കുന്നന്താനം: പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹികാഘാത പഠനങ്ങൾ നടത്തി അതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്താതെ വൻകിട പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടി ഒരു സർക്കാരിനും ഭൂഷണമല്ലെന്ന് ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. കെ-റെയിൽ പദ്ധതിയുടെ ഉത്തരവ് പിൻവലിക്കണമെന്നും അനുമതിയില്ലാത്ത പദ്ധതിയെ പ്രതിരോധിച്ചതിന്റെ പേരിൽ നിരപരാധികളായവർക്കെതിരേ ചുമത്തിയിട്ടുള്ള കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന ഒരുകോടി ഒപ്പുശേഖരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ കെടുതികൾ ഹൈക്കോടതി അക്കമിട്ടു നിരത്തിയിട്ടും അത് പരിഗണിക്കാത്തത് നിർഭാഗ്യകരമാണെന്ന് ആർച്ച് ബിഷപ് പറഞ്ഞു. സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയ പദ്ധതിയാണിത്. ജീവിത്തിലെ ആകെ സമ്പാദ്യമായ വീടും കൂടും വിട്ട് ഇറങ്ങിപ്പോകണമെന്നു പറയുന്നതിന് യാതൊരു നീതികരണവുമില്ല. ജനങ്ങളുടെ ആശങ്കയും സംസ്ഥാനത്തിന്റെ നിലനിൽപും കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിക്കാൻ തയാറാകണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ രക്ഷാധികാരി പി.എസ്. വിജയൻ അധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശേരി, സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ, ഫാ. സന്തോഷ് അഴകത്ത്, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ, കുഞ്ഞുകോശി പോൾ, കോശി പി. സക്കറിയ, ബാബു കുട്ടൻചിറ, എബി മേക്കരിങ്ങാട്ട്, അരുൺ ബാബു, മുരുകേഷ് നടക്കൽ, മാന്താനം ലാലൻ, വി.ജെ. റെജി, എസ്. രാധാമണി എന്നിവർ പ്രസംഗിച്ചു.