ആലപ്പുഴ: കേരളത്തെ സമ്പൂർണ മാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ചിട്ടുള്ള ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് അന്താരാഷ്ട്ര ടെക്നിക്കല്‍ കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആലപ്പുഴയിലെ ശുചിത്വ മാതൃകകൾ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അന്താരാഷ്ട്ര സമൂഹത്തിന് പരിചയപ്പെടുത്തി. ഗ്ലോബല്‍ മീറ്റില്‍ നൂതന ആശയങ്ങളും, നിര്‍മ്മല നഗരം നിര്‍മ്മല ഭവനം 2.0 അഴകോടെ ആലപ്പുഴ മോഡലും സീറോ വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയും, മാലിന്യ സംസ്കരണത്തിലെ തദ്ദേശ മാതൃകകൾ എന്ന സെഷനിൽ ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യരാജ് അവതരിപ്പിച്ചു.
തിരുവനന്തപുരം കോര്പ്പറേഷന് ഗുരുവായൂര്‍ നഗരസഭ, മൂന്നാര്‍, കടുത്തുരുത്തി, ബേഡഡുക്ക ഗ്രാമ പഞ്ചായത്തുകള്‍ക്കുമാണ് ആലപ്പുഴയെ കൂടാതെ പ്രസന്റേഷന് അവസരം ലഭിച്ചത്.
ആലപ്പുഴ നഗരസഭയെ പ്രതിനിധീകരിച്ച് ചെയര്‍പേഴ്സണ്‍ സൗമ്യരാജ്, വൈസ് ചെയര്മാന് പി.എസ്.എം ഹുസൈന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ബീന രമേശ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്. വിനിത, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദുതോമസ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ എ.എസ്. കവിത, നജിത ഹാരിസ്, ലിന്റ ഫ്രാന്‍സിസ്, സെക്രട്ടറി ബി. നീതുലാല്‍, ഹെല്‍ത്ത് ഓഫീസര്‍ ഹര്‍ഷിദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജെഎച്ച്ഐമാര്‍ തുടങ്ങിയര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.