ത്യാഗസ്മരണയിൽ ഇന്ന് ബലിപ്പെരുന്നാൾ
1429815
Sunday, June 16, 2024 11:23 PM IST
കായംകുളം :ഇബ്രാഹിം നബിയുടെയും ഭാര്യ ഹാജിറയുടെയും മകൻ ഇസ്മായീലിന്റെയും ത്യാഗ സമ്പൂർണമായ ജീവിതത്തെ അനുസ്മരിച്ച് മുസ്ലിംമത വിശ്വാസികൾ ഇന്നു ബലിപ്പെരുന്നാൾ അഥവാ ബക്രീദ് ആഘോഷിക്കും. പെരുന്നാളിനെ വരവേൽക്കാൻ മുസ്ലിം പള്ളികളും ഭവനങ്ങളും ഒരുങ്ങിക്കഴിഞ്ഞു .ബലിപെരുന്നാളിലെ പ്രത്യേക അനുഷ്ഠാനമായ മൃഗബലിക്കുവേണ്ടിയുള്ള തയാറെടുപ്പുകൾ പള്ളികളും വീടുകളും കേന്ദ്രീകരിച്ച് പൂർത്തിയായിക്കഴിഞ്ഞു . ആയിരക്കണക്കിന് മൃഗങ്ങളെയാണ് ബലികര്‍മത്തിനായി തയാറാക്കി നിര്‍ത്തിയിട്ടുള്ളത്. വിവിധ പള്ളികള്‍ കേന്ദ്രീകരിച്ചും പാവപ്പെട്ടവർക്കു ബലിമാംസം വിതരണംചെയ്യും. അർഹതപ്പെട്ടവരുടെ വീടുകളിൽ എത്തിച്ചുനൽകിയാണ് ബലി മാംസം വിതരണം ചെയ്യുന്നത്.
ഇന്നു രാവിലെ പുതുവസ്ത്രങ്ങൾ അണിഞ്ഞ് പുരുഷന്മാർ പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടി പെരുന്നാൾ നമസ്ക്കാരം നിർവഹിക്കും. പിന്നീട് പരസ്പരം ആലിംഗനത്തിലൂടെ സ്നേഹം പങ്കിട്ട് ഈദ് ആശംസകൾ കൈമാറും വിശുദ്ധഹജ്ജ് കർമത്തിന് പരിസമാപ്തി കുറിച്ചാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. സൃഷ്ടാവിന്റെ കൽപ്പനപ്രകാരം വർഷങ്ങളുടെ കാത്തിരുപ്പിനു ശേഷം പിറന്ന സ്വന്തം പുത്രൻ ഇസ്മയിലിനെ ബലി നൽകാൻ സന്നദ്ധരായ ഇബ്രാഹിം നബിയുടെയും പത്നി ഹാജിറയുടെയും ജീവിതത്തെ അനുസ്മരിച്ചാണ് നാടെങ്ങും ബലി പെരുന്നാൾ ആഘോഷിക്കുന്നത്. പിന്നീട് മകനു പകരം ബലിമൃഗത്തെ അറുത്ത് മാംസം പാവങ്ങൾക്ക് ഭക്ഷിക്കാനായി നൽകണമെന്ന വിശ്വാസത്തിലാണ് മൃഗബലി നടത്തുന്നത്.
കായംകുളം മുസ്ലിം ജമാ അത്തിൽ കെ. ജലാലുദീൻ മൗലവി, മാവേലിക്കരയിൽ അബ്ദുൽ സത്താർ മൗലവി അൽഖാസിമി, വെട്ടിയാർ കിഴക്ക് എ.ആർ. താജുദീൻ മൗലവി ,പടിഞ്ഞാറ് ഹിദായത്തുൽ ഇസ്ലാം ജമാഅത്തിൽ ഷഫീഖ് മൗലവി അൽഖാസിമി, ചുനക്കര വടക്ക് മൂസാമൗലവി, ചുനക്കര തെക്ക് നാസറുദീൻ മൗലവി, കായംകുളം ഷഹീദാർ മസ്ജിദിൽ തടിക്കാട് താജുദീൻ മൗലവി എന്നിവർ പെരുന്നാൾ നമസ്ക്കാരത്തിന് നേതൃത്വം നൽകും. കെഎൻഎം കായംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജിഡിഎം ഗ്രൗണ്ടിൽ രാവിലെ 7 30ന് നടക്കുന്ന ഈദ്ഗാഹിൽ ഷാഹിദ് മദനി പെരുന്നാൾ നമസ്ക്കാരത്തിന് നേതൃത്വം നൽകും