നെല്ലുവില: മന്ത്രിയുടെ വാദം തെറ്റെന്ന് കർഷകർ
1430690
Friday, June 21, 2024 11:24 PM IST
മങ്കൊമ്പ്: ആറുമാസക്കാലത്തെ അധ്വാനഫലം സർക്കാരിനു നൽകി കാത്തിരിക്കുന്ന ജില്ലയിലെ കർഷകർക്കു മന്ത്രിയുടെ കുടിശിക കണക്കിൽ അതൃപ്തി. ജില്ലയിൽ നെല്ലുസംഭരിച്ചയിനത്തിൽ 130 കോടി മാത്രമാണ് കൊടുത്തുതീർക്കാനുള്ളതെന്ന നിയമസഭയിലെ വകുപ്പുമന്ത്രിയുടെ പ്രസ്താവനയോടാണ് കർഷകർ വിയോജിപ്പു പ്രകടിപ്പിക്കുന്നത്.
346.56 കോടി രൂപ ഇനിയും ഈയിനത്തിൽ കിട്ടാനുണ്ടെന്നാണ് കർഷക പ്രതിനിധികളുടെ വാദം. ജില്ലയിൽ പുഞ്ചകൃഷിയിറക്കിയ പാടശേഖരങ്ങളിൽനിന്നായി 1,22,794.94 മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ കർഷകരിൽനിന്നു സംഭരിച്ചത്. 59 മില്ലുകളാണ് ഇത്തവണ സർക്കാരിനായി സംഭരണം നടത്തിയത്. 31,519 പിആർഎസുകൾ പ്രകാരം 12,23742 ക്വിന്റൽ നെല്ലിന്റെ വിലയാണ് ഇനിയും കർഷകർക്കു രണ്ടു ബാങ്കുകളിൽ നിന്നായി ലഭിക്കാനുള്ളതെന്നാണ് അറിയാൻ കഴിയുന്നത്.
കാനറാ ബാങ്ക്, എസ്ബിഐ എന്നീ ബാങ്കുകൾക്കാണ് പെയ്മെന്റ് ഓർഡർ നൽകിയിട്ടുള്ളത്. കാനറാ ബാങ്കിൽനിന്നു 160.93 കോടിയും എസ്ബിഐയിൽ നിന്നും 144.7 കോടിയുമാണ് കർഷകരുടെ അക്കൗണ്ടുകളിൽ പണമെത്തേണ്ടത്.
കരുതാനാരുമില്ല
മന്ത്രിയുടെ അവകാശവാദത്തെ ചോദ്യംചെയ്ത രമേശ് ചെന്നിത്തല എംഎൽഎയുടെ നടപടിയെ കുട്ടനാട്ടിലെ പല കർഷകപ്രതിനിധികളും സ്വാഗതം ചെയ്തു. നെല്ലിന്റെ വില കിട്ടാതെ തങ്ങൾ കടക്കെണിയിൽ നട്ടം തിരിഞ്ഞിട്ടും തങ്ങൾക്കുവേണ്ടി നിയമസഭയിൽ വാദിക്കാൻ ആരുമില്ലെന്ന നിരാശയിലായിരുന്ന കർഷകർക്ക് രമേശിന്റെ ഇടപെടൽ ആശ്വാസമായി.
നെല്ലുസംഭരണത്തിനുള്ള ഹാൻഡ്ലിംഗ് ചാർജിനത്തിൽ കുടിശികയായി തുടരുന്ന 1555 കോടി രൂപയും കർഷകരുടെ അക്കൗണ്ടിലെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മടവീഴ്ചയെത്തുടർന്ന് കൃഷിനശിച്ച പാടശേഖരങ്ങൾക്കുള്ള ധനസഹായവും കുടിശികയായി തുടരുന്നത് കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. സുരക്ഷിതമായ പുറംബണ്ടിന്റെ അഭാവവും വൈദ്യുതി പ്രതിസന്ധിയുമെല്ലാം കർഷകരെ നെൽകൃഷിയിൽ നിന്നകറ്റുകയാണ്.
തുകയെന്ന് കിട്ടും
കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട താങ്ങുവിലയോടൊപ്പം സംസ്ഥാനപ്രോത്സാഹന ബോണസും ചേര്‍ത്താണ് കര്‍ഷകര്‍ക്ക് സംഭരണവില നല്‍കുന്നത്. പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ല് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തതിനുശേഷമേ കേന്ദ്ര സര്‍ക്കാര്‍ ക്ലെയിം പ്രോസസ് ചെയ്യുകയുള്ളു. ഇതിന് വരുന്ന കാലതാമസം ഒഴിവാക്കാനാണ് പിആര്‍എസ് വായ്പ ലഭ്യമാക്കുന്നത്. 2023-24 സംഭരണവര്ഷത്തില് സംസ്ഥാനത്ത് 197671 കര്‍ഷകരില്‍നിന്നായി 557416 ട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായി നല്‍കേണ്ട തുക നല്‍കിക്കഴിഞ്ഞു.
ഇനി 56767 കര്‍ഷകര്‍ക്കായി 441.29 കോടി രൂപ നല്കാന് ബാക്കിയുണ്ട്. ജില്ലയില്‍ 42348 കര്‍ഷകരില്‍നിന്നായി സംഭരിച്ച 159793 മെട്രിക് ടണ്‍ നെല്ലിന്റെ വിലയായ 458.54 കോടി രൂപയില്‍ 321.74 കോടി രൂപ നല്‍കിക്കഴിഞ്ഞുവെന്നാണ് അറിവ്.
നെല്ലുല്പ്പാദനം ഈ വര്‍ഷം മാത്രം 50000 ടണ്‍ കുറഞ്ഞിട്ടുണ്ട്. മട വീണ പാടശേഖരങ്ങള്‍ക്കുള്ള സഹായവും കിട്ടിയിട്ടില്ല, പമ്പിംഗ് സബ്സിഡി കിട്ടാതെ എത്രയോ വര്‍ഷങ്ങളായി കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും കര്‍ഷകര്‍ പ്രതിസന്ധി നേരിടുകയാണ്.
ഈര്‍പ്പവും പ്രശ്നം
20-30 ശതമാനം വരെയുള്ള പാടശേഖരങ്ങളില മാത്രമേ റിംഗ് ബണ്ട് ഉള്ളൂ. അതോടൊപ്പംതന്നെ കൃഷിനാശംമൂലം കര്‍ഷകര്‍ ഏറെ പ്രയാസമനുഭവിക്കുകയാണ്. ഇതിനെയെല്ലാം അതിജീവിച്ചാണ് കര്‍ഷകര്‍ നെല്‍ക്കൃഷി ചെയ്യുന്നത്. സംഭരിച്ച നെല്ലിന്റെ വില കൃത്യമായി കൊടുക്കാന്‍ കഴിയാത്ത അവസ്ഥ എന്തുകൊണ്ടു വരുന്നു?.
കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. നെല്ലിന്റെ ഈര്‍പ്പം ഒരു വലിയ പ്രശ്നമാണ്. അതിന്റെ പേരില്‍ കര്‍ഷകര്‍ക്ക് അര്‍ഹമാ ംഭരണവില നല്‍കാതെ മില്ലുകാര്‍ അവരെ ചൂഷണം ചെയ്യുന്നുമുണ്ട്. മില്ലുടമകള്‍ ചോദിക്കുന്ന കിഴിവ് കൊടുത്തില്ലെങ്കില്‍ മില്ലുടമകള്‍ നെല്ല് എടുക്കാന്‍ തയാറാകുന്നില്ല. സര്‍ക്കാര്‍ കൂടി അതിന് ഒത്താശ ചെയ്തുകാെടുക്കെന്നെന്നും പരാതിയുണ്ട്.
2018-ലെ വെള്ളപ്പൊക്ക സമയത്ത് കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു, അതൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം.