ദേശീയപാത ദുരവസ്ഥ: പറവൂര്‍ മുതല്‍ തെക്കോട്ടുള്ള ഭാഗവും സന്ദര്‍ശിക്കണം
1436848
Wednesday, July 17, 2024 11:35 PM IST
ആലപ്പുഴ: ദേശീയപാത 66ല്‍ ആലപ്പുഴയില്‍ പറവൂര്‍ മുതല്‍ തെക്കോട്ടുള്ള ഭാഗത്തെ സമാന്തര റോഡുകള്‍ കുഴികള്‍ രൂപപ്പെട്ട് മഴപെയ്യുമ്പോള്‍ വെള്ളം നിറഞ്ഞ് പൂര്‍ണമായും സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നതായി കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (കെബിടിഎ). എംപിമാരുടെ യോഗ തീരുമാനപ്രകാരം ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്ന ബാധിത പ്രദേശങ്ങള്‍ മരാമത്ത് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ ഭാഗം കൂടി സന്ദര്‍ശിച്ച് പ്രശ്നപരിഹാരം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഒച്ചിഴയുന്ന വേഗത്തിൽ തുടരുന്ന പണികള്‍ വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സൃഷ്ടിച്ചുവരുന്ന പ്രശ്നങ്ങള്‍ക്ക് ഇതുവരെ പരിഹാരമായില്ല. കോടതികള്‍ ഇടപെട്ടാലും ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന ധ്വനിയാണ് കരാറുകാരും കേന്ദ്ര-സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സൃഷ്ടിച്ചെടുത്തിരിക്കുന്നതെന്ന് കെബിടിഎ ആലപ്പുഴ ജില്ലാ ഭാരവാഹികളുടെ യോഗം കുറ്റപ്പെടുത്തി.
സമാന്തര റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഇനിയും വൈകിയാല്‍ നിയമം നല്കുന്ന സംരക്ഷണം ഉപയോഗപ്പെടുത്തി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാനും സമരപരിപാടികള്‍ സ്വീകരിക്കാനും ബസ് ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും യോഗം മുന്നറിയിപ്പ് നല്കി. കെബിടിഎ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന് അധ്യക്ഷനായിരുന്നു. എസ്.എം. നാസര്‍, ടി.പി. ഷാജിലാല്‍, എന്‍. സലിം, ബിജു ദേവിക, സുനീര്‍ ഫിര്‍ദോസ്, റിനു സഞ്ചാരി, മുഹമ്മദ് ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.