മഴയെത്തും മുൻപേ.. പ്രളയക്കെടുതിയിൽ മങ്കൊമ്പ് തെക്കേക്കര
1429327
Friday, June 14, 2024 11:39 PM IST
മങ്കൊമ്പ്: കാലവർഷം ഇനിയും ശക്തിപ്രാപിച്ചിട്ടില്ല. പക്ഷേ, ചമ്പക്കുളം പഞ്ചായത്തിലെ മങ്കൊമ്പ് തെക്കേക്കരയിലെ ഒരു പ്രദേശം മുഴുവൻ രണ്ടാഴ്ചയിലേറെയായി പ്രളയത്തിന്റെ കെടുതികളനുഭവിക്കുകയാണ്. ഇപ്പോൾ മാത്രമല്ല കഴിഞ്ഞ ആറേഴുവർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങൾ ദുരിതക്കയത്തിലാണ്.
എന്നാൽ, ഇതറിയാനോ, പരിഹാരം കാണാനോ ജനപ്രതിനിധികളോ സർക്കാർ സംവിധാനങ്ങളോ തയാറാകാത്തതിൽ കടുത്ത പ്രതിഷേധത്തിലും ആശങ്കയിലുമാണ് പ്രദേശവാസികൾ. 80 ഏക്കർ വിസ്തൃതിയുള്ള എഴുകാട് പാടശേഖരത്തിൽ വെള്ളം നിറഞ്ഞതോടെയാണ് പ്രദേശത്തു പ്രളയസാഹചര്യമൊരുങ്ങിയത്. പാടശേഖരത്തിനു നടുവിൽ താമസിക്കുന്ന എഴുപതോളം വീടുകൾ വെള്ളത്തിലാണ്.
പല വീടുകളിലും ഒരാഴ്ചയിലേറെ രണ്ടടിയിലധികം വെള്ളം കയറിയിരുന്നു. പത്തുദിവസത്തിലേറെയായി പാടത്തു പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും വെള്ളം മന്ദഗതിയിലാണ് ഇറങ്ങുന്നത്. നല്ല രണ്ടു മഴ പെയ്താൽ പാടത്തു വീണ്ടും വെള്ളം നിറയും.
കുട്ടനാടൻ ജലാശയങ്ങളിലെ ജലനിരപ്പിനെക്കാൾ ഒന്നരമീറ്റർ വരെ താഴ്ന്ന പ്രദേശമാണിത്. അതുകൊണ്ടുതന്നെ പാടത്തുവെള്ളം കയറിയാൽ വീടുകളിലും വെള്ളം കയറും. സ്ഥിരമായി പമ്പിംഗ് നടത്തി പാടത്തെ വെള്ളം നീക്കുക മാത്രമാണ് ഇതിനു പരിഹാരം. ഇതുമൂലം പതിവായി പാടശേഖരത്തിൽ രണ്ടാം കൃഷിയിറക്കിയിരുന്നു.
എന്നാൽ, 2018 മുതൽ ഒരിക്കൽ പോലും ഇവിടെ രണ്ടാം കൃഷി പൂർത്തിയാക്കാനായിട്ടില്ല. നേരിയതോതിൽ ജലനിരപ്പുയരുമ്പോൾതന്നെ പുറംബണ്ടുകൾ കവിഞ്ഞുകയറി പാടത്തു നിറയുകയും കൃഷി നശിക്കുകയുമാണ് പതിവ്.
വർഷങ്ങളായി കടുത്ത സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ ഇത്തവണ രണ്ടാം കൃഷി വേണ്ടെന്നു പാടശേഖരസമിതി യോഗം തീരുമാനിച്ചു. ഇതുമൂലം മഴയാരംഭിച്ചപ്പോൾ മുതൽ പാടത്തു വെള്ളം നിറഞ്ഞു. ദുരിതത്തിലായ നാട്ടുകാർ പാടശേഖരസമിതിയെ സമീപിക്കുകയും പമ്പിംഗ് ആരംഭിക്കുകയുമായിരുന്നു. ഡ്രൈവർ ശമ്പളവും മറ്റു ചെലവുകൾക്കുമുള്ള പണത്തിനായി പ്രദേശവാസികൾ തന്നെ പണം സമാഹരിച്ചു.
എന്നാൽ, 20 ഹോഴ്സ് പവർ ശേഷിയുള്ള ഒരു മോട്ടോർ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതുകൊണ്ടുതന്നെ വളരെ സാവധാനത്തിലാണ് വെള്ളം വറ്റുന്നത്. പാടത്തു വെള്ളം കയറിയതോടെ പാടത്തിനു നടുവിലൂടെ കടന്നുപോകുന്ന റോഡുകളിലെ ഗതാഗതവും നിലച്ചു. മുടന്താഞ്ഞലി-എഴുകാട് റോഡിൽ ഗതാഗതം പൂർണമായും നിലച്ചു.
രണ്ടു കോളനികളിലടക്കമുള്ള നൂറുകണക്കിനു കുടുംബങ്ങളാണ് ഒറ്റപ്പെട്ട നിലയിൽ കഴിയുന്നത്. തെക്കേക്കര ഈസ്റ്റ് പള്ളി റോഡിലെ ഗതാഗതവും ഏറെക്കുറെ നിലച്ചമട്ടാണ്. മൂന്നടിവരെ വെള്ളം കയറിയ റോഡിൽ ഗതാഗതത്തിനു വള്ളം മാത്രമായി ആശ്രയം. അടിയന്തരഘട്ടങ്ങളിൽ രോഗികളെ ആശുപത്രികളിലെത്തിക്കാൻ പോലും പറ്റാത്ത സാഹചര്യം.
തികച്ചും സാധാരണക്കാരായവർ വരെ വീടുവിട്ടു പോകുവാൻ നിർബന്ധിതരായി. മുൻ പഞ്ചായത്തംഗം കൂടിയായ ഇരുപതിൽച്ചിറ കൊച്ചുകുഞ്ഞും കുടുംബവും ഒരു മാസം മുൻപ് വാടക വീട്ടിലേക്കു മാറി. ഭൂരിഭാഗം വീടുകളും അടഞ്ഞുകിടക്കുകയാണ്. തങ്ങളുടെ ദുരിതങ്ങൾ പലവട്ടം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും അവഗണന തുടരുന്നതിൽ ജനങ്ങൾ അതൃപ്തരാണ്. കഴിഞ്ഞ വർഷം ഇടവക വികാരിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിനെ കാണുകയും ആവശ്യമറിയിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് പുറംബണ്ടു നിർമാണത്തിനുള്ള പദ്ധതി തയാറാക്കിയെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ ഒന്നും നടന്നില്ല. വർഷങ്ങളായി തുടരുന്ന തങ്ങളുടെ ദുരിതത്തിനു ശാശ്വത പരിഹാരം കാണണമെന്നാണ് ഇവിടത്തെ ജനങ്ങളുടെ ആവശ്യം.