കാക്കകളിലും പക്ഷിപ്പനി
1429334
Friday, June 14, 2024 11:39 PM IST
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി കാക്കയിലും സ്ഥിരീകരിച്ചതോടെ ആശങ്ക. മുഹമ്മയിലാണ് കാക്കകളില്‍ രോഗം സ്ഥീകരിച്ചത്. കാക്കകളിലേക്കും രോഗവ്യാപനമെത്തിയതോടെ മൃഗസംരക്ഷണവകുപ്പ് ആശങ്കയിലാണ്. പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ പിടികൂടി കൊല്ലണമെന്നാണ് വ്യവസ്ഥ.
കാക്കയുടെ കാര്യത്തില്‍ ഇത് എങ്ങനെ പ്രായോഗികമാക്കുമെന്നാണ് ആശങ്ക. പക്ഷിപ്പനി ബാധിത മേഖലയില്‍നിന്ന് ചത്തുവീണ കാക്കകളുടെ സാമ്പിള്‍ എടുത്ത് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ചേര്‍ത്തല സൗത്തിലാണ് കോഴികളില്‍ രോഗം കണ്ടെത്തിയത്. സാമ്പിള്‍ പരിശോധനയില്‍ കഞ്ഞിക്കുഴിയിലും ചേര്‍ത്തല നഗരസഭയിലും ഒടുവില്‍ രോഗം സ്ഥിരീകരിച്ചു. മുഹമ്മ, മണ്ണഞ്ചേരി എന്നിവിടങ്ങളിൽ പുതിയ സാമ്പിളുകള്‍ പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്.
പ്രഭവകേന്ദ്രം ജില്ല
സംസ്ഥാനത്ത് പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രം ആലപ്പുഴയായി മാറുകയാണ്. ജില്ലയില്‍ 11 ഇടത്താണ് ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ചേര്‍ത്തല നഗരസഭ, കഞ്ഞിക്കുഴി, മുഹമ്മ, തഴക്കര, ചെറുതന, എടത്വ, ചമ്പക്കുളം, അമ്പലപ്പുഴ വടക്ക്, തകഴി അടക്കമുള്ള പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ രണ്ടുതവണയും മുഹമ്മ, തഴക്കര പഞ്ചായത്തില്‍ ആദ്യമായിട്ടുമാണ് രോഗം കണ്ടെത്തിയത്. ഇതുവരെ 73,601 പക്ഷികളെ കൊന്നു. അതില്‍ 60,127 താറാവും 1,227 കോഴിയും 952 കാടയും എട്ട് ടര്‍ക്കിയും ഉള്‍പ്പെടുന്നു. 203 മറ്റ് പക്ഷികളെയും കൊന്നു. കുട്ടനാട്ടില്‍ മാത്രം 900 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷിപ്പനി വ്യാപിച്ചു. സംസ്ഥാനത്ത് ആകെയുള്ള 15 പ്രഭവകേന്ദ്രങ്ങളില്‍ 12ഉം ആലപ്പുഴയിലുണ്ട്.
പരിശോധനകൾ
തുടരുന്നു
മുന്‍പ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലാത്ത ചേര്‍ത്തലയില്‍ തുടര്‍ച്ചയായി പക്ഷിപ്പനി സ്ഥിരീകരിക്കുന്നു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് 10-ാം വാര്‍ഡില്‍ മറ്റത്തില്‍വെളിയില്‍ വീട്ടില്‍ കത്രീനാമ്മയുടെ കോഴികള്‍ക്കു രോഗം സ്ഥിരീകരിച്ചു.
ഇവിടെ 2200 കോഴികളാണുള്ളത്. ഒറ്റപ്പുന്നയില്‍ പക്ഷിപ്പനി സംശയിച്ചിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായി. നേരത്തെ മുഹമ്മ 9-ാം വാര്‍ഡില്‍ കള്ളിംഗ് നടത്തിയിരുന്നു. ചേര്‍ത്തല നഗരസയില്‍ 15, 16 വാര്‍ഡുകളിലും സാംപിള്‍ ശേഖരിച്ചു ഭോപ്പാലിലേക്ക് അയച്ചിട്ടുണ്ട്.
പുതിയ ഇടങ്ങളിൽ
ചേര്‍ത്തല നഗരസഭയിലും കഞ്ഞിക്കുഴി പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാനിര്‍ദേശമുണ്ട്. കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല നഗരസഭ, കുമരകം, അയ്മനം, ആര്‍പ്പൂക്കര, മണ്ണഞ്ചേരി, വെച്ചൂര്‍, മാരാരിക്കുളം വടക്ക്, ആലപ്പുഴ നഗരത്തിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയില്‍, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാര്‍ഡുകള്‍, പട്ടണക്കാട്, വയലാര്‍, ചേന്നംപള്ളിപ്പുറം, വൈക്കം മുനിസിപ്പാലിറ്റി, ടി.വി. പുരം, തലയാഴം, കടക്കരപ്പള്ളി എന്നിവയാണ് ജാഗ്രത മേഖലയിലുള്‍പ്പെടുന്ന പ്രദേശങ്ങള്‍. ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ചേര്‍ത്തല, മുഹമ്മ, കഞ്ഞിക്കുഴി മേഖലകളില്‍ രോഗം പടരുന്നത് ആശങ്കയ്ക്കിടയാക്കുന്നു.
നിരോധിച്ചു കളക്ടര്‍
എടത്വ പഞ്ചായത്തില്‍ ഏപ്രിലിലാണ് ഈ സീസണിലെ ആദ്യ പക്ഷിപ്പനി താറാവുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ഥിതി നിയന്ത്രണവിധേയമെന്നു കരുതിയിരിക്കുമ്പോഴാണു മറ്റ സ്ഥലങ്ങളില്‍ കോഴി ഫാമുകളില്‍നിന്നു രോഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയത്.
ദേശാടനപ്പക്ഷികളില്നിന്നാണു പക്ഷിപ്പനി പടരുന്നതെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം. രോഗം മനുഷ്യരിലേക്കു പകരുന്നത് അത്ര സാധാരണമല്ലെങ്കിലും രോഗബാധ ഉണ്ടായാല്‍ സ്ഥിതി ഗുരുതരമാകാം.
രോഗബാധിത മേഖലകളിലെ വളര്‍ത്തുമൃഗങ്ങളില്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, വളം വില്പന നിരോധിച്ചു. താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, വളം (കാഷ്ഠം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും 22 വരെ നിരോധിച്ചു കളക്ടര്‍ ഉത്തരവിറക്കി.
ജാഗ്രതാ
നിര്‍ദേശങ്ങള്‍
1. കാക്കകളിലോ വളര്ത്തുപക്ഷികളിലോ അസ്വാഭാവിക മരണം ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗാശുപത്രികളില്‍ അറിയിക്കുക.
2. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുത്.
3. കാക്കകളെയും മറ്റും ആകര്‍ഷിക്കുന്ന തരത്തില്‍ മാലിന്യം കൂട്ടിയിടരുത്.
4. നിരോധനമില്ലാത്ത മേഖലകളില്നന്നായി പാകപ്പെടുത്തി മാത്രം മാംസവും മുട്ടയും ഉപയോഗിക്കുക.