്ള അനുമതി ലഭിക്കുകയില്ല. ഇക്കാര്യം വ്യവസായ വകുപ്പിന്റെ പരിഗണനയിലാണ്.
അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനിലാണ് സമര്‍പ്പിക്കേണ്ടത്. വ്യവസായ വാണിജ്യ വകുപ്പിന്റെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിച്ച് ആദ്യം വ്യവസായ വകുപ്പ് സ്ഥലപരിശോധന നടത്തും. പ്രാഥമിക പരിശോധനയില്‍ അനുയോജ്യമെങ്കില്‍ വ്യവസായ വകുപ്പ് കിന്‍ഫ്ര, സിഡ്കോ, കെഎസ്ഐഡിസി എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സൈറ്റ് സെലക്ഷന് കമ്മിറ്റിയില്‍ സമര്‍പ്പിക്കും.
കമ്മിറ്റിയും സ്ഥലപരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തി വ്യവസായ വകുപ്പ് ഡയറക്ടര്‍ക്ക് ശിപാര്‍ശ നല്‍കും. തുടര്‍ന്ന് ഡയറക്ടര്‍ അനുമതിക്കായി സര്‍ക്കാരില്‍ സമർപ്പിക്കും.
വ്യവസായ ആവശ്യത്തിനു മാത്രം ഭൂമി;
10 ഏക്കറിൽ കൂടുതൽ സ്ഥലം വേണം
വ്യവസായ വികസനത്തിനു ഭൂമി ലഭിക്കാനുള്ള ദൗര്‍ലഭ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.
10 ഏക്കറിനു മുകളില്‍ സ്വന്തമായി സ്ഥലമുള്ള പാര്‍ട്ണര്‍ഷിപ് ബിസിനസ് സംരംഭകര്‍, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, കോ- ഓപ്പറേറ്റീവ് സൊസൈറ്റി, ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയ്ക്ക് അപേക്ഷിക്കാം. പരിശോധനയില്‍ അനുയോജ്യമെങ്കില്‍ പെര്‍മറ്റ് ലഭിക്കും. വ്യവസായ ആവശ്യത്തിനു മാത്രമേ ഭൂമി ഉപയോഗിക്കാവൂ.