പക്ഷിപ്പനി: ചേർത്തലയിൽ കള്ളിംഗ് തുടങ്ങി
1429541
Sunday, June 16, 2024 2:54 AM IST
ചേര്‍ത്തല:പക്ഷിപ്പനി സ്ഥിരീകരിച്ച ചേർത്തല നഗരസഭാ പരിധിയിലെ പക്ഷിക്കളെ കൊന്നുതുടങ്ങി. നഗരസഭ 15, 16, 17 വാർഡുകളിലെയും തണ്ണീർമുക്കം പഞ്ചായത്തിലെ പക്ഷികളെയുമാണ് കൊന്നുതുടങ്ങിയത്. ഇന്നലെ 4700 ഓളം വളർത്തുപക്ഷികളെയാണ് കൊന്നു സംസ്കരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പക്ഷികളെ കൊല്ലുന്നതിനു മൃഗസംരക്ഷണവകുപ്പിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തുപക്ഷികളെ കൊന്നു മറവുചെയ്യാനാണ് വെള്ളിയാഴ്ച കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.
ഇന്നലെ രാവിലെ മുതൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പക്ഷിക്കളെ കൊന്നുതുടങ്ങിയത്. കോഴിഫാമുകളിൽ പക്ഷിപ്പനി സ്ഥീരികരിച്ചതിനാൽ ആദ്യഘട്ടത്തിൽ ഫാമുകളിലെ കോഴികളെയാണ് കൊന്നുതുടങ്ങിയത്. ചേർത്തല നഗരസഭ പരിധിയിൽ 3505, കഞ്ഞിക്കുഴിയിൽ 2942 വളർത്തുപക്ഷികളെ ആദ്യഘട്ടത്തിൽ കൊല്ലുന്നതിനാണ് നിർദേശം നൽകിയത്.
പക്ഷിപ്പനി സൂചനകൾ ലഭിച്ചപ്പോൾ മുതൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികൾ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. ഇന്നലെ ആറാം വാർഡിൽ കാക്കകൾ ചത്തുവീണതിനെത്തുടർന്ന് ആരോഗ്യവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
താറാവുകളെ കൊന്നൊടുക്കിയതില്‍ അഴിമതിയെന്ന്
എടത്വ: പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കാന്‍ ചിലവായ തുകയെച്ചൊല്ലി തര്‍ക്കം. എടത്വ പഞ്ചായത്ത് എല്‍ഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധ സമരം നടത്തി. എടത്വ പഞ്ചായത്ത് 10-ാം വാര്‍ഡ് മുണ്ടുതോട് പാടത്തെ പക്ഷിപ്പനി ബാധിച്ച 22,000 താറാവുകളെ കൊന്നൊടുക്കാന്‍ ഏഴു ലക്ഷത്തി പതിനൊന്നായിരം രൂപ ചെ ലവഴിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ് പഞ്ചായത്തിലെ പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തിയത്.
കൊടുപ്പുന്നയില്‍ പക്ഷിപ്പനി ബാധിച്ച 7854 താറാവുകളെ കൊന്നൊടുക്കാന്‍ 87,000 രൂപ മാത്രം ചെലവഴിച്ചെന്നിരിക്കെ 22,000 താറാവുകള്‍ക്ക് ഏഴു ലക്ഷത്തിനുമേല്‍ തുക എങ്ങനായെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കൊന്നൊടുക്കിയ ഇനത്തില്‍ 20 ഓളം തൊഴിലാളികള്‍ക്ക് 1,04,000 രൂപ കൂലിയായി നല്കിയെന്നുള്ള കണക്കും വ്യാജമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കിയ പേരില്‍ ലക്ഷങ്ങളുടെ അഴിമതി ആരോപിച്ച് തുടര്സമരത്തിനും സംസ്ഥാന വിജിലന്‍സ് വകുപ്പിനും തദ്ദേശ സ്വയംഭരണവകുപ്പിനും പരാതി നല്കാന് ഒരുങ്ങുകയാണ് പ്രതിപക്ഷം. പഞ്ചായത്ത് പടിക്കല്‍ നടന്ന പ്രതിഷേധ സമരം സിപിഎം ഏരിയ കമ്മിറ്റി അംഗം റജി പി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.