കരകയറുമോ പുന്നപ്ര ഫിഷ്ലാൻഡ് സെന്റർ?
1429538
Sunday, June 16, 2024 2:53 AM IST
അമ്പലപ്പുഴ: പുന്നപ്ര ചള്ളി ഫിഷ് ലാൻഡ് സെന്റർ തകർച്ചാഭീഷണിയിൽ. കടലാക്രമണവും കെട്ടിടത്തിന്റെ കാലപ്പഴക്കവുമാണ് ഇതിന്റെ നാശത്തിനു കാരണമാകുന്നത്. 1986ലാണ് പുന്നപ്രയിൽ ഒരേക്കറോളം വരുന്ന തീരത്ത് ഫിഷ് ലാൻഡ് സെന്റർ പ്രവർത്തനമാരംഭിച്ചത്.
ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ള ചാകര കടപ്പുറം കൂടിയാണിത്. മീൻ കയറ്റുന്ന വലിയ ഇൻസുലേറ്റഡ് ലോറികളടക്കം നിരവധി വാഹനങ്ങൾക്ക് സുഗമമായി പാർക്ക് ചെയ്യാം. നൂറുകണക്കിന് മത്സ്യക്കുട്ടകളിൽ ഐസ് ബ്ലോക്കുകൾ പൊടിച്ചു ചേർക്കാനും സൗകര്യമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വള്ളങ്ങൾ അടുപ്പിച്ചിരുന്ന ആ പഴയ കാലം പ്രദേശത്തിന്റെ വികസന നേട്ടം കൂടിയായിരുന്നു. എന്നാൽ, ഫിഷ് ലാൻഡ് സെന്ററിന്റെ പ്രവർത്തനം നിലച്ചിട്ട് ഇപ്പോൾ എട്ടുവർഷമായി.
അപൂർവം ദിവസങ്ങളിൽ രാവിലെ എത്തുന്ന പൊന്തുകാരുടെ മീൻകച്ചവടം ഒഴിച്ചാൽ ഫിഷ് ലാൻഡ് ശൂന്യമാണ്. ശക്തമായ കടലാക്രമണത്തിൽ തീരം ഇടിയുന്നത് കെട്ടിടങ്ങളുടെ ബലക്ഷയത്തിനു കാരണമായി. പടിഞ്ഞാറ് നിന്ന് ഏകദേശം 5 മീറ്റർ കൂടി കടൽ കിഴക്കോട്ട് കേറിയാൽ ഫിഷ് ലാൻഡ് തകരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലിനോട് ചേർന്ന് അഞ്ചു വർഷം മുമ്പ് ഹാർബർ എൻജി നിയറിംഗ് വിഭാഗം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും നിലം പൊത്താറായ സ്ഥിതിയിലാണ്. ബ്രേക്ക് വാട്ടർ സംവിധാനത്തിലൂടെ ഫിഷ് ലാൻഡ് സെന്റർ ഹാർബറായി ഉയർത്തണമെന്നതാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.