പത്തനംതിട്ട: ജനറല്‍ ആശുപത്രിയുടെ രണ്ട് കെട്ടിങ്ങളുടെ നിര്‍മാണത്തിന് 45.91 കോടി രൂപയുടെ അനുമതി ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ്. പുതിയ ഒപി ബ്ലോക്ക് നിര്‍മാണത്തിനായി 22.16 കോടി രൂപയും ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മാണത്തിനായി 23.75 കോടി രൂപയുമാണ് അനുവദിച്ചത്.
നബാര്‍ഡ് പദ്ധതി വഴിയാണ് ഒപി ബ്ലോക്ക് നിര്‍മിക്കുന്നത്. പദ്ധതിയുടെ ടെന്‍ഡർ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒരു മാസത്തിനകം നിര്‍മാണം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
എല്ലാ സ്പെഷാലിറ്റി ഒപികളും, ഫാര്‍മസി, ലാബ് സൗകര്യം, വെയിറ്റിംഗ് ഏരിയ, രജിസ്ട്രേഷന് എന്നീ സംവിധാനങ്ങളാണ് അത്യാധുനിക ഒപി ബ്ലോക്കില്‍ സജ്ജമാക്കുന്നത്.
ക്രിറ്റിക്കല്‍ കെയര്‍ ബ്ലോക്കില്‍ ട്രയേജ് സംവിധാനങ്ങളോട് കൂടിയ ആധുനിക അത്യാഹിത വിഭാഗം, ഐസിയു, എച്ച്ഡിയു, ഐസോലേഷന് വാര്‍ഡുകള്‍, ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന് തീയറ്ററുകള്‍ എന്നീ സൗകര്യങ്ങളുണ്ടാകും. ഈ രണ്ടു കെട്ടിടങ്ങളും യാഥാര്‍ഥ്യമാകുന്നതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ മുഖഛായ മാറും. ഇതിലൂടെ വലിയ സേവനങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രി സിസിയുവിന് 22.16 കോടി
പത്തനംതിട്ട: ആശുപത്രിയില്‍ പുതിയ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് നിര്‍മാണത്തിനായി 23.75 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഒപി ബ്ലോക്ക് നിര്‍മാണത്തിന് 22.16 കോടി രൂപയുടെ പ്രവൃത്തിക്ക് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. ബി ആന്‍ഡ് സി ബ്ലോക്ക് നവീകരണത്തിന് മൂന്നു കോടി രൂപയും ആധുനിക നേത്രരോഗ ചികിത്സാ വിഭാഗത്തിന് ഒരു കോടി രൂപയും അനുവദിച്ചു. സംസ്ഥാനത്ത് നാല് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിന് സൗകര്യങ്ങളോടു കൂടിയ കെട്ടിടം പണിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ആശുപത്രി സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കുന്നതിന് പെട്രോ കാര്‍ഡ് ഉപയോഗിക്കുന്നതിനും തീരുമാനമായി.
കൂടാതെ, കോവിഡ് കാലത്ത് കളക്ടറേറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഓക്സിജന്‍ വാര് റൂമിലേക്ക് ജനറല്‍ ആശുപത്രിയില്‍ നിന്നു നിറയ്ക്കാന്‍ കൊടുത്ത ഓക്സിജന്‍ സിലിണ്ടര്‍ അടിയന്തരമായി തിരികെ വാങ്ങാന്‍ യോഗം തീരുമാനിച്ചു. അതോടൊപ്പം ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരുടെ പേര് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബോര്‍ഡ് പ്രദര്‍ശിപ്പിക്കാനും ആശുപത്രിയുടെ അല്ലാത്ത ബോര്‍ഡുകള്‍ പരിസരത്തു നിന്നു നീക്കം ചെയ്യുന്നതിനും തീരുമാനമായി. ആശുപത്രി പരിസരത്ത് പോലീസ് എയ്ഡ് പോസ്റ്റ് തുടങ്ങുന്നതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കാനും തീരുമാനമായി.
യോഗത്തില്‍ നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ജെറി അലക്സ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ഇന്ദിരമണിയമ്മ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, എന്‍എച്ച്എം ഡിപിഎം ഡോ. ശ്രീകുമാര്‍, ആശുപത്രി സൂപ്രണ്ട് എ. അനിത, മുനിസിപ്പല്‍ എന്‍ജിനിയര്‍ സുധീര്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.