കാടുകയറി സിഎഫ്ആർഡി കാന്പസ്; നാഥനില്ലാക്കളരിയായി കോളജ്
1459642
Tuesday, October 8, 2024 6:23 AM IST
പത്തനംതിട്ട: കോന്നിയിലെ പെരിഞ്ഞൊട്ടയ്ക്കലിൽ ശ്രദ്ധേയമായ ഒരു സ്ഥാപനം ഉണ്ട്. ദക്ഷിണേന്ത്യയിൽ മൈസൂരു കഴിഞ്ഞാൽ കോന്നിയിൽ മാത്രമാണ് ഭക്ഷ്യഗവേഷണ രംഗത്ത് ഇത്തരത്തിൽ ഒരു സ്ഥാപനമുള്ളത്. സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ ചുമതലയിൽ ഭക്ഷ്യഗവേഷണ ലാബോറട്ടറി, കോളജ്, പരിശീലന കേന്ദ്രം എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്നത്.

കേന്ദ്രം സ്ഥിതി ചെയ്യുന്നത് സിവിൽ സപ്ലൈസ് കോർപറേഷന്റെ അധീനതയിലുള്ള ഐരവൺ വില്ലേജിലെ 35 ഏക്കർ സ്ഥലത്താണ്. മൈക്രോ ബയോളജി ലാബോറട്ടറി, ഫുഡ് ടെക്നോളജി കോളജ് എന്നിവയാണ് കാന്പസിലെ പ്രധാന സ്ഥാപനങ്ങൾ. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാരാണ് ഭക്ഷ്യഗവേഷണ കേന്ദ്രത്തിന് കോന്നിയിൽ തുടക്കം കുറിച്ചത്. ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം കണ്ടെത്തുന്നതിനുള്ള ലാബോറട്ടറിയാണ്.
ലാബോറട്ടറിയുടെ സാധ്യത വിപുലമാണ്. മുന്പ് സിഎഫ്ആർഡി ഡയറക്ടർ ആഴ്ചയിൽ രണ്ടു ദിവസം ക്യാന്പ് ചെയ്താണ് ലാബോറട്ടറിയുടെയും കോളജിന്റെയും പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഇപ്പോൾ ഉന്നത ഉദ്യോഗസ്ഥരാരുംതന്നെ ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല.
ലാബോറട്ടറിയുടെ വിപുലീകരണം സംബന്ധിച്ച പദ്ധതികളും പ്രഖ്യാപനങ്ങളും ഫയലിൽ ഉറങ്ങി. ഇതോടെ ഒന്നരക്കോടി രൂപ ചെലവിൽ വാങ്ങിയ ആധുനിക ഉപകരണങ്ങൾ അടക്കം പൊടിപൊടിച്ചു കിടക്കുകയാണ്.
2008ലാണ് ഭക്ഷ്യഗവേഷണ സ്ഥാപനം തുടങ്ങിയത്. ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഭക്ഷ്യഗവേഷണ രംഗത്ത് സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണിത്. ഭക്ഷ്യസുരക്ഷ, ഗുണമേന്മ എന്നിവയ്ക്കു പ്രാധാന്യം നൽകി പരിശോധനകളും നടന്നുവരുന്നു. മരുന്ന് പരിശോധനാ ലാബോറട്ടറിയും ഇതിനൊപ്പം പ്രവർത്തിക്കുന്നുണ്ട്.
അധ്യാപകർപോലുമില്ലാതെ ഫുഡ് ടെക്നോളജി കോളജ്സിവിൽ സപ്ലൈസ് കോർപറേഷന്റെ നിയന്ത്രണത്തിലാണ് കോന്നിയിലെ ഫുഡ് ടെക്നോളജി കോളജിന്റെ പ്രവർത്തനം. ഫുഡ് ടെക്നോളജിയിൽ ബിരുദ, ബിരുദാനന്തര പഠനത്തിനുള്ള ഏക കോളജാണ് സിഎഫ്ടി - കെ. മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത് 2009 മുതൽ പ്രവർത്തിക്കുന്നു.
പ്രിൻസിപ്പലും അധ്യാപകരുമില്ലാതെയാണ് കോളജിന്റെ ഇപ്പോഴത്തെ പ്രവർത്തനം. മൈക്രോ ബയോളജി, ഡെയറി ടെക്നോളജി, എഫ്ക്യുഎം വിഷയങ്ങളിൽ അധ്യാപകരില്ല. എല്ലാം കരാർ നിയമനമാണ്. പ്രിൻസിപ്പൽ ഇല്ലാതായിട്ട് ഒരുവർഷമായി. അധ്യാപക തസ്തികകളും മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. വൈസ് പ്രിൻസിപ്പലും ഇല്ലാതായതോടെ മാസങ്ങളായി മുതിർന്ന അധ്യാപകരാണ് കോളജിന്റെ നേതൃപദവി വഹിക്കുന്നത്.
പ്രിൻസിപ്പലിന്റേതടക്കമുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണെന്ന് പറയുന്നു. അധ്യാപക നിയമനത്തിനായി കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച നടപടിക്രമങ്ങളാണ് നീളുന്നത്. അഭിമുഖം അടക്കം പൂർത്തിയാക്കിയതാണ്. 11 പേരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. ഇതിൽ നാലുപേർ യോഗ്യത നേടി. ഇതിൽ ഉന്നത മാർക്കു നേടിയ ആളെ ഒഴിവാക്കി മാറ്റൊരാളെ നിയമിക്കാനുള്ള നീക്കം വിവാദമായി. ഇതോടെ നിയമനം തടഞ്ഞു.
പുതുതായി അപേക്ഷ ക്ഷണിച്ച് ആളെ നിയമിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബിരുദ, ബിരുദാനന്തര ബാച്ചുകളിലായി നൂറിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. കോളജിന്റെ ദുരവസ്ഥയ്ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കഴിഞ്ഞയാഴ്ച സമരത്തിലായിരുന്നു. തുടർന്ന് മന്ത്രി ജി.ആർ. അനിൽ വിഷയത്തിൽ ഇടപെടുകയും സിവിൽ സപ്ലൈസ് മാനേജിംഗ് ഡയറക്ടറോട് കോളജ് സന്ദർശിക്കാൻ ആവശ്യപ്പെട്ടിരിക്കുകയുമാണ്. ഇതനുസരിച്ച് എംഡി ഇന്നു കോളജിലെത്തുമെന്നാണ് സൂചന.

കോളജിനുവേണ്ടി നിർമിച്ച കെട്ടിടത്തിന് അറ്റകുറ്റപ്പണിയും നടക്കുന്നില്ല. കുട്ടികൾക്ക് അടിസ്ഥാന സൗകര്യം ഇല്ലെന്നു മാത്രമല്ല, കാന്പസ് കാടുകയറിയത് ഭീതി വർധിപ്പിക്കുന്നു. ക്ലാസ് മുറികളിൽ യാതൊരു സൗകര്യവുമില്ല. കാന്പസിൽ എംബിഎ കോഴ്സ് ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു. ഇതിനായി കെട്ടിട നിർമാണവും നടത്തി.
പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും അടച്ചു
സിഎഫ്ആർഡി കാന്പസിൽ തന്നെ ഭക്ഷ്യവകുപ്പിലെ ജീവനക്കാർക്കായി പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. എന്നാൽ ഇവിടെ പരിശീലനം നടന്നിട്ട് ഒന്നര വർഷത്തോളമായി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള ജീവനക്കാർക്കാണ് കോന്നിയിൽ പരിശീലനം നൽകിവന്നത്. ഇതിനായി രണ്ടുനില കെട്ടിടവും നിർമിച്ചിരുന്നു. ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
പരിശീലന കേന്ദ്രത്തിൽ കോ -ഓർഡിനേറ്റർ ഒന്നര വർഷമായി ഇല്ല. പുതിയ ആളെ നിയമിക്കാനോ പരിശീലനം പുനരാരംഭിക്കാനോ ഭക്ഷ്യവകുപ്പും താത്പര്യം കാട്ടുന്നില്ല. പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം വിപുലീകരിക്കാനും ഡോർമെറ്ററി അടക്കം സ്ഥാപിച്ച് താമസസൗകര്യം ഒരുക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി ഡോർമെറ്ററി കെട്ടിടത്തിന് 2022 മേയ് 20നു തറക്കല്ലിട്ടതാണ്.
പദ്ധതിക്കായി 2.98 കോടി രൂപ ബജറ്റിൽ അനുവദിക്കുകയും പരിശീലന പരിപാടിക്കായി 45 ലക്ഷം രൂപ വകകൊള്ളിക്കുകയും ചെയ്തു. 30 വീതം സ്ത്രീകൾക്കും പുരുഷന്മാർക്കും താമസസൗകര്യം നൽകി പരിശീലനം നൽകാനായിരുന്നു പദ്ധതി. ഒരു വർഷത്തിനുള്ളിൽ പണികൾ പൂർത്തിയാക്കി പരിശീലനം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.
പ്രതീക്ഷകൾ നല്കി ആരംഭിച്ച സ്ഥാപനം
സിവിൽ സപ്ലൈസ് വകുപ്പിനു വർഷങ്ങളായി കോന്നി പെരിഞ്ഞൊട്ടയ്ക്കലിൽ സ്ഥലമുണ്ട്. മുന്പ് നിരവധി പദ്ധതികൾ ഇവ പരീക്ഷിച്ചു നോക്കിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കോന്നി എംഎൽഎയായിരുന്ന അടൂർ പ്രകാശ് ഭക്ഷ്യമന്ത്രി ആയിരുന്നപ്പോഴാണ് ഭക്ഷ്യഗവേഷണ കേന്ദ്രവും കോളജും അനുവദിച്ചത്.
ജി.ആർ. അനിൽ ഭക്ഷ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ കേന്ദ്രത്തിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതാണ്. സിഎഫ്ആർഡി കാന്പസ് പൂർണമായി പ്രയോജനപ്പെടുത്താനുള്ള പദ്ധതിയും തയാറാക്കിയിരുന്നു.
കോന്നി, കോഴഞ്ചേരി താലൂക്കുകൾക്കായി സിഎഫ്ആർഡി അങ്കണത്തിൽ ഗോഡൗൺ നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. 50 സെന്റിൽ ഏഴ് കോടി രൂപ ചെലവിൽ ഗോഡൗൺ നിർമിക്കാനായിരുന്നു പദ്ധതി. ഗോഡൗണിന്റെ ശിലാസ്ഥാപനവും കഴിഞ്ഞവർഷം നടന്നതാണ്. ഇന്നിപ്പോൾ ഈ സ്ഥലവും കാടുമൂടി.