രാമങ്കരി, ചിങ്ങോലി പഞ്ചായത്തുകളിൽ സിപിഎമ്മിന് ഭരണം നഷ്ടമായി
1429125
Friday, June 14, 2024 12:01 AM IST
രാമങ്കരിയിൽ നഷ്ടമായത് 55 വർഷത്തെ
കുത്തക ഭരണം
ആലപ്പുഴ: കുട്ടനാട് രാമങ്കരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. സിപിഎം വിമതരുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലേറി. പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് പഞ്ചായത്തംഗം ആര്. രാജുമോനെ തെരഞ്ഞെടുത്തു. 55 വര്‍ഷമായി ഭരിക്കുന്ന പഞ്ചായത്താണ് സിപിഎമ്മിന് നഷ്ടമായത്. ഔദ്യോഗിക പക്ഷത്തുള്ള നാലു സിപിഎം അംഗങ്ങളുടെയും നാലു യുഡിഎഫ് അംഗങ്ങളുടെയും പിന്തുണയോടെയാണ് യുഡിഎഫിന്റെ ജയം. സിപിഎം ഔദ്യോഗിക പക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.
സിപിഎം വിമത നേതാവ് ആര്. രാജേന്ദ്രകുമാറിനെ നീക്കാനായിരുന്നു കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഎം ഔദ്യോഗിക പക്ഷം പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവന്നത്. തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. 12 അംഗങ്ങളുള്ള സമിതിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്. രാജുമോന് എട്ടു വോട്ടും സിപിഎം വിമതന് സജീവ് ഉതുംതറയ്ക്ക് നാലു വോട്ടുമാണ് കിട്ടിയത്. 13 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഒമ്പത് അംഗങ്ങള്‍ സിപിഎമ്മിനുണ്ടായിരുന്നു.
ചിങ്ങോലി പഞ്ചായത്ത്
ഭരണം കോൺഗ്രസ്
തിരിച്ചുപിടിച്ചു
ഹരിപ്പാട്: ചിങ്ങോലി പഞ്ചായത്ത് ഭരണം കോൺഗ്രസ് തിരിച്ചുപിടിച്ചു. പ്രസിഡന്റായി കോൺഗ്രസിലെ പത്മശ്രീ ശിവദാസനെയും വൈസ് പ്രസിഡന്റായി കോൺഗ്രസിലെ ജി. സജിനിയെയും തെരഞ്ഞെടുത്തു. ഇന്നലെ രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പത്മശ്രീ ശിവദാസൻ സിപിഎമ്മിലെ അശ്വതി തുളസിയെ ആറിനെതിരെ ഏഴു വോട്ടുകൾക്ക് പരാജയപ്പെടുത്തി.
ഉച്ചയ്ക്കു ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജി. സജിനി സിപിഐയിലെ എ. അൻസിയയെ ആറിനെതിരെ ഏഴു വോട്ടുകൾക്ക് പരാജയപ്പെടുത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. ശ്രീദേവി റിട്ടേണിംഗ് ഓഫീസറായി. പഞ്ചായത്തിൽ കോൺഗ്രസ്- 7, എൽഡിഎഫ്- 6 എന്നിങ്ങനെയാണ് കക്ഷിനില.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസാണ് ചിങ്ങോലിയിൽ അധികാരത്തിലെത്തിയത്. കോൺഗ്രസിലെ ധാരണയനുസരിച്ച് ആദ്യ രണ്ടുവർഷം ജി. സജിനിയും തുടർന്നുള്ള മൂന്നുവർഷം പത്മശ്രീ ശിവദാസനും പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ, ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ജി. സജിനി തയാറായില്ല. തുടർന്ന് പാർട്ടി തീരുമാനം അനുസരിക്കാത്തതിന്റെ പേരിൽ ജി. സജിനിയെയും വൈസ് പ്രസിഡന്റ് എസ്. സുരേഷ്കുമാറിനെയും പഞ്ചായത്തംഗം പ്രസന്നാ സുരേഷിനെയും ഇവരെ അനുകൂലിച്ച രണ്ടു ബൂത്ത് പ്രസിഡന്റുമാരെയും പാർട്ടി സ്ഥാനങ്ങളിൽനിന്ന് നീക്കം ചെയ്തു. അധികാരത്തർക്കം പഞ്ചായത്ത് ഓഫീസിൽ കയ്യാങ്കളിയിലുമെത്തി.
തുടർന്ന് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ ഇടതുപക്ഷവുമായി ചേര്‍ന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം അവിശ്വാസത്തിന് നോട്ടീസ് നല്കി. നാല് കോൺഗ്രസ് അംഗങ്ങൾ എൽഡിഎഫ് പിന്തുണയോടെ അവിശ്വാസം കൊണ്ടുവന്ന് അന്നത്തെ പ്രസിഡന്റ് ജി.സജിനിയെയും വൈസ് പ്രസിഡന്റ് എസ്. സുരേഷ്കുമാറിനെ (ബിനു) യും പുറത്താക്കി.
ഇപ്പോൾ കോൺഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നതകൾക്ക് അയവുവന്നതോടെയാണ് എൽഡിഎഫ് ഭരണസമിതിക്കെതിരേ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പ്രസിഡന്റ് അശ്വതി തുളസിയെയും വൈസ് പ്രസിഡന്റ് എ. അൻസിയയെയും പുറത്താക്കുകയും അധികാരം തിരികെപ്പിടിക്കുകയും ചെയ്തത്.