പത്തനംതിട്ട: അമിത നികുതിയിലൂടെ ജനത്തെ കൊള്ളയടിച്ച് സുഖിക്കുന്ന ധൂര്‍ത്ത് പുത്രന്മാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം എം. ലിജു. എൽഡിഎഫ് സര്‍ക്കാര്‍ ബജറ്റിലെ അമിത നികുതിക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ധനകാര്യ മാനേജ്മെന്റിലെ കെടുകാര്യസ്ഥതയും വൈദഗ്ധ്യം ഇല്ലായ്മയും മൂലം കേരളം ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം കടക്കെണിയിലാണെന്നു ലിജു ചൂണ്ടിക്കാട്ടി. ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്കുപോലും വന്‍ ബാധ്യത ഉണ്ടാക്കുന്നവിധം സംസ്ഥാനത്തിന്റെ കടം ഭീമമായി വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ നികുതി കൊള്ളയ്ക്കെതിരെ നിയമസഭയിലും പുറത്തും കേരളത്തിലെ പ്രതിപക്ഷം നടത്തുന്ന പോരാട്ടത്തെ പരിഹസിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കുന്നത്. ഇതിന് കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും ലിജു അഭിപ്രായപ്പെട്ടു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, ഡിസിസി മുൻ പ്രസിഡന്റ് പി. മോഹന്‍രാജ്, മുന്‍ മന്ത്രി പന്തളം സുധാകരന്, കെപിസിസി സെക്രട്ടറി എന്‍. ഷൈലാജ്, എഐസിസി അംഗം മാലേത്ത് സരളാദേവി, കെപിസിസി നിർവാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, ഹരികുമാര്‍ പൂതങ്കര, സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, ടി.കെ. സാജു, കെ.കെ. റോയിസണ്‍, തോപ്പില്‍ ഗോപകുമാര്‍, ഏബ്രഹാം മാത്യു പനച്ചമൂട്ടില്‍, വിനീത അനില്‍, എലിസബത്ത് അബു, ഷാം കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.