പത്തനംതിട്ട: മഞ്ഞനിക്കര പെരുന്നാൾ ഫെബ്രുവരി അഞ്ച് മുതൽ 11 വരെ നടക്കും. പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 91 -ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരകണക്കിന് വിശ്വാസികൾ മഞ്ഞനിക്കരയിൽ എത്തുമെന്നു പെരുന്നാൾ സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഫെബുവരി അഞ്ചിനു രാവിലെ മഞ്ഞനിക്കര ദയറാ കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, മാത്യൂസ് മാർ തീമോത്തിയോസ് എന്നിവർ കാർമികരാകും. തുടർന്ന് ദയറാ അങ്കണത്തിലും സഭയിലെ എല്ലാ ദേവാലയങ്ങളിലും പാത്രിയർക്ക പതാക ഉയർത്തും.
വൈകുന്നേരം ആറിനു ഓമല്ലൂർ കുരിശിങ്കൽ ദയറാ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റും.
ആറുമുതൽ എല്ലാദിവസവും രാവിലെ 7.30ന് കുർബാനയും വൈകുന്നേരം കൺവൻഷനും ഉണ്ടാകും. ആറിന് വൈകുന്നേരം കൺവൻഷൻ ഉദ്ഘാടനം യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. ഫാ.ജിനോ ജോസഫ് കരിപ്പക്കാടൻ, ഫാ. യൂഹാനോൻ വേലിക്കകത്ത്, ഫാ. ജോർജി ജോൺ എന്നിവർ വചനപ്രഘോഷണം നടത്തും. ഏഴിനു രാവിലെ പത്തിന് ധ്യാനയോഗത്തിന് പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും.
പത്തിനു രാവിലെ 7.30ന് കുർബാനയ്ക്ക് ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത കാർമകിത്വം വഹിക്കും. പത്തിന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഓമല്ലൂർ കുരിശിങ്കൽ തീർഥാടകർക്ക് സ്വീകരണം. സന്ധ്യാപ്രാർഥനയേ തുടർന്ന് തീർഥാടകന സമ്മേളനം പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധിയായി പെരുന്നാളിൽ പങ്കെടുക്കുന്ന മാർ യാക്കൂബ് ബബാവി മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവ അധ്യക്ഷത വഹിക്കും. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സൺഡേസ്കൂൾ അവാർഡുകൾ യോഗത്തിൽ മെത്രാപ്പോലീത്തമാർ വിതരണം ചെയ്യും.
ആന്റോ ആന്റണി എംപി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സഭാ വൈദിക ട്രസ്റ്റി സ്ലീബാ പോൾ കോർ എപ്പിസ്കോപ്പ, സഭാ ട്രസ്റ്റി കമാണ്ടർ സി.കെ. ഷാജി, സെക്രട്ടറി പീറ്റർ കെ. ഏലിയാസ് തുടങ്ങിയവർ പ്രസംഗിക്കും.
11നു പുലർച്ചെ മൂന്നിനു മാർ സ്തേഫാനോസ് കത്തീഡ്രലിൽ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും. ദയറ കത്തീഡ്രലിൽ രാവിലെ 5.45ന് കുർബാന്ക്ക് മെത്രാപ്പോലീത്തമാരായ ജോസഫ് മാർ ഗ്രീഗോറിയോസ്, മാത്യൂസ് മാർ അന്തീമോസ്, മർക്കാസ് മാർ ക്രിസ്റ്റോഫോറസ് എന്നിവർ കാർമികരാകും. 8.30ന് പെരുന്നാൾ കുർബാനയ്ക്ക് പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മാർ യാക്കൂബ് ബബാവി മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപപ്രാർഥന, റാസ, നേർച്ചവിളന്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാളിനോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ ചുമതലയിൽ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു. കെഎസ്ആർടിസി സ്പെഷൽ ബസ് സർവീസുകളുണ്ടാകും. യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് രഹിത മേഖലയായും മഞ്ഞനിക്കര മാറും.
പെരുന്നാൾ കമ്മിറ്റി ചെയർമാൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, ജനറൽ കൺവീനർ കമാണ്ടർ ടി.യു. കുരുവിള, കൺവീനർ ജേക്കബ് തോമസ് കോർ എപ്പിസ്കോപ്പ, പബ്ലിസിറ്റി കൺവീനർ ബിനു വാഴമുട്ടം. ഏബ്രഹാം ജോൺ കോർ എപ്പിസ്കോപ്പ, പി. ഇ. മാത്യൂസ് റന്പാൻ, ഫാ. ബെൻസി മാത്യു, ഫാ. റോബി ജോസ്, കെ.ടി. വർഗീസ്, എ.സി. കുര്യാക്കോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.