കുപ്പിയിൽ പെട്രോൾ നൽകില്ല; വലഞ്ഞ് വാഹന യാത്രക്കാർ
1429331
Friday, June 14, 2024 11:39 PM IST
അമ്പലപ്പുഴ: പോലിസിൻ്റെ നിർദേശ പ്രകാരം കുപ്പിയിൽ പെട്രോൾ നൽകില്ലെന്ന് പമ്പുകൾ നിലപാട് കടുപ്പിച്ചതോടെ വലഞ്ഞ് വാഹന യാത്രക്കാർ. ഇന്ധനം തീർന്ന് വഴിയിൽ കിടന്നു പോകുന്ന ഇരുചക്ര വാഹന മുൾപ്പെടെയുള്ള ചെറുകിട യാത്രക്കാരെയാണ് പുതിയ നീയമം ദുരിതത്തിലാക്കുന്നത്.
പലയിടത്തും പെട്രോൾ ബോബുകളും പെട്രോൾ ഉപയോഗിച്ചുള്ള ആത്മഹത്യ പ്രവണതയും വർധിക്കുന്ന സാഹചര്യത്തിലാണ് പോലിസിൻ്റെ ഈ വിചിത്ര തീരുമാനം. ഒരു വർഷം മുമ്പ് ഇതേ തീരുമാനം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും പെട്രോൾ പമ്പുകാരുടെ നിസഹകരണം മൂലം നടന്നില്ല. തോട്ടപ്പള്ളിക്കും ആലപ്പുഴ നഗരത്തിനുമിടയിൽ പുന്നപ്രയിലെ ഒരു പമ്പിൽ മാത്രമാണ് പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ തരാൻ ജീവനക്കാർ തയാറാകുന്നത്.
എന്നാൽ, ഇന്ധനം തീർന്നുവാഹനം വഴിയിൽ കിടക്കുന്ന സാഹചര്യത്തിൽ കിലോമീറ്ററുകൾ നടന്ന് തളർന്നായിരിക്കും വാഹന യാത്രക്കാർ പമ്പിലെത്തുന്നത്. ഈ സമയത്ത് കുപ്പിയിൽ പെട്രോളും ഡീസലും നൽകാതെ വരുമ്പോൾ ഉണ്ടാക്കുന്ന വാക്കേറ്റം സംഘർഷത്തിലേക്കും വഴിവയ്ക്കാറുണ്ട്. രാത്രി സമയങ്ങളിലാണ് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
വീടുകൾ കയറി ഇരുചക്ര വാഹനത്തിൽ മൽസ്യം വിൽക്കുന്നവർ, വിവിധ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നവർ, വ്യാപാരസ്ഥാപനങ്ങളിൽ പലഹാരങ്ങളും മറ്റും എത്തിച്ചു ഉപജീവനം നടത്തുന്നവർ, വിദ്യാർഥികൾ തുടങ്ങിയവരൊക്കെ മിക്കവാറും ഇന്ധനം തീർന്ന് പെരുവഴിയിൽ പെടുന്നത് നിത്യകാഴ്ചയാണ്. കുതിച്ചുയരുന്നഇന്ധന വിലയും പണത്തിന്റെ അപര്യാപ്തയുമാണ് ഇതിന് കാരണമാകുന്നത്. കഴിഞ്ഞ വർഷം ഏലത്തൂരിൽ നടന്ന ട്രെയിൻ തീവെപ്പിന്റെ പശ്ചാത്തലത്തിൽ തുടങ്ങി വെച്ച വിലക്കാണ് വീണ്ടും ജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചു നടപ്പാക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.