ചേര്‍ത്തല: പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി യുവതിയില്‍നിന്നും 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിജിലൻസ് പിടിയിൽ. ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപിക് സര്‍ജനുമായ ഡോ.കെ. രാജനാണ് പിടിയിലായത്.
പരാതിക്കാരിയില്‍നിന്നും പണം കൈപ്പറ്റുമ്പോള്‍ വിജിലന്‍സ് സംഘം നേരിട്ടു പിടികൂടുകയായിരുന്നു. സംഭവത്തെപ്പറ്റി വിജിലന്‍സ് പറയുന്നതിങ്ങനെ: പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി കടക്കരപ്പള്ളി സ്വദേശിനിയായ പരാതിക്കാരി ഡോ. കെ. രാജനെ ആശുപത്രി ഒപിയില്‍ നാലുതവണ കണ്ടിരുന്നു. എങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഡോക്ടര്‍ സര്‍ജറി നീട്ടുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച വീണ്ടും ഡോക്ടറുടെ ഒപിയില്‍ എത്തിയ പരാതിക്കാരിയോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആറിന് ഉച്ചകഴിഞ്ഞ് 3.30ന് മതിലകത്തുള്ള ഡോക്ടറുടെ ഭാര്യവീടിനോടു ചേര്‍ന്ന സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തില്‍ തുക എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പരാതിക്കാരി വിവരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കിഴക്കന്‍ മേഖല പോലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് വിജിലന്‍സ് ജില്ലാ യൂണിറ്റ് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചത്. അറസ്റ്റു ചെയ്ത ഡോക്ടറെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
സംഘത്തില്‍ ഇന്‍സ്പക്ടര്‍ ജി.സുനില്‍കുമാര്‍, ആര്. രാജേഷ് കുമാര്‍, എം.കെ. പ്രശാന്ത് കുമാര്‍, എസ്ഐമാരായ സ്റ്റാന്‍ലി തോമസ്, സത്യപ്രഭ, ഉദ്യോഗസ്ഥരായ ജയലാര്, കിഷോര്‍ കുമാര്‍, ജോസഫ്, ഷിജു, ശ്യാംകുമാര്‍, സാബു, ജോഷി, സനല്‍, ബിജു, നീതു, രജനി രാജന്, മായ, ജാന്‍സി എന്നിവരും ഉണ്ടായിരുന്നു.