പത്തനംതിട്ടയിൽ സഞ്ചാരികൾക്ക് താമസസൗകര്യം
പത്തനംതിട്ട: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഉള്‍പ്പെടെ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ശബരിമല തീര്‍ഥാടകരും മറ്റു യാത്രക്കാരും ഉള്‍പ്പെടെ 37 പേര്‍ക്ക് രാത്രി താമസിക്കാനുള്ള ഡോര്‍മിറ്ററി സൗകര്യം എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ഒരുക്കുമെന്ന് വീണാ ജോർജ് പറഞ്ഞു.
പത്തനംതിട്ട ഡിടിഒ തോമസ് മാത്യു, വാര്‍ഡംഗം എസ്. ഷമീര്‍, ട്രേഡ് യൂണിയന് പ്രതിനിധികളായ ജി.ഗിരീഷ് കുമാര്‍, ആര്.അജി, എസ്. സുജിത്ത്, ടി. വേണുഗോപാല്‍, നൗഷാദ് കണ്ണങ്കര, പി.കെ ജയപ്രകാശ്, ബജറ്റ് ടൂറിസം കൗണ്‍സില്‍ പ്രതിനിധികളായ സുമേഷ്, സന്തോഷ്, ആര്. അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഗവിയിലേക്ക് പ്രതിദിനം
മൂന്ന് സർവീസുകൾ
ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള ജനങ്ങളില്‍നിന്നും വലിയ പിന്തുണയാണു ലഭിക്കുന്നത്. ദിവസവും മൂന്നു ബസുകളാണ് പല ഡിപ്പോകളില്‍ നിന്നായി സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച് ഇവിടെനിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക.
മുപ്പത് ദിവസത്തേക്കുള്ള
ബുക്കിംഗ് കഴിഞ്ഞു
പത്തനംതിട്ടയില്‍നിന്നു പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിംഗ്, ഉച്ചയൂണ്, യാത്രാ നിരക്ക് ഉള്‍പ്പെടെ 1300 രൂപയാണ്. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം.
തുടര്‍ന്ന് ബോട്ടിംഗും ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാര്വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിനു പത്തനംതിട്ടയില്‍നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും.
കോഴിക്കോട് പാക്കേജ്
രണ്ടുദിവസം
കോഴിക്കോട്ടു നിന്നു തുടങ്ങുന്ന പാക്കേജ് രണ്ടുദിവസം നീളുന്നതാണ്. കുമരകം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് പാക്കേജ് പുലർച്ചെ 5.30നും രാവിലെ 6.30നും നിലവിലുള്ള പത്തനംതിട്ട - ഗവി സർവീസുകൾക്കു പുറമേയാണ് പാക്കേജ് ടൂർ.