അടൂര്‍: കടം വാങ്ങി ജനങ്ങള്‍ക്കു കിറ്റ് കൊടുത്തു വോട്ടു പിടിക്കുന്ന രാഷ്ട്രീയ തന്ത്രമാണ് കേരളത്തിലേതെന്നു ഡോ. ശശി തരൂര്‍ എംപി. അടൂരില്‍ തുയവൂര് ബോധിഗ്രാമിന്റെ പന്ത്രണ്ടാമത് വാര്‍ഷികത്തോടനുബന്ധിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
"യുവഭാരതം: സാമൂഹിക സാമ്പത്തിക ശാക്തീകരണം' എന്നതായിരുന്നു വിഷയം. ഭാരതത്തില്‍ കാഷ്മീര്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയിലെ ഏറ്റവും തൊഴില്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.
കേരളം
വിട്ടുപോകുന്നവർ
സാക്ഷരതയില്‍ 94 ശതമാനം ഉയര്‍ച്ചയാണ് നമുക്കുള്ളത്. എന്നാല്‍, അഭ്യസ്തവിദ്യരായവര്‍ക്കു യുവജനങ്ങള്‍ക്കു തൊഴില്‍ ഇല്ലാത്ത ഏക സംസ്ഥാനമാണിത്. മറ്റു സംസ്ഥാനങ്ങളില്‍ എഴുത്തും വായനയും അറിയാത്തവര്‍ക്കാണ് തൊഴില്‍ ഇല്ലാത്തത്.
40 ശതമാനം അഭ്യസ്ഥവിദ്യരും കേരളം വിട്ടുപോകാനാണ് ആഗ്രഹിക്കുന്നത്. തൊഴിലില്ലാത്ത യുവജനങ്ങളാണിവരെന്നു തരൂര്‍ ചൂണ്ടിക്കാട്ടി.
അഞ്ചു ലക്ഷം കുട്ടികള്‍ പ്രതിവര്‍ഷം സംസ്ഥാനം വിട്ടു പോകും. പഠിക്കുന്ന കുട്ടികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ജോലികള്‍ സര്‍ക്കാര്‍ നല്‍കണം. സംസ്ഥാനം റിസേര്‍ച്ചില്‍ മുന്നിലാണെങ്കിലും യന്ത്രവത്കൃത പഠനത്തില്‍ പിന്നിലാണ്. ഇതു പഠിപ്പിക്കണം. വിദേശത്തുനിന്നു കേരളത്തിലെ സര്‍വകലാശാലകളില്‍ വന്നു പഠിക്കുന്ന സ്ഥിതി ഉണ്ടാകണമെന്നാണ് തന്റെ സ്വപ്നമെന്ന് അദ്ദേഹം പറഞ്ഞു.
കടം വീണ്ടത്
നാളത്തെ തലമുറ
കേരളത്തിന്റെ കടം ഓരോ ദിവസവും കൂടിവരികയാണ്. കിറ്റ് കൊടുത്തതിന്റെ കടം വീട്ടേണ്ടതു നമ്മുടെ പേരക്കുട്ടികളാണ്. സംസ്ഥാനത്തെ കുടുംബങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുന്ന സ്ഥിതിയാണ്.
ശമ്പളം, പെന്ഷന് കൊടുക്കാനാണ് 80 ശതമാനം പണവും സംസ്ഥാനത്ത് ചെലവാക്കുന്നത്. 20 ശതമാനം മാത്രമാണ് പൊതു ആവശ്യങ്ങള്‍ക്കു വിനിയോഗിക്കുന്നത്. കടം ലഭിക്കുന്ന പരിധി കൂട്ടാനാണ് കേന്ദ്രത്തോടു സംസ്ഥാന ധനമന്ത്രിയുടെ ആവശ്യം. സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാന്‍ ആവശ്യമായതൊന്നും ഇവിടെയില്ല. ബിസിനസുകാര്‍ക്കു ദൈവത്തിന്റെ സ്വന്തം നാടല്ല കേരളം. സാമൂഹിക വികസനത്തില്‍ മുമ്പിലാണെങ്കിലും വരുമാനമില്ല.
വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ നാട്ടിലേക്ക് അയക്കുന്ന ശമ്പളം കൊണ്ട് ജീവിക്കുന്നവരാണ് സംസ്ഥാനത്തുള്ളവരെന്ന് തരൂര്‍ പറഞ്ഞു.
ജീവിക്കാൻ
പഠിപ്പിക്കണം
32 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നതും ശ്രദ്ധേയമാണ്. പുസ്തകത്തിലുള്ളതു മാത്രമല്ല, കുട്ടികളെ ജീവിക്കാന്‍ പഠിപ്പിക്കുകയാണ് അധ്യാപകര്‍ ചെയ്യേണ്ടത്. അവര്‍ക്കു ജീവിക്കാനുള്ള ഫലപ്രാപ്തിയുള്ള പശ്നങ്ങളാണ് പഠിപ്പിക്കേണ്ടത്.
ഭൂമി വില്‍ക്കുന്നതിലെ പ്രശ്നങ്ങള്‍ മാറണമെങ്കില്‍ സംസ്ഥാനത്തിനു കംപ്യൂട്ടറൈസേഷന് ലാന്‍ഡ് റിക്കാര്‍ഡ്സ് ഉണ്ടാകണം. വടക്കന്‍ ഭാരതത്തില്‍ വര്‍ഗീയവിഷം കൊടുമ്പിരിക്കൊള്ളുമ്പോള്‍ കേരളം ജാതി, മത വര്‍ഗീയതയ്ക്ക് ഒരു പരിധിവരെ അതീതമാണെന്നത് ആശ്വാസകരമാണെന്നും ശശി തരൂര്‍ പറഞ്ഞു.
ഉദ്ഘാടനം ചെയ്തത്
ആന്റോ ആന്റണി
കെപിസിസി പബ്ലിക് പോളിസി വിഭാഗം അധ്യക്ഷന്‍ കൂടിയായ ജെ.എസ്. അടൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തൂവയൂര്‍ "ബോധിഗ്രാമി'ന്റെ 12-ാമത് വാര്‍ഷിക പ്രഭാഷണം ഉദ്ഘാടനം ചെയ്തത് ആന്റോ ആന്റണി എംപി. ഡോ. ശശി തരൂര്‍ പരിപാടിയില്‍ പങ്കെടുത്തതോടെയാണ് ഇത്തവണത്തെ ബോധിഗ്രാം വാര്‍ഷികം ശ്രദ്ധിക്കപ്പെട്ടത്. അടൂര്‍ ഗ്രീന്‍വാലി ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസില്‍ ഇന്നലെ നടന്ന വാര്‍ഷികത്തില്‍ പങ്കെടുത്തവരിലേറെയും കോണ്‍ഗ്രസുകാരാണ്. സിപിഎം, ബിജെപി നേതാക്കളെയും ഇന്നലത്തെ യോഗത്തിലേക്കു ക്ഷണിച്ചിരുന്നെങ്കിലും ഇവരാരും വന്നില്ല.
കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് പ്രഫ.ഡി.കെ. ജോണ്‍, രാജു കുളക്കട, കോണ്‍ഗ്രസ് നേതാക്കളായ കെ.എസ്. ശബരിനാഥ്, പി. മോഹന്‍രാജ്, കെ.കെ. ഷാജു, തുവയൂര്‍ ബാലന്, ഏഴംകുളം അജു, സാദിക് അലി ഖാന്, എം.ആര്. ജയപ്രസാദ്, ബിനു എസ്. ചക്കാലയില്‍, ഡോ. ഗോപി മോഹന്‍, തട്ടയില്‍ നരേന്ദ്രനാഥ്, രജനി പ്രദീപ്, റോഷന് നായര്‍, അന്നമ്മ ജോര്‍ജ്, മണ്ഡലം പ്രസിഡന്റുമാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മെംബര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
മുദ്രാവാക്യം വിളികളോടെയാണ് തരൂരിനെ സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാക്കളില്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ വിട്ടുനിന്നു. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് അടൂരിലെ ബോധിഗ്രാം വാര്‍ഷികത്തില്‍ പങ്കെടുക്കാതിരുന്നതെന്നു ഡിസിസി പ്രസിഡന്റ് പറയുന്നു. രാജ്യാന്തര പബ്ലിക് പോളിസി വിദഗ്ധനാണ് ജോണ്‍ സാമുവേല്‍. യുഎന്‍ വികസനകാര്യവിഭാഗം മുന്‍ മേധാവി കൂടിയാണ്. ശശി തരൂരിനെ നേരത്തെയും ബോധിഗ്രാം പരിപാടിയില്‍ ജോണ്‍ സാമുവേല്‍ പങ്കെടുപ്പിച്ചിട്ടുണ്ട്.