വിദഗ്ധ ചികിത്സയൊരുക്കി മെഡിക്കല്‍ കോളജ്
1429809
Sunday, June 16, 2024 11:23 PM IST
ആലപ്പുഴ: ജില്ലയിൽ കാക്കകളിൽ ഉൾപ്പെടെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പരിശോധനകളും പ്രതിരോധ നടപടികളും ശക്തമാക്കി. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതു കൂടാതെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസലേഷൻ സെന്ററും തുറന്നു. ഐസലേഷൻ സെന്റർ തയാറാക്കണമെന്നു മന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു. പക്ഷിപ്പനി പ്രഭവ കേന്ദ്രത്തിന്റെ മൂ കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം ഇൻഫക്ഷൻ സോണായി തിരിച്ചാണു നിരീക്ഷണം നടത്തുന്നത്. ഇവിടങ്ങളിൽ പനി ലക്ഷണങ്ങൾ കാണുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇവർ പക്ഷിപ്പനി സ്ഥിരീകരിച്ച പക്ഷികളുമായി ഇടപഴകിയിട്ടുണ്ടോയെന്നു കണ്ടെത്തും.
കോവിഡിനു സമാനമായി മൂക്കിൽനിന്നു സ്രവമെടുത്താണു പരിശോധന. വൈറൽ പനിയുള്ളവർക്ക് ആന്റി വൈറൽ ഗുളികകൾ ഉടൻ തന്നെ നൽകി ചികിത്സ നൽകുന്നുമുണ്ട്. ഇതുസംബന്ധിച്ചു രോഗബാധിത പ്രദേശങ്ങളിലെ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യത്തോടുകൂടിയ മൂന്നു ഐസിയു കിടക്കകളും 20 ഐസലേഷൻ കിടക്കകളുമുള്ള ഐസലേഷൻ വാർഡാണ് സജ്ജമാക്കിയത്. രോഗലക്ഷണമുള്ളവരിൽനിന്നു ശേഖരിക്കുന്ന സ്രവ സാംപിൾ ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണു പരിശോധിക്കുന്നത്.