മാന്നാർ തന്മടിക്കുളം നവീകരിക്കാൻ പദ്ധതി
1430686
Friday, June 21, 2024 11:24 PM IST
മാന്നാർ: ഐതിഹ്യപ്പെരുമയുടെ സമൃദ്ധിയിൽ നിറഞ്ഞു തുളുമ്പുന്ന മാന്നാർ തന്മടിക്കുളത്തിന്റെ നവീകരണത്തിനായി ഒരു നാട് കാത്തിരിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള മേജർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിനു കിഴക്ക് ശ്രീധർമശാസ്താക്ഷേത്രത്തോടനുബന്ധിച്ചുള്ള ചരിതപ്രാധാന്യമുള്ള തന്മടിക്കുളം എത്ര രൂക്ഷമായ വരൾച്ചയിലും ജലം വറ്റാത്ത കുളമാണ്.
നാലേക്കർ വിസ്തൃതിയുള്ള തന്മടിക്കുളം, മന്ഥാതാവ് ചക്രവർത്തി കൃതായുഗത്തിൽ യാഗത്തിനായി കുഴിച്ചതാണെന്നാണ് ഐതീഹ്യം. യാഗത്തിനാവശ്യമായ ജലത്തിനായി എത്ര കുഴിച്ചിട്ടും കിട്ടാതായപ്പോൾ ഇതിലേക്ക് ഇറങ്ങി കുഴിക്കാൻ ആവശ്യപ്പെട്ട് ക്രോഷ്ഠ മുനി ധ്യാനനിരതനായി ഇരിക്കുകയും മുനിയുടെ നിർദേശാനുസരണം കുഴിച്ചപ്പോൾ ശക്തമായ ഉറവയുണ്ടാവുകയായിരുന്നത്രേ. മുനിശ്രേഷ്ഠന്റെ മടിയിൽ വരെ ജലമെത്തിയെന്നും ഇതിനാൽ തൻമടിക്കുളം എന്നറിയപ്പെടുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
കുട്ടനാട് പാക്കേജിൽ പുനർജന്മം
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഖിലകേരള രാമായണമേളയുടെ സമാപനസമ്മേളനത്തിനെത്തിയപ്പോൾ തൃക്കുരട്ടി മഹാദേവ സേവാസമിതി നൽകിയ നിവേദനത്തെത്തുടർന്ന് 2014-15ൽ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് തന്മടിക്കുളത്തിന് പുനർജന്മം ലഭിച്ചത്.
ജലസസ്യങ്ങൾ വളർന്ന് മാലിന്യങ്ങൾ നിറഞ്ഞു കിടക്കുകയായിരുന്നു അന്ന് കുളം. കേരള മണ്ണ്സംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ ഉപഭോക്തൃസമിതി രൂപീകരിച്ച് 60 ലക്ഷത്തോളം ചെലവിൽ നവീകരിച്ച കുളത്തിന്റെ സമർപ്പണം 2015 ജൂണിൽ പി.സി. വിഷ്ണുനാഥ് എംഎൽഎയാണ് നിർവഹിച്ചത്.
മണ്ണും മാലിന്യങ്ങളും നീക്കി നാലുവശവും കരിങ്കൽഭിത്തി കെട്ടിയാണ് പുനരുദ്ധരിച്ചത്. പിന്നീട് കുളക്കരയിലെ മണ്ണൊലിപ്പ് തടയുന്നതിനായി 2018-19ൽ മാന്നാർ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3,62,114 രൂപ ചെലവഴിച്ച് സംസ്ഥാന കയർ കോർപറേഷന്റെ സാങ്കേതിക സഹായത്തോടെ 2131 ചതുരശ്ര മീറ്റർ ചുറ്റളവിലുള്ള ജലസ്രോതസ് സംരക്ഷിക്കുന്ന പദ്ധതി പ്രാവർത്തികമാക്കി.
തന്മടിക്കുളത്തിന്റെ ചരിതപ്രാധാന്യം നിലനിർത്തി അതിരുകൾ സംരക്ഷിക്കാൻ ദേവസ്വം ബോർഡ് മുൻകൈയെടുക്കുമെന്നും ജൈവവൈവിധ്യ പാർക്ക്, പ്രഭാത സവാരിക്കും വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം സ്വസ്ഥമായി ഇരിക്കാനുള്ള സൗകര്യങ്ങളുള്ള മിനി പാർക്ക് എന്നിവ ഒരുക്കുന്നതിനു പഞ്ചായത്തുമായി സഹകരിച്ച് പദ്ധതികൾ തയാറാക്കാമെന്നും തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.