റെയില്‍വേ മേൽപ്പാലത്തിനു ചിറക് വിരിയുന്നു; തൃപ്പക്കുടത്ത് പഠനവും ഭൂമി ഏറ്റെടുക്കലും നടന്നു
1429119
Friday, June 14, 2024 12:01 AM IST
ഹരിപ്പാട്: തൃപ്പക്കുടം ലെവൽക്രോസിനു മുകളിലൂടെ നിർമിക്കുന്ന റെയില്‍വേ മേൽപ്പാലം സാമൂഹികാഘാത പഠനവും ഭൂമി ഏറ്റെടുക്കൽ നടപടികളും പൂർത്തിയായി. മേൽപ്പാലത്തിനു 475 മീറ്റർ നീളവും ഒൻപതു മീറ്റർ വീതിയും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും.
തൂണുകളിൽ ഉയർന്നു നിൽക്കുന്ന വിധത്തിലാണ് മേൽപ്പാലത്തിന്റെ രൂപകല്പന. താഴെ ഇരുവശത്തും 4.5 മീറ്റർ വീതിയിൽ സർവീസ് റോഡും നിർമിക്കും. ഹരിപ്പാട്, വീയപുരം വില്ലേജുകളിലായി 18 പേരിൽ നിന്നായി 50 സെന്റ് ഭൂമിയേറ്റെടുക്കേണ്ടി വന്നു.
ദേവസ്വം ബോർഡിന്റെയും തൃപ്പക്കുടം അമൃത വിദ്യാലയത്തിന്റെയും കൈവശമുള്ള ഭൂമിയും ഇതിൽ ഉൾപ്പെടും. 27 കുടുംബങ്ങളെയാണു ഭൂമി ഏറ്റെടുക്കൽ നേരിട്ടു ബാധിച്ചത്.
ആശങ്കകളും ബാക്കി
എംസി റോഡിൽ തിരുവല്ലയിൽനിന്നു ദേശീയപാതയിലെ ഹരിപ്പാട് മാധവ ജംഗ്ഷനിൽ എത്തിച്ചേരുന്ന പ്രധാന റോഡിലാണ് തൃപ്പക്കുടത്തെ ലെവൽക്രോസ്. ഹരിപ്പാട്ടുനിന്നു കുട്ടനാട്ടിലേക്കുള്ള പാതകൂടിയാണിത്. റെയില്‍വേ മേൽപ്പാലം സാധ്യമാകുമ്പോൾ നിരന്തരമായ യാത്രാ ദുരിതത്തിനു പരിഹാരമാകുമെങ്കിലും ഹരിപ്പാട് വെള്ളാനജംഗ്ഷൻ മുതൽ കാരിച്ചാൽ ശാസ്താംമുറി വരെയുള്ള പ്രദേശവാസികൾക്ക് ചില ആശങ്കകളും ഉയർത്തുന്നുണ്ട്. നിർമാണപ്രവർത്തനങ്ങളും നിലവിലെ വെള്ളക്കെട്ട് പോലെയുള്ള മറ്റ് പ്രശ്നങ്ങളും കൂടുതൽ ദുരിതപൂർണമാക്കുമോ എന്ന ആശങ്കയുണ്ട്.
റെയില്‍വേ അണ്ടർബ്രിഡ്ജുകൾ വന്നതിനുശേഷമുള്ള അനുഭവങ്ങളും ഹരിപ്പാട് ടൗണിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടും പരോക്ഷമായി ബാധിക്കുന്നത് ഈ പ്രദേശത്തെയാണ്.
നിർമാണഘട്ടം
ബ്രിഡ്ജിന്റെ നിർമാണം നടക്കുമ്പോൾ വളരെയധികം വാഹനങ്ങൾ വഴിതിരിച്ചു വിടേണ്ടിവരും. മഴക്കാലത്ത് മുൻപുള്ളതിനേക്കാൾ ദുരിതപൂർണമാണ് പ്രദേശത്തെ റോഡുകളുടെയും സ്ഥിതി. ഉയർന്ന പ്രദേശങ്ങളിൽപ്പോലും പെയ്ത്തുവെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.
റെയില്‍വേ അടിപ്പാതകൾ പോലും അടച്ചിടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. പ്രധാന സ്കൂളും രണ്ടു ക്ഷേത്രങ്ങളും പെട്രോൾപമ്പുമൊക്കെ നിർമിക്കാൻ പോകുന്ന പാലത്തിനു സമാന്തരമായി ഉണ്ട്. ആനാരി, വെള്ളംകുളങ്ങര, വാത്തുകുളങ്ങര, കുഴീക്കുളങ്ങര, തൃപ്പക്കുടം റോഡുകളും ഇതേ പരിധിയിലാണ്. കേരള റെയില്‍ ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണച്ചുമതല.