സജി ചെറിയാൻ ഇടപെട്ടു; കായംകുളത്ത് താത്കാലിക വെടിനിര്‍ത്തല്‍
1416545
Monday, April 15, 2024 11:52 PM IST
കായംകുളം: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കേ സിപിഎമ്മിനു തലവേദന സൃഷ്ടിച്ച കായംകുളത്തെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയ്ക്ക് താത്കാലിക വെടിനിര്‍ത്തല്‍. രാജിപ്രഖ്യാപിച്ച ഏരിയാ കമ്മിറ്റി അംഗം പ്രസന്നകുമാരിയെയും ജില്ലാ പഞ്ചായത്തംഗമായ മകന് ബിപിന്‍ സി ബാബുവിനെയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ മന്ത്രി സജി ചെറിയാന്റെ അടിയന്തര ഇടപെടലില്‍ അനുനയിപ്പിച്ചു. ഇതോടെ രാജിക്കത്ത് നല്കി സഹകരിക്കാതെ മാറിനിന്ന ഏരിയാ കമ്മിറ്റി അംഗം പ്രസന്നകുമാരി വീണ്ടും പാര്‍ട്ടിയില്‍ സജീവമായി.
സിപിഎമ്മിന്റെ ഉറപ്പിൽ
പ്രദേശത്തെ സംയുക്ത ലോക്കല്‍ കമ്മിറ്റി യോഗത്തിലും പിന്നീട് പഞ്ചായത്തുതല തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും പ്രസന്ന കുമാരിയും പങ്കെടുത്തു. സ്വകാര്യ ചര്‍ച്ചയ്ക്ക് ശേഷം സജി ചെറിയാനൊപ്പമാണ് പ്രസന്ന കുമാരി പാര്ട്ടിയോഗങ്ങളിലേക്കെത്തിയത്. മകന് ബിപിന്‍.സി.ബാബുവിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണം എന്നതായിരുന്നു രാജി പിന്‍വലിക്കാന്‍ പ്രസന്നകുമാരി പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ വെച്ച പ്രധാന ഉപാധി.ആവശ്യം അംഗീകരിച്ചുകൊണ്ട് ബിപിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താമെന്നാണ് സജി ചെറിയാന്റെ ഉറപ്പ്. ഇതോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്ന പ്രസന്ന കുമാരി വീണ്ടും പര്‍ട്ടിയില്‍ സജീവമാകാന്‍ സമ്മതിച്ചത്.
കാരണം ചെറുതല്ല
ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്നാണ് ഏരിയാ കമ്മിറ്റി അംഗമായ ബിപിന്‍ സി. ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരിച്ചെടുത്തപ്പോള്‍ പ്രാഥമിക ഘടകമായ ബ്രാഞ്ചില്‍ മാത്രമാണ ഉള്‍പ്പെടുത്തിയത്. ഇതിലുളള വിയോജിപ്പാണ് ബിപിന്‍ സി ബാബുവും അമ്മ പ്രസന്ന കുമാരിയും പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്ന നിലപാടിലേക്ക് എത്താന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാനുളള തീരുമാനം പിന്‍വലിച്ചാണ് ബിപിന്റെ തിരിച്ചുവരവ്.
കൊലപാതകവും
കത്തും
എന്നാല്‍, കോണ്‍ഗ്രസ് പ്രവര്ത്തകന് സത്യന്റെ കൊലപാതകം പാര്‍ട്ടി ആലോചിച്ച് നടത്തിയതാണെന്ന വെളിപ്പെടുത്തലുളള ബിപിന്റെ കത്ത് പുറത്തായതു ജില്ലയിലെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രസന്നകുമാരിയേയും മകനെയും അനുനയിപ്പിച്ച് തല്ക്കാലം കൂടെ നിര്‍ത്തിയെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം പ്രശ്നം വഷളാകാനുളള സാധ്യത തളളിക്കളയാനാവില്ല.പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ കത്ത് ചോര്‍ച്ചക്ക് ശേഷം അനുനയ ശ്രമം നടത്തിയതില്‍ ഒരുവിഭാഗത്തിന് അമര്‍ഷമുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷം വിഷയം വീണ്ടും ഉയര്‍ത്താന്‍ ഒരു വിഭാഗം നീക്കം നടത്തുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്ത്തകന് സത്യന്റെ കൊലപാതകം പാര്‍ട്ടി ആലോചച്ച് നടപ്പാക്കിയതാണെന്ന വെളിപ്പെടുത്തല്‍ അടങ്ങിയ കത്തു പുറത്തായതില്‍ അന്വേഷണവും നടപടിയും വേണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ കത്തു ചോര്‍ച്ചയില്‍ മാതൃകാപരമായ നടപടി വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
അമർഷം പുകയും
ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എച്ച്.ബാബുജാനെതിരായ ആക്ഷേപങ്ങളും ചോര്‍ന്ന കത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സാഹചര്യം പരിഗണിച്ച് ബിപിന്‍ സി. ബാബുവിനെയും പ്രസന്നകുമാരിയേയും അനുനയിപ്പിച്ചെങ്കിലും ബാബുജാന് അനുകൂലികള്‍ക്ക് ഇക്കാര്യത്തില്‍ അമര്‍ഷമുണ്ട്. സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ സമവായ ശ്രമങ്ങളെ പ്രസന്നകുമാരിയും ഒപ്പമുളളവരും പ്രതീക്ഷയോടെയാണ് കാണുന്നത്.
രാജിക്കത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എച്ച്.ബാബുജാന് എതിരായി ഉന്നയിച്ച പരാമര്‍ശങ്ങളില്‍ നിന്നും പ്രസന്നകുമാരി ഒഴിഞ്ഞു മാറി . കത്തില്‍ എവിടെയും കെ എച്ച് ബാബുജാന്റെ പേര് പറയുന്നില്ല എന്നാണ് ഇതേപ്പറ്റിയുളള ചോദ്യങ്ങള്‍ക്ക് പ്രസന്നകുമാരി നല്കുന്ന മറുപടി. ശാരീരിക അവശതകള്‍ മൂലമാണ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടനില്ക്കുന്നതായി സംസ്ഥാന സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ശാരീരിക അവശതകള്‍ മൂലം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കഴിയുമായിരുന്നില്ല.
എന്നാല്‍, പാര്‍ട്ടിയിലെ തന്നെ ചില ഉന്നതര്‍ ഇതിനെ തെറ്റായി വ്യാഖ്യാനിച്ചു. ഇതെക്കുറിച്ചാണ് പരാതി ഉന്നയിച്ചതെന്നും പ്രസന്നകുമാരി ന്യായീകരിക്കുന്നുണ്ട്. മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിപിന്‍.സി.ബാബുവിന്റെ കത്തിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് സത്യന്റെ കൊലപാതകത്തെപ്പറ്റിയുളള പരാമര്‍ശത്തെയും പ്രസന്നകുമാരി ന്യായീകരിച്ചു. കേസില്‍ നിരപരാധി ആണെന്ന് മാത്രമാണ് പറഞ്ഞതെന്നും കൊലപാതകത്തെക്കുറിച്ച് മറ്റൊന്നും അറിയില്ലെന്നുമാണ് അവര്‍ പറഞ്ഞത്. പുറത്തുവന്ന കത്തില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാല്‍ അതിനെ ചോദ്യം ചെയ്യേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ എതിര്‍പക്ഷം.