ദുരിതമൊഴിയാത്ത മണപ്പുറം ഫെറി
1437968
Sunday, July 21, 2024 11:31 PM IST
പൂച്ചാക്കല്‍: കല്‍ക്കെട്ട് തകര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനര്നിര്മിക്കാത്തതിനാല് യാത്രക്കാര്‍ ഏറെ ദുരിതം അനുഭവിക്കുകയാണ്. അപകട പാതയിലൂടെയാണ് യാത്രക്കാര്‍ കടന്നുപോകുന്നത്. മണപ്പും - ചെമ്മനാകരി കടത്ത് സര്‍വീസ് നടത്തുന്ന മണപ്പുറം ഫെറിക്കാണ് ഈ ദുരവസ്ഥ.
നിരവധി യാത്രക്കാരും അതിലേറെ ഇരുചക്രവാഹനങ്ങളും കൂടുതല്‍ ആശ്രയിക്കുന്നത് ഈ ഫെറിയെ ആണ്. വൈക്കം ക്ഷേത്രം, ചെമ്മനാകരി, ഇൻഡോ അമേരിക്കന്‍ ആശുപത്രി ഉള്‍പ്പെടെയുള്ള കോട്ടയം ജില്ലയുടെ വിവിധ സ്ഥലങ്ങളിലേക്കു പോകുന്നതിനായി മണപ്പുറം - ചെമ്മനാകരി ബോട്ട് സര്‍വീസിനെയാണ് ആശ്രയിക്കുന്നത്.രണ്ട് ഫൈബര്‍ ബോട്ടുകളിലായി തട്ട് ക്രമീകരിച്ച് അതില്‍ യാത്രക്കാരെയും ഇരുചക്രവാഹനങ്ങളും കയറ്റിയാണ് സര്‍വീസ് നടത്തുന്നത്.നവീകരണം നടത്തും എന്ന് അധികാരികള്‍ പറയുന്നതല്ലാതെ നടപടി ഒന്നും നടക്കുന്നില്ല.
നിലവില്‍ ജെട്ടിയിലൂടെ വളരെ ഇടുങ്ങിയ വഴിയാണ് ബോട്ടിലേക്ക് കയറുന്നവര്ക്കുള്ളത്.ജെട്ടിയില്‍ താഴെ സ്ലാബിലേക്ക് വാഹനങ്ങള്‍ ഇറക്കുന്നതും കയറ്റുന്നതും ഉയര്ച്ചതാഴ്ചയിലൂടെയാണ്.ഒന്ന് തെറ്റിയാല്‍ വാഹനം മറിയും. സംരക്ഷണഭിത്തിയിലെ കൈവരികളും നശിച്ചിരിക്കുകയാണ്.ജെട്ടിയിലെ സ്ലാബുകള്‍ തമ്മിലുള്ള നിരപ്പിലെ ഏറ്റക്കുറച്ചിലിന് പരിഹാരംവേണം.ജെട്ടിയുടെ പൊട്ടിക്കിടക്കുന്ന ഭാഗം നന്നാക്കുകയും ചെയ്യണം.
ഓരോ വര്‍ഷവും തൈക്കാട്ടുശേരി, മറവന്തുരുത്ത് പഞ്ചായത്തുകള്‍ക്കാണ് നടത്തിപ്പു ചുമതല.ഇപ്പോള്‍ മറവന്തുരുത്ത് പഞ്ചായത്തിനാണ് നടത്തിപ്പു ചുമതല. മാക്കേക്കടവ്- നേരെകടവ് പാലം നിര്‍മാണം തീണ്ടു പോകുന്ന സാഹചര്യത്തില്‍ മണപ്പുറം-ചെമ്മനാകരി ഫെറി സര്‍വീസ് ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരവുമാണ്.എന്നാല്‍ അടിസ്ഥാന സൗകരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് ജങ്കാറില്‍ കയറ്റാന്‍ സാധിക്കുന്നുള്ളു. മറ്റ് വാഹനങ്ങള്‍ കൂടി കയറ്റി സര്‍വീസ് നടത്താന്‍ സാധിക്കാത്തതിനാല്‍ ഭീമമായ നഷ്ടമാണെന്ന് കരാററുകാരന് പറയുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ജെട്ടി നിര്‍മിക്കാൻ കരിങ്കല്ല് വെള്ളത്തില്‍ ഇറക്കിയിട്ടെങ്കിലും നിര്‍മാണം നടന്നില്ല. ഷെഡ് നിര്‍മിച്ചിരിക്കുന്ന ഭാഗത്തെ കരിങ്കല്ലുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കി യാത്രാ സൗകര്യമുണ്ടാക്കണ മെ ന്നാണ് ജനങ്ങളുടെ ആവശ്യം.