പത്തനംതിട്ട: ആർഎസ്എസ് നേതാക്കളെ കണ്ട എഡിജിപി എം.ആർ. അജിത്കുമാറിനെ സംരക്ഷിക്കുന്നത് ഹിഡൻ അജണ്ടയുടെ ഭാഗമാണെന്ന് കേരള കോൺഗ്രസ് നേതാവ് അനൂപ് ജേക്കബ് എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും തൃശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാഫിയ സംരക്ഷണത്തിന്റെ മറവിൽ കേരളഭരണംതന്നെ നിശ്ചലമാണ്. യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് പൊതുവിതരണ സമ്പ്രദായം ശക്തമായിരുന്നു. എന്നാൽ ഇപ്പോൾ മാവേലിസ്റ്റോറുകളിൽ പോലും നിത്യോപയോഗസാധനങ്ങൾ കിട്ടാനില്ല. നാട്ടിലെങ്ങും അരാജകത്വം നടമാടുന്ന കാലഘട്ടത്തിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിനു യുഡിഎഫ് തയാറാകുമെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, മുൻ എംഎൽഎമാരായ കെ. ശിവദാസൻ നായർ, ജോസഫ് എം. പുതുശേരി, മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കൺവീനർ എ. ഷംസുദീൻ, കെപിസിസി അംഗം പി. മോഹൻരാജ്, മാത്യു കുളത്തിങ്കൽ, കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ. ഡി.കെ. ജോൺ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുൾ റഹ്മാൻ, ജില്ലാ പ്രസിഡന്റ് സമദ് മേപ്രത്ത്, യുഡിഎഫ് ജില്ലാ കൺവീനർ എ. ഷംസുദീൻ, നിയോജക മണ്ഡലം ചെയർമാൻ ടി.എം. ഹമീദ്, കൺവീനർ ജോൺസൺ വിളവിനാൽ, ഘടകകക്ഷി നേതാക്കളായ കെ.എസ്. ശിവകുമാർ, സനോജ് മേമന, കുഞ്ഞുകോശി പോൾ, ജോർജ് കുന്നപ്പുഴ, പി.ജി. പ്രസന്നകുമാർ, തങ്കമ്മ രാജൻ, മലയാലപ്പുഴ ശ്രീകോമളൻ, ജോർജ് മാമ്മൻ കൊണ്ടൂർ, എ. സുരേഷ്കുമാർ, സാമുവേൽ കിഴക്കുപുറം തുടങ്ങിയവർ പ്രസംഗിച്ചു.