ഇട്ടിയപ്പാറ-ബംഗ്ലാംകടവ്-വടശേരിക്കര റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കും
1337278
Thursday, September 21, 2023 11:53 PM IST
റാന്നി: റാന്നിയിലെ ഒരു പ്രധാന റോഡുകൂടി ഉന്നത നിലവാരത്തിലേക്ക്. ഇട്ടിയപ്പാറ-ഒഴുവൻപാറ-ബംഗ്ലാംകടവ്-വടശേരിക്കര റോഡ് നിർമാണത്തിന് സാങ്കേതികാനുമതി ലഭിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ ടെൻഡർ ക്ഷണിച്ചു കരാറുകാരനുമായി എഗ്രിമെന്റ് വച്ചാലുടനെ നിർമാണം ആരംഭിക്കാനാകും.
സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തി റോഡ് നിർമാണത്തിനായി 10 കോടി രൂപയാണ് (ജിഎസ്ടി ഉൾപ്പെടെ) അനുവദിച്ചിരിക്കുന്നത്.നേരത്തെ ഈ റോഡ് മുഖ്യമന്ത്രിയുടെ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ വയ്യാറ്റുപുഴ- പൊതിപ്പാട് റോഡ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു.
എന്നാൽ, ഈ പദ്ധതിയുടെ നിർമാണം അനന്തമായി നീണ്ടതോടെ റോഡിന്റെ സ്ഥിതി ഏറെ ശോചനീയമായി. റോഡിന്റെ ദുരവസ്ഥ കണക്കാക്കിയാണ് കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തി റോഡ് പുനരുദ്ധരിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുന്പാകെ എംഎൽഎ നിർദേശം വച്ചത്.
ഇട്ടിയപ്പാറയിൽ നിന്നു വടശേരിക്കര വരെ പോകുന്ന പ്രധാന റോഡാണിത്. റാന്നി സെന്റ് തോമസ് കോളജ്, അടിച്ചിപ്പുഴ ആദിവാസി കോളനി, അത്തിക്കയം, പെരുനാട്, എന്നിവിടങ്ങളിലേക്കും എളുപ്പം പോകാനുള്ള പാതയാണ്. കൂടാതെ, ശബരിമലയുമായി ബന്ധിപ്പിക്കുന്ന റോഡു കൂടിയാണിത്. മലയോരമേഖലയിൽ നിന്നും പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലേക്ക് എത്താനുള്ള എളുപ്പമാർഗവുമാണിത്.
5.5 മീറ്റർ വീതിയിൽ ബിഎം ബിസി നിലവാരത്തിലാണ് ടാറിംഗ് ചെയ്യുക. റോഡിന്റെ ഇട്ടിയപ്പാറ മുതൽ ഒഴുവൻപാറ വരെയുള്ള ഭാഗം ഇരുവശവും നിലവിൽ ഐറിഷ് ഡ്രെയിൻ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഭാഗങ്ങളിൽ ഐറിഷ് ഡ്രെയിൻ ചെയ്യും.
ഏകദേശം 15 ഓളം കലുങ്കുകൾ പുതുതായി നിർമിക്കും. ഓട നിർമാണം, സംരക്ഷണഭിത്തി, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുതപോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനുള്ള ഫണ്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
റോഡ് നിർമാണം ആരംഭിക്കുന്നതിന് മുമ്പ് റോഡരികിലൂടെയുള്ള ജൽജീവൻ പദ്ധതിയുടെ പൈപ്പുകൾ അടിയന്തരമായി സ്ഥാപിക്കാൻ എംഎൽഎ ജല വിഭവ വകുപ്പ് അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്.