സംവിധായകന് യു. വേണുഗോപന്‍ ജന്മനാട് വിടചൊല്ലി
1430692
Friday, June 21, 2024 11:24 PM IST
ചേർത്തല: അന്തരിച്ച സംവിധായകൻ യു. വേണുഗോപനു ജന്മനാട് കണ്ണീരോടെ വിട നൽകി. ഭാഷാ പണ്ഡിതനും ആയുർവേദ ഭിഷഗ്വരനുമായിരുന്ന ഡോ. പി.എസ്. നായരുടെ കൊച്ചുമകന് സാഹിത്യ സാംസ്കാരികപാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തിൽനിന്ന് ബിരുദത്തിനുശേഷമാണ് സിനിമയിൽ എത്തുന്നത്.
ആലപ്പുഴ എസ്ഡി കോളജില്‍നിന്നു ബിഎസ്സി ബിരുദം കഴിഞ്ഞ് മെഡിക്കൽ റെപ്രസന്റേറ്റീവായാണ് തുടക്കം. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലുള്ള തിയറ്ററുകളിലും റെപ്രസെന്റേറ്റീവായി പ്രവര്‍ത്തിച്ചതിനു പിന്നില്‍ സിനിമാമോഹം തന്നെ. തിയറ്ററുകളില്‍നിന്നുള്ള പരിചയമാണ് സംവിധായകന് മണിരത്നത്തിന്റെ അടുക്കലെത്തിച്ചത്.
1984ല്‍ മണിരത്നം സംവിധാനം ചെയ്ത ഉണരൂ എന്ന മോഹൻലാൽ ചിത്രത്തോടെയാണ് തുടക്കം. സഹസംവിധായകനായാണ് ഔദ്യോഗിക സിനിമാപ്രവേശനം. പിന്നീട് മണിരത്നമാണ് പത്മരാജനുമായി അടുപ്പിക്കുന്നത്. തുടര്‍ന്ന് അപരന് മുതല്‍ ഞാന്‍ ഗന്ധര്വന്വരെയുള്ള പത്മരാജന് ചിത്രങ്ങളിലെല്ലാം സഹസംവിധായകനായി.
നാലു പതിറ്റാണ്ടിനുമേൽ സിനിമാ ലോകത്തിന്റെ ഭാഗമായ വേണുഗോപൻ കൈപിടിച്ചുയർത്തിയ അനവധി നടന്മാരിൽ ഒരാളാണ് ജയറാം. സംവിധായകൻ പത്മരാജൻ്റ സിനിമയായ അപരനിൽ സഹസംവിധായകനായ വേണുഗോപനാണ് ജയറാമിന് അഭിനയത്തിന്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞ് കൊടുത്തത്. തുടർന്നു പത്മരാജൻ എന്ന മികച്ച സംവിധായകനോടൊപ്പമുള്ള പത്തു വർഷത്തിനുശേഷം 1998 ലാണ് സ്വതന്ത്രസംവിധായകനാകുന്നത്.
ആദ്യ ചിത്രമായ കുസൃതിക്കുറിപ്പിൽ ജയറാമായിരുന്നു നായകൻ. പിന്നീട് 2001ൽ ജയറാമിനെ നായകനാക്കി ഷാർജ ടു ഷാർജ, 2003ൽ സിദ്ധിക്കിനെ നായകനാക്കി ചൂണ്ട, 2008ൽ കലാഭവൻമണി നായകനായ സ്വർണം, 2015ൽ യുവനടൻ കൈലേഷിനെ നായകനാക്കി ദി റിപ്പോർട്ടർ, ഏറ്റവും ഒടുവിൽ 2017 ൽ അനൂപ് മേനോൻ നായകനായ സർവോപരിപാലാക്കാരനും. മണിരത്നത്തിന്റെ ഉണരുവിലും പത്മരാജന്റെ തൂവാനത്തുമ്പികളിലും ചെറുവേഷങ്ങളുമായി കാമറക്കു മുന്നിലും വേണുഗോപന്‍ എത്തിയിരുന്നു.
വേണുഗോപന്റെ സിനിമയിൽ ബാലതാരമായി അഭിനയിച്ച് ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രിയായ മമിത (പ്രേമലൂസിനിമയിലെ നായിക) യും വേണുഗോപൻ കൈപിടിച്ചുയർത്തിയ നടിയാണ്. ഇന്ദ്രന്‍സിനെയും പുതുമുഖങ്ങളെയും വച്ച് പുതിയ സനിമയ്ക്കായുളള ചര്‍ച്ചകള്‍ നടക്കവേയായിരുന്നു അസുഖബാധിതനായത്.
അവസാന നാളുകളിൽ ശ്വാസകോശത്തിൽ പിടിപെട്ട അർബുദം എന്ന മഹാരോഗവും തുടർന്ന് ന്യുമോണിയയും വേണുഗോപനെ കീഴടക്കി. വെള്ളിയാഴ്ച പുലർച്ചെ ഉറക്കത്തിലാണ് മരണം തട്ടിയെടുത്തത്.