കരുവാറ്റയിൽ വ്യാപക മോഷണം
1429816
Sunday, June 16, 2024 11:23 PM IST
ഹരിപ്പാട്: കരുവാറ്റയിൽ വ്യാപകമായ മോഷണം. ക്ഷേത്രത്തിലും ഒൻപത് കടകളിലും ഒരേ സമയം മോഷ്ടാക്കൾ അരിച്ചുപെറുക്കി. കരുവാറ്റ വഴിയമ്പലം ജംഗ്ഷനിലുള്ള മെഡിക്കൽ ഷോപ്പ്, ചിപ്സ് കട, ബേക്കറി, റേഷൻ കട, പലചരക്ക് കട, ഹോട്ടൽ, ചെരുപ്പ് കട, ബേക്കറി, ബാർബർ ഷോപ്പ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വലിയ മൂഴങ്കൽ ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാത്രിയിൽ മോഷണം നടന്നത്.
ക്ഷേത്രത്തിന്റെ വലിയ മതിൽക്കെട്ട് ചാടി ഇറങ്ങി തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയുടെ പൂട്ട് മാരകായുധം ഉപയോഗിച്ച് പൊളിച്ചതിനു ശേഷം ഇതിൽ ഉണ്ടായിരുന്ന പണം അപഹരിച്ചു. ഏകദേശം ആറായിരത്തോളും രൂപ ഉണ്ടാകാമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഇവിടെനിന്നും ഒരു വെട്ടുകത്തി കണ്ടെടുത്തിട്ടുണ്ട്. ചില കടകളിലെ ഷട്ടറുകളുടെ താഴ് പൊളിച്ചാണ് മോഷണം നടത്തിയത്.കടകളിൽനിന്നു പണവും മറ്റ് സാധനങ്ങളും അപഹരിച്ചിട്ടുണ്ട്. എല്ലാവരും ചെറു ചില്ലറ കച്ചവടക്കാരാണ്.
ഒമ്പതു കടകളിലും ഒരു ക്ഷേത്രത്തിലും ഒരേസമയം മോഷണം നടത്തണമെങ്കിൽ കള്ളന്മാരുടെ ഒരു ടീം തന്നെ ഇതിൽ പങ്കെടുത്തതായി സംശയിക്കുന്നു. ദേശീയ പാതയിൽ നിന്നും അല്പം ഉള്ളിലേക്ക് കയറിയാണ് വഴിയമ്പലം ജംഗ്ഷൻ ഇവിടെ രാത്രിയിൽ 11 മണിക്ക് ശേഷം ആൾ സഞ്ചാരവും വാഹന ഗതാഗതവും കുറവാണ് ഇക്കാരണത്താലാകാം മോഷ്ടാക്കൾ വഴിയമ്പലം ജംഗ്ഷൻ തെരഞ്ഞെടുത്തതെന്ന് പോലീസ് സംശയിക്കുന്നു. ആലപ്പുഴയിൽനിന്നുമെത്തിയ വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു