പത്തനംതിട്ട: കിഴങ്ങുവർഗ കൃഷി നടത്തുന്ന കർഷകർ പ്രതിസന്ധിയിൽ. ഗുണമേന്മയുള്ള വിത്തുവകകൾ ലഭിക്കാനില്ലാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. വേനൽ മഴ വൈകിയതടക്കമുള്ള പ്രതിസന്ധികൾ മറികടന്നു കൃഷിക്കൊരുങ്ങിയപ്പോഴാണ് വിത്ത് പ്രശ്നമായി മാറിയിരിക്കുന്നത്.
വിളവെടുപ്പ് സമയത്തു വില ഇടിഞ്ഞെങ്കിലും സംഭരിച്ചുവയ്ക്കാൻ നിർവാഹമില്ലാതെ ഏറെപ്പേരും ലഭിച്ച വിലയ്ക്കു വിറ്റഴിച്ചു. ചേന, കാച്ചിൽ, ചേന്പ്, മത്തൻ, മറ്റ് കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ കൃഷി ചെയ്യുന്നവരാണ് ഏറെ പ്രതിസന്ധിയിലായത്. ഇവർക്കാവശ്യമായ സംരക്ഷണമോ താങ്ങുവിലയോ നിലവിൽ ഇല്ല.
ഉത്പാദനം മെച്ചമായാലും മോശമായാലും സഹിക്കുകതന്നെ. ഇതിനിടെയിലാണ് വിത്തിനങ്ങൾ മാറി പരീക്ഷിക്കണമെന്ന തോന്നലിൽ പലരും കൃഷിയിടങ്ങളും വിപണികളും കയറിയിറങ്ങുന്നത്. ന്യായമായ വിലയ്ക്കും ഗുണമേന്മയുള്ളതുമായ വിത്തിനങ്ങൾ കർഷകർക്ക് എത്തിച്ചു നൽകിയാൽ ഉത്പാദനവും വർധിപ്പിക്കാനാകുമെങ്കിലും കൃഷിവകുപ്പിന് ഇതിനുള്ള പദ്ധതിയില്ല.
കാട്ടുമൃഗങ്ങൾ ഒന്നും തരില്ല
കാടിറങ്ങിയ മൃഗങ്ങളുടെ ശല്യം ഏറ്റവുമധികം നേരിടുന്നവരാണ് കിഴങ്ങുവർഗ കർഷകർ. കാട്ടുപന്നി, കാട്ടാന, കുരങ്ങ്, മലയണ്ണാൻ, മയിൽ, കാട്ടുകോഴി തുടങ്ങി നാടിറങ്ങിയിട്ടുള്ള പക്ഷിമൃഗാദികളെല്ലാം ഏറ്റവും കൂടുതൽ നശിപ്പിക്കുന്നതു കിഴങ്ങുവർഗങ്ങളെയാണ്. മരച്ചീനിക്കാണ് ഇതിൽ ഏറ്റവുമധികം നാശമുണ്ടാക്കുന്നത്. മറ്റെല്ലാ കൃഷികളും കാട്ടുപന്നികൾ നശിപ്പിക്കും.
തീറ്റയാക്കാൻ സാധിക്കാത്ത ഇഞ്ചിയും മഞ്ഞളും ചവിട്ടിമെതിക്കുകയാണ് ഇവ ചെയ്യുന്നത്. ചേന്പ്, ചേന, മറ്റ് കിഴങ്ങുവർഗങ്ങൾ ഇവയ്ക്കുനേരെ വലിയ ശല്യമാണ് മൃഗങ്ങളിൽനിന്നും പക്ഷികളിൽനിന്നുമുണ്ടാകുന്നത്.
കാലാവസ്ഥ വ്യതിയാനം
കിഴങ്ങുവർഗ കൃഷി ഏറ്റവുമധികം കിഴക്കൻ മലയോര മേഖലയിലായിരുന്നു. എന്നാൽ, കാട്ടുമൃഗങ്ങളുടെ ശല്യം ഏറിയതോടെ ഇവ വളരെ കുറഞ്ഞു. പല കൃഷിയിടങ്ങളും തരിശിട്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനവും ഇതുമൂലമുള്ള പ്രകൃതിക്ഷോഭവും കർഷകരെ ഏറെ ബാധിച്ചു. പല കൃഷികളുടെയും ഉത്പാദനം കുറഞ്ഞുവെന്നു മാത്രമല്ല, വ്യാപകമായി കഴിഞ്ഞ വർഷങ്ങളിൽ നഷ്ടമുണ്ടാകുകയും ചെയ്തു.
വിള ഇൻഷ്വറൻസ് പരിധിയിൽപെട്ട കർഷകർക്കു പോലും അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ല. കൃഷിനാശത്തിനു വനംവകുപ്പിൽ നൽകി അപേക്ഷകളിലും സമയബന്ധിതമായ തീരുമാനമില്ല. കൃഷിയിടങ്ങൾ സംരക്ഷിക്കാൻ സോളാർവേലികളും മതിലുകളുമൊക്കെ പണിയാൻ പദ്ധതിയിട്ടെങ്കിലും ഇവയൊന്നും പ്രാവർത്തികമായില്ല. ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയിലാണ് കൃഷിയിട സംരക്ഷണം ഉൾപ്പെട്ടിരുന്നത്. സബ്സിഡിയോടെയുള്ള പദ്ധതി ഏറ്റെടുക്കുന്നതിലെ ഭാരിച്ച സാന്പത്തിക ബാധ്യതയാണ് കർഷകരെ ഇതിൽനിന്നു പിന്തിരിപ്പിച്ചത്.