പോരാട്ട സ്മരണകളുയർത്തി ഓച്ചിറക്കളിക്കു തുടക്കം
1429543
Sunday, June 16, 2024 2:54 AM IST
കായംകുളം: അങ്കച്ചുവടുവച്ച് വായ്ത്താരി മുഴക്കി ആവേശത്തിമിർപ്പിൽ പടയാളികൾ അങ്കംകുറിച്ചതോടെ യുദ്ധസ്മരണയിൽ ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളിക്ക് തുടക്കമായി. ഓച്ചിറ പരബ്രഹ്മ സന്നിധിയിലെ എട്ടുകണ്ടത്തെ പോർക്കളമാക്കി വടിയും പരിചയുമായി ആയോധന കലാഭ്യാസികൾ പ്രതീകാത്മകമായി ഏറ്റുമുട്ടിയപ്പോൾ കളികാണാനെത്തിയ ആയിരങ്ങൾ ആവേശത്തോടെ ആർപ്പൂവിളിച്ചു.
ഓച്ചിറക്കളി ഇന്നു സമാപിക്കും. ഓണാട്ടുകരയുടെ കരുത്തും മെയ്വഴക്കവും ആയോധനവൈഭവവുമെല്ലാം വെളിവാക്കിയ ഓച്ചിറക്കളി കാണാൻ നൂറുകണക്കിന് ജനങ്ങൾ പടനിലത്തേക്ക് ഒഴുകിയെത്തി. ഓണാട്ടുകര പ്രദേശത്തെ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട 52 കരകളിൽനിന്നുള്ള അഞ്ഞൂറിലധികം കളിസംഘങ്ങൾ പടനിലത്ത് പരസ്പരം ഏറ്റുമുട്ടി.
രണ്ടു നൂറ്റാണ്ടുമുമ്പ് കായംകുളം, വേണാട് രാജാക്കന്മാർ തമ്മിൽ നടന്ന യുദ്ധ സ്മരണയാണ് ഓച്ചിറക്കളിയുടെ ഐതീഹ്യമെന്ന് പറയപ്പെടുന്നു. ഇന്നലെ രാവിലെ 7ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി. സത്യൻ പതാക ഉയർത്തി. രാവിലെ 11.30ന് കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ യു. പ്രതിഭ, സി.ആർ. മഹേഷ് മുതിർന്ന ഹൈക്കോടതി അഭിഭാഷകൻ കെ. ജാജു ബാബു എന്നിവർ മുഖ്യാതിഥികളായി. തുടർന്ന് ഋഷഭവീരന്മാരുടെ അകമ്പടിയോടുകൂടി ക്ഷേത്രഭരണസമിതി ഭാരവാഹികൾ, സ്ഥാനികൾ, കാരായ്മ വിഭാഗക്കാർ, കളരി സംഘങ്ങൾ എന്നിവർ താളമേളങ്ങളുടെ അകമ്പടിയോടെ എട്ടുകണ്ടം ചുറ്റി ഘോഷയാത്ര ആരംഭിച്ചു.
കണ്ടല്ലൂർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ 50 കലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളവും അരങ്ങേറി. ഓച്ചിറക്കളിയെ വർണാഭമാക്കി നൂറോളം പേരടങ്ങുന്ന കൊല്ലം, കേരളപുരം പ്രതാപൻ ഗുരുക്കൾ, തഴവ മണപ്പള്ളി, പി.സി. സുനിൽ ഗുരുക്കൾ എന്നീ കളരിപ്പയറ്റ് സംഘങ്ങളുടെ നേതൃത്വത്തിൽ കളരിപയറ്റ് പ്രദർശനവും നടന്നു. കളിസംഘങ്ങൾക്ക് എ, ബി, സി വിഭാഗങ്ങളായി തിരിച്ച് ഗ്രാന്റുകൾ വിതരണം ചെയ്യുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. ഓച്ചിറകളിയുടെ ഭാഗമായി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കാർഷിക പ്രദർശനവും ആരംഭിച്ചു.