കൊല്ലം-തേനി ദേശീയപാത 183: അലൈൻമെന്റിന് അംഗീകാരം
1511802
Thursday, February 6, 2025 11:59 PM IST
ചാരുംമൂട്: കൊല്ലം -തേനി ദേശീയപാത 183 നവീകരണവുമായി ബന്ധപ്പെട്ട് പുതുക്കിയ അലൈൻമെന്റിന് കേന്ദ്രസർക്കാരിന്റെ അന്തിമ അംഗീകാരം ലഭിച്ചു. 24 മീറ്റർ വീതിയിൽ നാലുവരി പാതയായി നിലവിലുള്ള പാത വികസിപ്പിക്കുന്നതിനാണ് അംഗീകാരം ലഭിച്ചത്. കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്ന ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അലൈൻമെന്റിന്റെ അന്തിമ അംഗീകാരം സംബന്ധിച്ചുള്ള തീരുമാനമായത്.
നേരത്തെ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് അലൈൻമെന്റ് അന്തിമമായി അംഗീകരിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര ഉപരിതല ഹൈവേ ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ച് നടപടികൾ വേഗത്തിൽ ആക്കുന്നതിനുള്ള ഇടപെടൽ തേടിയിരുന്നു.
അന്നത്തെ യോഗത്തിൽ അനുകൂലമായി പ്രതികരിച്ചിരുന്ന മന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള എസ്റ്റിമേറ്റ് അടക്കമുള്ള കാര്യങ്ങളിൽ വേഗത്തിൽ തീരുമാനമാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
കൊല്ലം കടവൂരിൽനിന്ന് ആരംഭിച്ച് ചെങ്ങന്നൂർ മുളക്കുഴ ആഞ്ഞിലിമൂട്ടിൽ അവസാനിക്കുന്ന ആദ്യ സ്ട്രെച്ചിലെ റോഡ് നവീകരണത്തിനുള്ള അലൈൻമെന്റിനാണ് ഇപ്പോൾ അന്തിമ അംഗീകാരം ലഭിച്ചത്. കുണ്ടറ ചുറ്റുമല, കല്ലട, ഭരണിക്കാവ്, ചക്കുവള്ളി, താമരക്കുളം, ചാരുംമൂട് ചുനക്കര, മങ്കാംകുഴി, കൊല്ലകടവ് എന്നിവിടങ്ങളിൽ കൂടിയാണ് പാത കടന്നുപോകുന്നത്.
ദേശീയപാത 183ന്റെ വികസനവുമായി ബന്ധപ്പെട്ട് റോഡ് ഉൾപ്പെടെയുള്ള ആദ്യഘട്ടത്തിൽ 75 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരുന്നത്. ഒരുവർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാ ണ് ദേശീയപാത അധികൃതർ ലക്ഷ്യമിടുന്നത്.
ദേശീയപാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലത്തും ഹരിപ്പാടും സ്പെഷൽ തഹസിൽദാർമാരുടെ നേതൃത്വത്തിൽ മൂന്നു നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിനാവശ്യമായിട്ടുള്ള റവന്യൂ നടപടിക്രമങ്ങൾ അതിവേഗം പുരോഗമിച്ചുവരികയാണ്.
പദ്ധതിയുമായി ബന്ധപ്പെട്ടിട്ടുള്ള ഭൂമിയെ സംബന്ധിച്ചിട്ടുള്ള വിവരങ്ങളും സർവേ നമ്പറുകളും ഇതിനോടകം ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭൂമിരാശി പോർട്ടലിൽ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞു.
കൊല്ലം കടവൂർ മുതൽ താമരക്കുളം വയ്യാങ്കര വരെയുള്ള ദൂരം ആദ്യ സ്ട്രെച്ചായും വയ്യാങ്കര മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ആലപ്പുഴ ജില്ലയിലെ ഭാഗം രണ്ടാമത്തെ സ്ട്രച്ചായും സമാന്തരമായിട്ടായിരിക്കും ഭൂമി ഏറ്റെടുക്കലും ഹൈവേ നവീകരണ പ്രവർത്തനങ്ങളും നടക്കുകയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.