ചേർത്തല: എല്ലാത്തിനും ചട്ടവും നിയമവുമുണ്ട്. നിയമവും ചട്ടവും ജനങ്ങൾക്കുവേണ്ടി എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാമെന്നാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പഠിക്കേണ്ടത്. ആ പ്രായോഗികമായ വശം പഠിച്ചാൽ ചട്ടവും നിയമവും നിലനിൽക്കുമ്പോൾ തന്നെ 100 ശതമാനം പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരിൽ നടത്തുന്ന ജില്ലയിലെ ആദ്യ അദാലത്തായ ചേർത്തല താലൂക്ക് തല പരാതി പരിഹാര അദാലത്ത് സെന്റ് മൈക്കിൾസ് കോളജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പരാതികളിൽ സമയബന്ധിതമായി തീരുമാനമെടുക്കുകയെന്നത് പരമപ്രധാനമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇവിടെ പരിഹാരമാകാത്ത വിഷയങ്ങളിൽ കൃത്യമായ തുടർച്ചയുണ്ടാകും. പരാതികൾ സമയബന്ധിതമായി പരിഹരിച്ചു എന്ന് ഉറപ്പാക്കാൻ കളക്ടറേറ്റിൽ പ്രത്യേക സംവിധാനം ഉണ്ടാകും. മാസാവസാനം ജില്ലാ കളക്ടറിൽനിന്ന് റിപ്പോർട്ട് തേടുമെന്നും കൃഷി മന്ത്രി പറഞ്ഞു.
ചടങ്ങിൽ അദാലത്തിന്റെ ഭാഗമായി പരിഹാരം ലഭിച്ച എ.എ.വൈ, മുൻഗണന വിഭാഗക്കാർക്കുള്ള റേഷൻ കാർഡ് വിതരണവും മന്ത്രിമാർ നിർവഹിച്ചു.
എ.എം. ആരിഫ് എംപി, എംഎൽഎമാരായ ദലീമ ജോജോ, പി.പി. ചിത്തരഞ്ജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ ഹരിത വി. കുമാർ, ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കവിത ഷാജി, സ്വപ്ന ഷാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ എൻ. എസ്. ശിവപ്രസാദ്, വി. ഉത്തമൻ, പി.എസ്. ഷാജി, എ.ഡി.എം എസ്. സന്തോഷ് കുമാർ, ചേർത്തല തഹസിൽദാർ എസ്. മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.