എംബിബിഎസ്: അലോട്ട്മെന്റിൽ കോന്നി മെഡിക്കൽ കോളജും; മന്ത്രിക്കും എംഎൽഎയ്ക്കും വരവേൽപ്
1225534
Wednesday, September 28, 2022 10:14 PM IST
കോന്നി: ഈ അധ്യയന വർഷത്തെ എംബിബിഎസ് ഒന്നാംവർഷ മുഖ്യധാര അലോട്ട്മെന്റിൽ കോന്നി സർക്കാർ മെഡിക്കൽ കോളജും ഇടംനേടുന്നുവെന്നത് അഭിമാനാർഹമാണെന്നു മന്ത്രി വീണാ ജോർജ്. എംബിബിഎസ് പ്രവേശനത്തിനു ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിച്ച ശേഷം ആദ്യമായി കോന്നി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി.
അലോട്ട്മെന്റിനു ശേഷം ദേശീയ തലത്തില്‍ നിശ്ചയിക്കുന്നതനുസരിച്ചു ക്ലാസ് ആരംഭിക്കും.
ഈ വര്‍ഷം തന്നെ ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം ലഭിച്ചതിലൂടെ 200 എംബിബിഎസ് സീറ്റുകളാണ് സംസ്ഥാനത്ത് അധികമായി നേടാനായത്. പാരിപ്പള്ളിയിലും മഞ്ചേരിയിലും ആരംഭിച്ച നഴ്സിംഗ് കോളജുകളില്‍ 120 നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കു ക്ലാസുകള്‍ ആരംഭിച്ചു. 26 സ്പെഷാലിറ്റി സീറ്റുകള്‍ക്കും ഒന്‍പത് സൂപ്പര്‍ സ്പെഷാലിറ്റി സീറ്റുകള്‍ക്കും അംഗീകാരം കിട്ടി.
ക്ലാസുകൾക്ക് സജ്ജം
കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കാൻ അടിസ്ഥാനസൗകര്യം ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം കിഫ്ബി ഫണ്ട് ലഭ്യമായെന്നും കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ നിരന്തര ഇടപെടൽ ഇക്കാര്യങ്ങളിലുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ക്ലാസ് തുടങ്ങാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാൻ 18.72 കോടി രൂപ കിഫ്ബിയില്‍നിന്നു ലഭ്യമാക്കി.ലക്ചര്‍ ഹാള്‍, ലാബോറട്ടറികൾ, ലൈബ്രറി സംവിധാനങ്ങള്‍ സാധ്യമാക്കാൻ ഒരു ടീമിനെ രൂപീകരിച്ചു ചെക്ക് ലിസ്റ്റ് തയാറാക്കിയാണ് മുന്നോട്ടുപോയത്. ഒപിയും ഐപിയും പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കും.
കൂടുതല്‍ സ്പെഷാലിറ്റി സേവനങ്ങളും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനായി ഇഹെല്‍ത്തും നടപ്പാക്കും. ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സിടി സ്കാന്‍ അഞ്ചു കോടി രൂപ വിനിയോഗിച്ച് ഉടന്‍ സ്ഥാപിക്കും. ദേശീയ നിലവാരമുള്ള ആധുനിക ലേബര്‍ റൂം മൂന്നര കോടി രൂപ ലക്ഷ്യ പദ്ധതിയിലൂടെ വിനിയോഗിച്ച് ഈ വര്‍ഷംതന്നെ ആരംഭിക്കും. രക്തബാങ്കും ഉടൻ തുടങ്ങും.
ഹോസ്റ്റലുകളും ക്വാർട്ടേഴ്സും നവംബറിൽ
വിദ്യാര്‍ഥികള്‍ക്കു ഹോസ്റ്റലും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് നിര്‍മാണവും നവംബറോടെ പൂര്‍ത്തിയാകും. ഇന്റേണല്‍ റോഡ്, എസ്ടിപി, പ്രവേശന കവാടം മുതലായവ നിര്‍മിക്കാൻ 15.51 കോടി രൂപയുടെ ഭരണാനുമതി നല്കി.
അത്യാഹിത വിഭാഗത്തില്‍ ഓക്സിജന്‍ സൗകര്യത്തോടെ 30 ബെഡുകള്‍, 16 ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകള്‍, മുഴുവന്‍ സമയ ലാബും ഫാര്‍മസിയും ആരംഭിച്ചു. ഓക്സിജന്‍ പ്ലാന്റ് പൂര്‍ത്തീകരിച്ചു. അള്‍ട്രാ സൗണ്ട് സ്കാനിംഗ് ആരംഭിച്ചു.
മോഡുലാര്‍ ഓപ്പറേഷന് തിയേറ്റര്‍ സ്ഥാപിക്കാൻ അനുമതി നല്കി. കാരുണ്യയുടെ മെഡിക്കല്‍ ഷോപ്പ്, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് എന്നിവ ആരംഭിച്ചു. 2021ല്‍ ആരോഗ്യ ശാസ്ത്ര സര്‍വകലശാലയുടെ അനുമതി ലഭിച്ചിരുന്നു.
2012ലാണ് മെഡിക്കല്‍ കോളജിന് ഭരണാനുമതി ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ ഇടപെടലിലാണ് ആശുപത്രിയുടെയും അക്കാഡമിക് ബ്ലോക്കുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ സര്‍ക്കാരിന്റെ ശ്രമഫലമായി 2021 ഒക്ടോബറില്‍ പാരിസ്ഥിതിക അനുമതിയും ലഭിച്ചു.
വിപുല സൗകര്യങ്ങൾ
കോടതി വ്യവഹാരമുള്‍പ്പെടെ പരിഹരിച്ചാണ് രണ്ടാം ഘട്ടം നിർമാണം തുടങ്ങിയത്. അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, ലക്ചര്‍ ഹാൾ, ഓപ്പറേഷൻ തിയേറ്റര്‍, ഫാര്‍മക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, ഫിസിയോളജി ലാബ്, പ്രിന്‍സിപ്പലിന്റെ കാര്യാലയം, പരീക്ഷാഹാള്, ലക്ചര്‍ഹാള്‍, പാത്തോളി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചര്‍ ഹാള്‍, ഫര്‍ണിച്ചറുകള്‍, ലൈബ്രറി ബുക്കുകള്‍, സ്പെസിമെനുകള്, പഠന ഉപകരണങ്ങള്‍ എന്നിവ സാധ്യമാക്കിയെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, സ്പെഷല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ്, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സെസി ജോബ്, സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്, നോഡല്‍ ഓഫീസര്‍ ഡോ. ഹബീബ്, കെഎംഎസ് സിഎല്‍ എംഡി ഡോ. എസ്. ചിത്ര, എന്‍എച്ച്എം ഡിപിഎം ഡോ. എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മെഡിക്കല്‍ കോളജിലെത്തിയ മന്ത്രിയെയും എംഎല്‍എയെയും ജീവനക്കാരും നാട്ടുകാരും ചേന്നു സ്വീകരിച്ചു.