ആലപ്പുഴ മെഡി. കോളജ് ആശുപത്രിയില്‍ വികസനസമിതിയോഗം ചേരാത്തത് ആശുപത്രി പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു
1429807
Sunday, June 16, 2024 11:23 PM IST
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വികസന സമിതി യോഗ ചേരാത്തത് ആശുപത്രി പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ച്ചയായി ചികിത്സാപ്പിഴവുകള്‍ മൂലം കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി മരണങ്ങളാണ് സംഭവിച്ചത്. ഇത് വലിയ സംഘര്‍ഷങ്ങള്‍ക്കും കാരണമായിത്തീര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഏതാനും ദിവസം മുന്‍പ് ജില്ലാ കളക്ടര്‍, എച്ച്. സലാം എംഎല്‍എ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല യോഗം ചേര്‍ന്നിരുന്നു. അടിയന്തരമായി ആശുപത്രി വികസന സമിതി കൂടണമെന്ന് ഈ യോഗാണ് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച യോഗം കൂടാന്‍ തീരുമാനിച്ചത്. ഈ യോഗമാണ് മാറ്റിവച്ചത്.
മൂന്നു മാസത്തിലൊരിക്കല്‍ ആശുപത്രി വികസനസമിതി ചേരണമെന്നാണ് നിയമം. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ പോലും യോഗം കൂടാറില്ല. യോഗം ചേര്‍ന്നാല്‍പ്പോലും ഒരു പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാതെ പിരിയുകയാണ് പതിവ്. തീരുമാനങ്ങള്‍ പലതെടുക്കാറുണ്ടെങ്കിലും ഇവയൊക്കെ നടപ്പാക്കുന്നുണ്ടോയെന്ന് കളക്ടര്‍ ചെയര്‍മാനും സൂപ്രണ്ട് സെക്രട്ടറിയുമായ ആശുപത്രി വികസന സമിതി പരിശോധിക്കാറില്ല. ഇതില്‍ അംഗങ്ങളായ വിവിധ രാഷ്ട്രിയ പാര്ടിക്കാരും ഇതു ശ്രദ്ധിക്കാറില്ല.
പരിഹരിക്കപ്പെടേണ്ട ഒട്ടേറെ പ്രശ്നങ്ങളുടെ കൂമ്പാരത്തിന്റെ നടുവിലാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി. ആവശ്യത്തിന് മരുന്നുകളില്ലാതെ രോഗികള്‍ വലയുമ്പോഴും സിടി സ്കാന്‍ അടിക്കടി തകരാറാകുമ്പോഴും അത്യാഹിതവിഭാഗത്തിലടക്കം മുതിര്‍ന്ന ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകാതിരിക്കുമ്പോഴും ഇവക്കൊന്നും പരിഹാരം കാണാന്‍ ഇതിനു മുന്‍പു കൂടിയ ആശുപത്രി വികസനസമിതി യോഗങ്ങള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പനി ബാധിച്ചെത്തുന്നവരെയും അപകടങ്ങളില്‍ പരിക്കേറ്റ് എത്തിക്കുന്നവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ മറ്റു സ്വകാര്യ ആശുപത്രികളിലേക്കോ റഫര്‍ ചെയ്യുന്ന ആശുപത്രിയായി കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്‍ കോളജ് ആശുപത്രിയായ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മാറി.